തന്റെ നായികയെ 'വെർബൽ റേപ്പിന്' ഇരയാക്കുന്ന ഗ്രൂപ്പിൽ മിണ്ടാതെ ഒമർ ലുലു; എഫ്എഫ്സി എന്ന ദുരന്തം
കോഴിക്കോട്: ഒമര്‍ ലുലുവിന്റെ 'ഒരു അഡാര്‍ ലൗ' എന്ന സിനിമയിലെ ഗാനവും ടീസറും എല്ലാം വന്‍ ഹിറ്റ് ആയിരുന്നു. പ്രിയ പ്രകാശ് വാര്യര്‍ എന്ന പുത്തന്‍ സെലിബ്രിറ്റിയേയും അത് സമ്മാനിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത് പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്. അതിന് കുടപിടിച്ചുകൊണ്ട് സംവിധായകന് ഒമര്‍ ലുലുവും ഉണ്ട്.
ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന പേരിലുള്ള സീക്രട്ട് ഫേസ്ബുക്ക് ഗ്രൂപ്പ് നേരത്തേയും ആക്ഷേപങ്ങള്‍ നേരിട്ടതാണ്. ആദിവാസികളേയും ദളിതരേയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ട്രോളുകള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത് ഈ ഗ്രൂപ്പില്‍ ആയിരുന്നു. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മധുവിനേയും ഇവര്‍ അധിക്ഷേപിച്ചിരുന്നു.
ഒമര്‍ ലുലു കൂടി അംഗമായ ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പില്‍ പ്രിയ പ്രകാശ് വാര്യരെ ലൈംഗികമായി അധിക്ഷേപിക്കു, വെര്‍ബല്‍ റേപ്പിങ് എന്ന് വിശേഷിപ്പിക്കാവുന്ന പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരം കമന്റുകളെ കൂടി പിന്തുണച്ച ആളാണ് ഒമര്‍ ലുലു.
ഫാന്‍ ഫൈറ്റ് ക്ലബ്ബ്
ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്നാണ് ഈ ഗ്രൂപ്പിന്റെ പേര്. താരാരാധകര്‍ക്ക് തമ്മില്‍ തല്ലാനുള്ള ഒരു ഗ്രൂപ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. എന്നാല്‍ അവിടെ നടന്നിരുന്നത് ശുദ്ധ തോന്നിവാസങ്ങള്‍ ആയിരുന്നു എന്നതാണ് സത്യം. താരങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധത്തിനപ്പുറം സ്ത്രീ വിരുദ്ധതയും വംശീയ വെറിയും ആയിരുന്നു എഫ്എഫ്സി എന്ന ഗ്രൂപ്പില്‍ കണ്ടു വന്നിരുന്നത്.
പ്രിയ പ്രകാശ് വാര്യര്‍
ഒറ്റ പാട്ടുകൊണ്ട് ഇന്റര്‍നെറ്റ് സെന്സേഷന് ആയി മാറിയ പ്രിയ പ്രകാശ് വാര്യരേയും ഇവര്‍ വെറുതേ വിട്ടിരുന്നില്ല. അശ്ലീല പോസ്റ്റുകളും അശ്ലീല കമന്റുകളും സ്ഥിരമായിരുന്നു. വെര്‍ബല്‍ റേപ്പ് എന്ന പദമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഡെക്കാണ് ക്രോണിക്കിള്‍ ഉപയോഗിച്ചിരിക്കുന്നത്. ചില കമന്റുകള്‍ അതിനും അപ്പുറം ആണെന്ന് പറയാതെ വയ്യ.
ഒമര്‍ ലുലുവിന്റെ ചൂട്ടുപിടിത്തം
സംവിധായകന് ഒമര്‍ ലുലു ഈ ഗ്രൂപ്പില്‍ അംഗമാണ്. തന്റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് തന്നെയാണ് ഒമര്‍ ഈ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടുന്നതും, പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുന്നതും. തന്റെ സിനിമയിലെ നായികയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് താഴെ വരെ ഒമര്‍ ലുലുവിന്റെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഞെട്ടിപ്പിക്കുന്ന കമന്റ്
ചങ്ക്സ് എന്ന സിനിമയെ കുറിച്ച് ഇട്ട പോസ്റ്റില്‍ ഒരാള്‍ എഴുതിയ കമന്റ് ആണ് ഇത്- ഹാപ്പി വെഡ്ഡിങ്ങില്‍ ഇതിലും കൂടുതല്‍ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല ഒമറിക്ക സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നത് മറ്റുപല ആവശ്യങ്ങള്‍ക്കും ആണ്.-
ഇതിന് ഒമര്‍ ലുലു കൊടുത്ത മറുപടി കൂടി വായിക്കണം- അങ്ങ് ദുബായില്‍ എല്ലാം ഇടത്തോട്ടാണല്ലോ-
ഇതൊക്കെ എന്തെന്ന്
ചിത്രത്തിലെ ഒരു നടിയുടെ ഫോട്ടോ ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതൊക്കെ ഉള്ളതാണോ ഒമര്‍ ലുലു എന്നാണ് ചോദ്യം. ഇവളുടേയും ഉണ്ടെങ്കില്‍ കൊള്ളാമെന്നും പറയുന്നുണ്ട്. 'ഇതൊക്കെ എന്ത്' എന്നൊരു വഷളന്‍ സ്മൈലിയും ഇട്ടുകൊണ്ടാണ് ഒമര്‍ ലുലു ഇതിന് മറുപടി കൊടുത്തിരിക്കുന്നത്.
