കൂടത്തായി കൊലപാതകം; സിനിമാ, സീരിയൽ നിർമാണം വീണ്ടും ഹൈക്കോടതിയിൽ
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുള്ള സിനിമാ, സീരിയൽ നിർമാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ മുഖ്യസാക്ഷിയും പൊന്നാമറ്റം വീടിന്റെ അയൽവാസിയായ മുഹമ്മദ് ബാബ എന്നയാളുമാണ് ഹർജി സമർപ്പിച്ചത്.
കാര്‍ബണ്‍ മോണോക്സൈഡ്; നിറവും മണവും ഇല്ലാത്ത സൈലന്റ് കില്ലര്‍, കരുതിയിരിക്കണം
കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിനെ ആസ്പദമാക്കിയുള്ള പരമ്പര ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. കേസ് അന്വേഷണം പൂർത്തിയാകും മുമ്പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താൽ ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.
കൂടത്തായി പരമ്പര
നടി മുക്തമായണ് കൂടത്തായി എന്ന പേരിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കൂട്ടക്കൊലപാതകങ്ങളെ ആസ്പദമാക്കിയുളള പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഊഹാപോഹങ്ങളുമായി സീരിയൽ സംപ്രേഷണം ചെയ്യുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന സീരിയൽ ഉൾപ്പെടെ നിരോധിക്കണമെന്നും മുഹമ്മദ് ബാബയുടെ ഹർജിയിൽ പറയുന്നു.
യാഥാർത്ഥ്യവുമായി ബന്ധമില്ല
കൂടത്തായ എന്ന പേരിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് ഹർജിയിൽ പറയുന്നു. ഇത് കേസിലെ സാക്ഷികളെയും പൊതുജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹർജിയിൽ പറയുന്നു. സാക്ഷികളെ പോലും കുറ്റവാളികളെപ്പോലെയാണ് അവതരിപ്പിക്കുന്നത്. കൊല്ലപ്പെട്ട റോയിയുടെയും മുഖ്യപ്രതി ജോളിയുടെയും മക്കൾ മാനസിക സമ്മർദ്ദത്തിലാണെന്നും കച്ചവട താൽപര്യത്തിന് വേണ്ടി സിനിമ നിർമിക്കുന്നവർ അവരുടെ ജീവിതം നശിപ്പിക്കുകയാണെന്നും ഹർജിയിൽ പറയുന്നു,
സ്റ്റേ നൽകിയില്ല
കൂടത്തായി പ്രമേയമായി നിർമിക്കുന്ന സീരിയലുകളും സിനിമകളും നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജോളിയുടെ മക്കൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നിർമാണത്തിന് കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിർമിക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. മോഹൻ ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരിൽ സിനിമ നിർമിക്കുമെന്ന് ആന്റണി പെരുമ്പാവൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആന്റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗിരീഷ് കോന്നി എന്നിവരടക്കം 8 പേർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇവർ 25ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
രണ്ട് കുറ്റപത്രങ്ങൾ
കൂടത്തായി കൊലപാതക പരമ്പരയിൽ ഇതുവരെ രണ്ട് കുറ്റപത്രങ്ങളാണ് പോലീസ് സമർപ്പിച്ചിരിക്കുന്നത്. ഒന്നിൽ 250ഉം രണ്ടാമത്തേതിൽ 167ഉം സാക്ഷികളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ചലച്ചിത്ര, പരമ്പരകൾ സംപ്രേഷണം ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നും കുറ്റവാളികളെ രക്ഷപെടുത്തുമെന്നും ഹർജിയിൽ പറയുന്നു.
മൂന്നാം കുറ്റപത്രം
അതേ സമയം കൂടത്തായിയിലെ മൂന്നാം കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിലിയുടെ മകൾ ആൽഫൈന്റെ കൊലപാതകത്തിലാണ് കുറ്റപത്രം. ബ്രെഡിൽ സയനൈഡ് പുരട്ടിയാണ് ജോളി ആൽഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2014 മെയ് ഒന്നിനാണ് ഒന്നരവയസുകാരിയായ ആൽഫൈൻ കൊല്ലപ്പെടുന്നത്. ഷാജുവിനെ വിവാഹം കഴിക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായാണ് ആൽഫൈനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. പിന്നീട് ഷാജുവും ജോളിയുമായുള്ള വിവാഹം നടന്നു.