നിമിഷയുടെ കഴുത്തറുത്തത് മദ്യ ലഹരിയിൽ.. മോഷണം ചെറുത്തപ്പോൾ കൊല.. പ്രതിയുടെ മൊഴി പുറത്ത്
പെരുമ്പാവൂര്‍: രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് നിമിഷയുടെ വീട്. രണ്ട് കൊലപാതകങ്ങളും വീട്ടില്‍ അതിക്രമിച്ച് കയറി നടത്തിയവ. രണ്ടിലും പ്രതിസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍.
പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റം സമ്മതിച്ച് കഴിഞ്ഞു. ഇത്ര ക്രൂരമായി നിമിഷയെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇതര സംസ്ഥാന തൊഴിലാളിയായ ബിജു പോലീസിന് മുന്നില്‍ തുറന്ന് പറഞ്ഞു. ബിജുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
നടുക്കം മാറാതെ പെരുമ്പാവൂർ
പെരുമ്പാവൂരിന് സമീപം എടത്തിക്കാട് തമ്പിയുടെ മകള്‍ നിമിഷ എന്ന പത്തൊന്‍പതുകാരിയെ ആണ് ഇതര സംസ്ഥാന തൊഴിലാളിയായ ബിജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെ ആയിരുന്നു പെരുമ്പാവൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച രണ്ടാമത്തെ കൊലപാതകം നടന്നത്. കോളേജിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു സംഭവ സമയത്ത് നിമിഷ.
മാല പൊട്ടിക്കാൻ ശ്രമം
നിമിഷയെ കൂടാതെ അച്ഛനും അമ്മയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലേക്ക് കടന്ന് കയറിയ ബിജു നിമിഷയുടേയും മുത്തശ്ശിയുടേയും സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. മോഷണ ശ്രമം നിമിഷ തടഞ്ഞതോടെയാണ് ബിജു പെണ്‍കുട്ടിയെ ആക്രമിച്ചത്. നിമിഷയുടെ കയ്യിലെ തന്നെ കത്തി പിടിച്ച് വാങ്ങി കഴുത്ത് അറുക്കുകയായിരുന്നു.
രക്തത്തിൽ കുളിച്ച് നിമിഷ
നിമിഷയുടെ കരച്ചില്‍ കേട്ട് ഓടിവന്ന അച്ഛന്‍ തമ്പിയേയും തമ്പിയുടെ സഹോദരന്‍ ഏലിയാസിനേയും അയല്‍വാസിയേയും ബിജു കത്തി ഉപയോഗിച്ച് ആക്രമിച്ചു. ബഹളം കേട്ട് വീടിന് സമീപത്തുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളികള്‍ ഓടി വന്നു. കഴുത്ത് മുറിക്കപ്പെട്ട് വാതില്‍പ്പടിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു നിമിഷ അപ്പോള്‍.
അച്ഛനടക്കം മൂന്ന് പേർക്ക് പരിക്ക്
ഉടന്‍ തന്നെ നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് അല്‍പസമയം മാത്രമേ നിമിഷയ്ക്ക് ജീവനുണ്ടായിരുന്നുള്ളൂ. നിമിഷയുടെ അച്ഛന്‍ തമ്പിയും ഏലിയാസും പരിക്കേറ്റ് ചികിത്സയിലാണ്. ഏലിയാസിന് കയ്യില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തമ്പിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറ്റം സമ്മതിച്ച് പ്രതി
സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നിമിഷയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മാല പൊട്ടിച്ചത് എതിര്‍ത്തത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ബിജു പോലീസിന് മൊഴി നല്‍കി. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പോലീസ് ഇയാളുടെ മൊഴിയെടുത്തത്. ഇയാള്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ്.
വീടിന് സമീപം താമസം
നിമിഷയെ ആക്രമിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരനാണ് ഇയാള്‍. നിമിഷയുടെ വീടിന് സമീപത്താണ് ഇയാളുടെ താമസം. ഇയാളുടെ ഒപ്പമുള്ള മറ്റ് ഇതര സംസ്ഥാന തൊഴിലാളികളേയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഭീതിയിൽ ഇതര സംസ്ഥാനക്കാർ
ബിജുവിനെതിരെ ദൃക്‌സാക്ഷികളുടെ മൊഴികള്‍ അടക്കം നിര്‍ണായക തെളിവകളുണ്ടെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. ബിജുവിനെ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ തടിച്ച് കൂടി വന്‍ പ്രതിഷേധം ഉയര്‍ത്തി. നാട്ടുകാരില്‍ നിന്നും രൂക്ഷ പ്രതികരണം ഭയന്ന് സ്ഥലത്തെ എഴുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ എടത്തല പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയിരിക്കുകയാണ്.