ഒമറിന്റെ തെറിവിളി
ചങ്ക്സ് എന്ന തന്റെ സിനിമയെ വിമര്‍ശിച്ച ഒരാളെ തെറി വിളിക്കുന്നും ഉണ്ട് . അതിന്റെ സ്ക്രീന്‍ഷോട്ടും പുറത്ത് വന്നിട്ടുണ്ട്. പച്ചത്തെറി തന്നെയാണ് ഒമര്‍ വിളിച്ചിട്ടുള്ളത്. വിമര്‍ശനം ഉന്നയിച്ച ആളും തെറിയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ഒരു പോസ്റ്റ് തന്നെ ആയിരുന്നു ഇട്ടിരുന്നത്.
ഒരിക്കല്‍ പുറത്താക്കി
ഒമര്‍ ലുലു ഇത്തരത്തില്‍ വിവാദത്തില്‍ പെടുന്നത് ആദ്യമായിട്ടല്ല. ചങ്ക്സ് എന്ന സിനിമ തന്നെ സ്ത്രീ വിരുദ്ധമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോശം കമന്റിന്റെ പേരില്‍ സിനിമ പാരഡൈസോ ക്ലബ്ബില്‍ നിന്നും ഒമര്‍ ലുലുവിനെ പുറത്താക്കിയിരുന്നു.
പ്രിയ കുട്ടൂസ്
പ്രിയ വാര്യരെ പ്രിയ കുട്ടൂസ് എന്നാണ് പല ആരാധകരും വിളിക്കുന്നത്. എഫ്എഫ്സിയിലും അത്തപം വിളികള്‍ക്ക് കുറവില്ല. എന്നാല്‍ പ്രിയയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിന് ശേഷം പറയുന്ന കാര്യങ്ങള്‍ വെര്‍ബല്‍ റേപ്പ് തന്നെ ആണ് എന്നതില്‍ ഒരു സംശയവും ഇല്ല. ഒമര്‍ ലുലു സജീവമായ ഗ്രൂപ്പില്‍ ഇത്തരം അധിക്ഷേപങ്ങള്‍ നടന്നിട്ടും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം തയ്യാറായിട്ടും ഇല്ല.
മുകേഷ് കുമാറിന്റെ പോസ്റ്റ്
ഫാന്‍ ഫൈറ്റ് ക്ലബ്ബിലെ ദളിത് വിരുദ്ധതയെ കുറിച്ചും സ്ത്രീ വിരുദ്ധതയെ കുറിച്ചും വിമര്‍ശനം ഉന്നയിച്ച മുകേഷ് കുമാര്‍ എന്ന വ്യക്തിക്ക് നേരേയും കടുത്ത എതിര്‍പ്പ് ഗ്രൂപ്പ് മെമ്പര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിന് ആയ അശ്വന്ത് കോക്ക് എന്ന വ്യക്തി തന്നെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
മധുവിനെ മര്‍ദ്ദിച്ച് കൊന്നപ്പോള്‍
മധു എന്ന ആദിവാസി യുവാവിനെ അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നപ്പോഴും ഫാന്‍ ഫൈറ്റ് ക്ലബ്ബ് അവരുടെ മനുഷ്യ വിരുദ്ധത തെളിയിച്ചിരുന്നു. പ്രിയ വാര്യരുടെ ഫോട്ടോ കൂടി ചേര്‍ത്തായിരുന്നു അധിക്ഷേപം. പ്രിയയെ ഒക്കെ കാണുമ്പോള്‍ ആണ് മധുവിനെ പോലുള്ള @%$#$ (തെറിയാണ്) എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത് എന്നായിരുന്നു ഒരു പോസ്റ്റ്.
ആദിവാസികളെ മുഴുവന്‍
ആദിവാസി സമൂഹത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇതിന് മുമ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. എങ്കില്‍ പോലും അവ പിന്‍വലിക്കാന്‍ ഫാന്‍ ഫൈറ്റ് ഗ്രൂപ്പ് തയ്യാറായിരുന്നില്ല.
ഒടുവിൽ പൂട്ടി
വിവാദങ്ങള്‍ ശക്തമായപ്പോള്‍ ഗ്രൂപ്പിനെതിരെ മാസ്സ് റിപ്പോര്‍ട്ടിങ്ങും വന്നു. പലരും പരാിതകളുമായി രംഗത്തിറങ്ങാനും തുടങ്ങി. ഇതോടെ ഗ്രൂപ്പ് തന്നെ പൂട്ടി മുങ്ങിയിരിക്കുകയാണ് പിന്നണിക്കാര്‍.
എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു
സാക്ഷര കേരളം... പത്ര ധര്‍മം..., മധുവിനെ തല്ലിക്കൊന്ന കിരാതൻമാർക്കും വാർത്ത ഒതുക്കിയവർക്കും
''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം'