ചെന്നിത്തലയുടെ ഗോൾ, ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി, കീഴടങ്ങൽ അല്ലെന്ന് മുഖ്യമന്ത്രി
Recommended Video
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച നടപടി സര്‍ക്കാര്‍ റദ്ദാക്കി. ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച നടപടിയില്‍ പ്രതിപക്ഷം അഴിമതി ആരോപിച്ചിരുന്നു. വിവാദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അനുമതി റദ്ദ് ചെയ്തിരിക്കുന്നത് എന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പുതിയ അനുമതികള്‍ നല്‍കുക എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പവും പാടില്ലെന്നും അതുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് അല്ലാതെ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുന്നില്‍ കീഴടങ്ങുകയല്ല. നടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പുതിയ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോയി എന്നല്ല അര്‍ത്ഥമെന്നും സംസ്ഥാനത്തിന് ആവശ്യമായ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബ്രൂവറി വിടാതെ പിടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത ചെന്നിത്തല, കട്ടമുതല്‍ തിരിച്ച് കൊടുത്താല്‍ കളവ് കളവല്ലാതാകില്ലെന്ന് പ്രതികരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരും എന്നുള്ളത് കൊണ്ടാണ് അനുമതി പിന്‍വലിച്ചത് എന്നും ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ നിയമനടപടികളും പ്രക്ഷോഭവും യുഡിഎഫ് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.