പോലീസുകാര്‍ 'പ്രതി'കളായ ജിഷാ കേസ്; 'രക്ഷപ്പെട്ട'വരില്‍ സിനിമാ പ്രേമിയും യൂണിയന് നേതാവും!!
ജിഷയുടെ ശരീരത്തില്‍ കടി ഏറ്റ പാടുണ്ടായിരുന്നു. വിടവുള്ള പല്ലുകളുള്ള വ്യക്തിയാണ് കടിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് വിടവുള്ള പല്ലുള്ളവരെ തേടിയിറങ്ങുകയായിരുന്നു.
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചപ്പോള്‍ രക്ഷപ്പെട്ടത് 30ഓളം പ്രതികള്‍. പ്രതിയെ കുറിച്ച് തുമ്പ് ലഭിക്കാതെ പോലീസ് നെട്ടോട്ടമോടിയപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയവരായിരുന്നു ഇവരെല്ലാം. വിദ്യാര്‍ഥി യൂണിയന് നേതാവ് മുതല്‍ സിനിമാ മേഖലയിലേക്ക് കാലെടുത്തുവയ്ക്കാനിരുന്ന വ്യക്തിയും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട കേസാണിത്.
പോലീസിന്റെ ചില നീക്കങ്ങള്‍ പോലീസുകാരെയും പ്രതികളാക്കി. ഒടുവില്‍ യഥാര്‍ഥ പ്രതിയെ പിടിച്ചതിലും ശിക്ഷിച്ചതിലും സമാധാനിക്കാമെങ്കിലും ചില സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാക്കുന്ന കേസ് കൂടിയാണിത്. ആ അജ്ഞാതന്‍...? ഈ ഘട്ടത്തില്‍, പ്രതിസ്ഥാനത്ത് നിര്‍ത്തിയവരെ ഓര്‍മിച്ചെടുക്കുകയാണിവിടെ...
സമ്മര്‍ദ്ദത്തിലാക്കി തിരഞ്ഞെടുപ്പ്
കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതോടെയാണ് പല മാനങ്ങളും ജിഷാ വധത്തിലേക്ക് വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തുവന്നതോടെ ചില രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നുകേട്ടു. പോലീസിന്റെ ഓരോ വീഴ്ചയും രാഷ്ട്രീയ അടവാക്കി പാര്‍ട്ടികള്‍ രംഗത്തെത്തി. ഈ സമയത്താണ് വ്യാപകമായി കസ്റ്റഡിയിലെടുക്കല്‍ നടന്നത്.
പൊല്ലാപ്പായതും ഗുണം ചെയ്തതും
ജിഷയുടെ അയല്‍ വാസികള്‍ മുതല്‍ കണ്ണൂര്‍, ഇടുക്കി സ്വദേശികള്‍ വരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ടു. 30 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നു വിവിധ ഘട്ടങ്ങളിലായി കസ്റ്റഡിയിലെടുത്തു. രൂപസാദൃശ്യവും പല്ലിന്റെ വിടവും അമ്മ രാജേശ്വരിയുടെ മൊഴിയുമെല്ലാം കസ്റ്റഡിക്ക് കാരണമായി. പക്ഷേ യഥാര്‍ഥ പ്രതിയെ പിടിക്കാന്‍ സാധിച്ചതും ഇതില്‍ ചില കാര്യങ്ങളാണ്.
കടിച്ച പാട്
പല്ലിന് വിടവുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് വിശദമായ പരിശോധനയില്‍ തെളിഞ്ഞു. ജിഷയുടെ ശരീരത്തില്‍ കടിച്ച പാട് പരിശോധിച്ചാണ് ഇക്കാര്യത്തില്‍ നിഗമനത്തിലെത്തിയത്. തുടര്‍ന്ന് പല്ലിന് വിടവുള്ളവരെല്ലാം കുടുങ്ങുന്ന സാഹചര്യമായി.
മഞ്ഞ ഷര്‍ട്ടിട്ട വ്യക്തി
കിട്ടിയ വിവരങ്ങള്‍ വച്ച് പോലീസ് രേഖാചിത്രം തയ്യാറാക്കി. പല്ലിന് വിടവുള്ള മഞ്ഞ ഷര്‍ട്ടിട്ട വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടതോടെയാണ് പല്ലിന് വിടവുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായത്. രേഖാചിത്രത്തിന് ഒരു വിദ്യാര്‍ഥി യൂണിയന് നേതാവിന്റെ സാദൃശ്യമുള്ളതും വിവാദമായി.
ഓട്ടോ ഡ്രൈവര്‍ സാബു
പല്ലിന് വിടവുള്ളതും രാജേശ്വരിയുടെ മൊഴിയുമാണ് അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ സാബുവിന് വിനയായത്. ജിഷയെ സാബു പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്നായിരുന്നു അമ്മ പോലീസിന് നല്കിയ മൊഴി. സാബുവിനെ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. അഞ്ജാത കേന്ദ്രത്തില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നുവെന്ന് പിന്നീട് സാബു വെളിപ്പെടുത്തിയിരുന്നു.
