ചതി പറ്റിയെന്ന പരാതിയുമായി നടി എഎംഎംഎ യോഗത്തിൽ.. കൈ കഴുകി സംഘടനാ നേതൃത്വം
കൊച്ചി: എതിര്‍ശബ്ദങ്ങളില്ലാത്ത, താരമുതലാളിമാര്‍ പറയുന്നതിനെല്ലാം കയ്യടിക്കുന്ന സംവിധാനമായിരുന്നു നാളുകള്‍ക്ക് മുന്‍പ് വരെ താരസംഘടനയായ അമ്മ. എതിര്‍പ്പുള്ളവരെ വിലക്കിയും ഒതുക്കിയുമാണ് ഇത്രയും വര്‍ഷങ്ങള്‍ അമ്മ മുന്നോട്ട് പോയതും. അനുഭവങ്ങള്‍ പലര്‍ക്കുമുണ്ട് പറയാന്‍. നടിയെ ആക്രമിച്ച സംഭവമാണ് അമ്മയെ അടിമുടി ഉലച്ചത്.
അമ്മയുടെ നിലപാടുകളെല്ലാം സംഘടനയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ചോദ്യം ചെയ്യപ്പെട്ടു. നാണക്കേടില്‍ നിന്നും രക്ഷപ്പെടാനാണ് നേതൃത്വത്തിലുള്ള നടിമാരെ കൊണ്ട് കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി കൊടുപ്പിച്ചത്. അതും എട്ട് നിലയില്‍ പൊട്ടി. ഒടുക്കം ഹണി റോസിന്റെയും രചന നാരായണന്‍ കുട്ടിയുടേയും തലയില്‍ കുറ്റം കെട്ടിവെച്ച് നൈസായി തല ഊരുകയാണ് മോഹന്‍ലാലും കൂട്ടരും.
ദിലീപ് സ്നേഹികളുടെ അമ്മ
നടിയെ ആക്രമിച്ച സംഭവം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ഇന്നേവരെ നടിക്ക് നിയമപരമായ പിന്തുണ പോയിട്ട് മാനസിക പിന്തുണ പോലും നല്‍കാത്ത താരസംഘടനയാണ് അമ്മ. അതേസമയം പ്രതിയായ ദിലീപിനെ എന്നും കൂടെച്ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു. എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറുമടക്കം ദിലീപ് സ്‌നേഹികള്‍ ഏറെയുണ്ട് അമ്മയില്‍.
പ്രശ്ന പരിഹാര ക്രിയകൾ
എന്നാല്‍ താരങ്ങളാണെന്ന ധാര്‍ഷ്യവും അഹങ്കാരവുമൊന്നും നടിയുടെ കേസില്‍ വിലപ്പോയില്ല. ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന നിലപാടിനെ പൊതുജനം പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു. അമ്മയുടേ നേതൃത്വം മാറുകയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തുകയും ചെയ്തതോടെയാണ് പ്രശ്‌നപരിഹാരക്രിയകള്‍ താരസംഘടന തുടങ്ങിയത്.
സഹായം കയ്യാലപ്പുറത്ത്
ആദ്യത്തെ നീക്കം തന്നെ നൈസായി പിഴച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍ കുട്ടിയും ചേര്‍ന്ന് നടിയുടെ കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി കൊടുത്തു. നടിയാകട്ടെ ഈ സഹായം നിരസിക്കുകയും ചെയ്തു. അതോടെ അമ്മയുടെ സഹായം കയ്യാലപ്പുറത്തായി. ഈ നാണക്കേട് പക്ഷേ സ്വന്തം അക്കൗണ്ടിലേക്ക് എടുക്കാന്‍ അമ്മ നേതൃത്വം തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്.
നടിമാരെ ബലിയാടാക്കി
ഹര്‍ജി നല്‍കിയ നടിമാരുടെ തലയിലേക്ക് കുറ്റം വെച്ച് കെട്ടി കൈ കഴുകാനാണ് അമ്മയുടെ നീക്കം. ഹര്‍ജി നല്‍കിയത് നടിമാരുടെ വ്യക്തിപരമായ താല്‍പര്യ പ്രകാരമാണ് എന്നാണ് അമ്മ ഭാരവാഹികളുടെ നിലപാട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ട്രഷറര്‍ ആയ ജഗദീഷ് പറഞ്ഞതടക്കമുള്ള വാക്കുകള്‍ സൂചിപ്പിക്കുന്നത് നടിമാരെ ബലിയാടാക്കാന്‍ തന്നെയാണ് നീക്കം എന്നാണ്.