സങ്കീര്‍ണമാക്കി
മാസങ്ങള്‍ക്ക് മുമ്പ് സാബു വീട്ടില്‍ ആത്മഹത്യ ചെയ്തു. ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിയെ പിടിക്കുക എന്ന ദൗത്യം കൂടി പോലീസിന് മേലുണ്ടായതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി.
പോലീസുകാരെ പ്രതികളാക്കി
കളമശേരി എആര്‍ ക്യാംപിലെ രണ്ട് പോലീസുകാര്‍ക്ക് പ്രതി വേഷം കെട്ടേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്. തലയില്‍ കറുത്ത തുണിയിട്ട് ഇവരെ കൊണ്ടുപോയത് ഏറെ വിവാദമായിരുന്നു. രേഖാചിത്രവുമായി സാമ്യമുള്ളതാണ് കളമശേരി സ്വദേശിക്ക് പറഞ്ഞുവച്ച സിനിമാ റോള്‍ പോലും കൈവിടുമെന്ന അവസ്ഥയുണ്ടാക്കിയത്.
സഹപാഠിയും
ജിഷയുടെ കൂടെ കോളേജിലുണ്ടായിരുന്ന വിദ്യാര്‍ഥിയെയും ചോദ്യം ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്നവരെയെല്ലാം പ്രതിയായി ചിത്രീകരിക്കുന്ന സാഹചര്യമായിരുന്നു അന്ന്. സോഷ്യല്‍ മീഡിയ ഇക്കാര്യം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പോലീസ് പുറത്തുവിടാതെ തന്നെ നിരവധി പേരുടെ ചിത്രങ്ങള്‍ പ്രതിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
തിടുക്കം സംശയത്തില്‍
ജിഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ഉടനെ സംസ്കാരം നടത്തിയത് കേസിന്റെ തുടര്‍ അന്വേഷണത്തിനിടെ നിരവധി ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം നടന്ന സംഭവത്തില്‍ തിടുക്കത്തില്‍ സംസ്കരിച്ചത് എന്തിനാണെന്നായിരുന്നു ചോദ്യം. പോലീസിന്റെ വീഴ്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തിയിരുന്നത്.
പാളിച്ചകള്‍ പിടിച്ചുലച്ചു
കൊലപാതകം നടന്ന ഉടനെ പ്രതികളെ പിടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നില്ല എന്നായിരുന്നു മറ്റൊരു ആരോപണം. ജിഷ താമസിച്ച വീടിന്റെ ചുറ്റുവട്ടത്തുള്ളവരാരെങ്കിലും അപ്രത്യക്ഷമായിട്ടുണ്ടോ എന്ന് തുടക്കത്തില്‍ തന്നെ പരിശോധിച്ചാല്‍ പ്രതിയെ പിടിക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമായിരുന്നില്ല. അങ്ങനെ പിടിക്കപ്പെട്ടിരുന്നെങ്കില്‍ കേസ് വിവാദമാകില്ലായിരുന്നു.
മാങ്ങയും ആപ്പിളും
പ്രദേശത്തെ പുരുഷന്മാരെ കൊണ്ട് മാങ്ങയും ആപ്പിളും കടിപ്പിച്ചു നോക്കിയതും വിവാദമായിരുന്നു. പല്ല് സംബന്ധിച്ച തെളിവുകള്‍ തേടുകയായിരുന്നു പോലീസ്. കൂടാതെ പ്രദേശവാസികളുടെ മൊത്തം വിരലടയാളം എടുത്തതും വിവാദമായി. ഒരു നാടിനെ മൊത്തം സംശയത്തിലാക്കിയ നടപടികളും പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ, എങ്ങനെയെങ്കിലും പ്രതിയെ പിടിക്കാനുള്ള നീക്കത്തിലായിരുന്നു പോലീസ്.
അജ്ഞാത വിരലടയാളം
ജിഷയുടെ വീട്ടില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഈ വേളയില്‍ ലഭിച്ച ഒരു വിരലടയാളം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇതാരുടേതാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ലഭിച്ചിട്ടില്ല. പിന്നീട് അമീറുല്‍ ഇസ്ലാം മാത്രമാണ് പ്രതിയെന്ന നിഗമനത്തില്‍ പോലീസ് എത്തുകയാണുണ്ടായത്.
ഒന്നര വര്‍ഷം മുമ്പ്
2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ താമസക്കാരിയായ ജിഷ അന്നേ ദിവസം വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 10നാണ് പ്രതി പിടിയിലായത്. എട്ട് ദിവസമായിരുന്നു അന്തിമവാദം. കേസില്‍ 36 രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും വിസ്തരിച്ചു.