ചതി പറ്റിയെന്ന് ഹണി റോസ്
എന്നാലീ നീക്കത്തെ പൊളിച്ച് ഹണി റോസും രചന നാരായണന്‍ കുട്ടിയും തന്നെ യോഗത്തില്‍ എതിര്‍ശബ്ദങ്ങളുയര്‍ത്തിയെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടുവെന്നാണ് യോഗത്തില്‍ ഹണി റോസ് പറഞ്ഞത്. ഹര്‍ജി തയ്യാറാക്കിയത് മറ്റൊരു എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് ആണ്. മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ ബാബുരാജുമായി സംസാരിച്ചത്.
വായിക്കാൻ അനുവദിച്ചില്ല
ഒപ്പിടുന്നതിന് മുന്‍പ് ഹര്‍ജിയില്‍ എന്താണ് എന്ന് വായിക്കണമെന്ന് താന്‍ ബാബുരാജിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വായിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ബാബുരാജിന്റെ മറുപടി. ഒപ്പ് വാട്‌സ്ആപ്പില്‍ അയച്ച് തന്നാല്‍ മതിയെന്നും ബാബുരാജ് പറഞ്ഞതായി ഹണി റോസ് യോഗത്തില്‍ വ്യക്തമാക്കി. എന്നാലത് പറ്റില്ലെന്ന് താന്‍ ബാബുരാജിനോട് പറഞ്ഞു.
രണ്ടാമത്തെ പേജ് കാണിച്ചില്ല
അതോടെ ഹര്‍ജിയിലെ ഒന്നും മൂന്നും പേജുകള്‍ ബാബുരാജ് അയച്ച് നല്‍കി. എന്നാല്‍ രണ്ടാമത്തെ പേജ് ഉണ്ടായിരുന്നില്ല. ഈ പേജിലാണ് വിവാദമായ പ്രോസിക്യൂട്ടറെ മാറ്റണം എന്ന ആവശ്യമുണ്ടായിരുന്നതെന്നും ഹണി റോസ് ചൂണ്ടിക്കാട്ടി. വിവാദമുണ്ടായപ്പോള്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ട് പോയ അവസ്ഥയാണ് ഉണ്ടായത് എന്നും ഹണി റോസ് പരാതി പറഞ്ഞു.
അമ്മയുടെ അറിവോടെ തന്നെ
അമ്മ നേതൃത്വത്തിന്റെ അറിവോട് തന്നെയാണ് താനും ഹണി റോസും ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്ന് രചന നാരായണന്‍ കുട്ടിയും പറയുന്നു. എന്നാല്‍ ആക്രമണത്തെ അതിജീവിച്ച നടിയുമായി ചര്‍ച്ച ചെയ്തിട്ടല്ല ഹര്‍ജി നല്‍കിയത്. അതേസമയം കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനമില്ലെന്നും രചന നാരായണന്‍കുട്ടി പറഞ്ഞുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മറച്ച് വെച്ചത് എന്തിന്
നടിയെ ആക്രമിച്ച കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണോ ചിലരുടെ നേതൃത്വത്തില്‍ ഹര്‍ജി വഴി നടന്നത് എന്ന സംശയമാണ് ഉയരുന്നത്. കാരണം പ്രഗല്‍ഭനായ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്ന് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയത് നടിയെ കേസില്‍ സഹായിക്കാനാണ് എന്ന് കരുതാനാവില്ല. അത് മാത്രമല്ല ഹര്‍ജി നല്‍കിയ നടിമാരില്‍ നിന്ന് പോലും ഈ ആവശ്യം ഒളിച്ച് വെച്ചതും സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവൂ.
ദിലീപ് ഭയക്കുന്നതെന്തിന്
അമ്മ നേതൃത്വത്തിലെ ദിലീപ് പക്ഷക്കാര്‍ നടിമാരെ മറയാക്കി കളിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ ഹര്‍ജി നല്‍കാനുള്ള നീക്കം ദിലീപ് അനുകൂലികള്‍ ഇടപെട്ട് തടഞ്ഞതായും നേരത്തെ മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതില്‍ മോഹന്‍ലാല്‍ ക്ഷുഭിതനായെന്നും കുറ്റം ചെയ്തില്ലെങ്കില്‍ ദിലീപ് എന്തിന് ഭയക്കുന്നുവെന്ന് ചോദിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.