ദിലീപിനെ വെറുതെ വിടില്ലെന്നുറപ്പിച്ച് മനീഷ.. ജയിൽ ജീവിതം ഹൈക്കോടതിയിൽ.. സർക്കാരിനോട് വിശദീകരണം തേടി
Recommended Video
കൊച്ചി: ദിലീപിന്റെ വ്യക്തിജീവിതവും സിനിമാ ജീവിതവും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന് പോയിട്ടുള്ളതാണ്. എന്നാല്‍ പീഡനക്കേസില്‍പ്പെട്ട് ആലുവ സബ് ജയിലില്‍ അഴിയെണ്ണിയ 85 ദിവസത്തോളം വരുമെന്ന് തോന്നുന്നില്ല, ഇതുവരെയുള്ള ജീവിതത്തിലെ മറ്റ് വീഴ്ചകള്‍. ദിലീപിന്റെ ജയില്‍ ജീവിതവും വിവാദങ്ങളിലൂടെയാണ് കടന്ന് പോയത്. ജയിലില്‍ വിഐപി പരിഗണന ലഭിച്ചതും പ്രമുഖരുടെ സന്ദര്‍ശനവുമെല്ലാം വിവാദമായി. ജാമ്യം നേടി പുറത്തിറങ്ങിയിട്ട് ഒരു മാസത്തിലധികമായെങ്കിലും ജയില്‍ ദിനങ്ങള്‍ ദിലീപിനെ വെറുതെ വിടുന്ന മട്ടില്ല. ദിലീപിന്റെ ജയില്‍ ജീവിതം ഹൈക്കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ്.
നീണ്ട ജയിൽ ജീവിതം
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യത്തിന് വേണ്ടി ആദ്യം നടത്തിയ നാല് ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ രണ്ട് തവണ വീതം തള്ളി. അഞ്ചാമത്തെ ശ്രമത്തിലാണ് 85 ദിവസത്തിന് ശേഷം താരം ജയില്‍ മോചിതനാവുന്നത്. ദിലീപിന്റെ ജയില്‍ നാളുകള്‍ക്കും വിവാദത്തിന്റെ അകമ്പടിയുണ്ടായിരുന്നു.
പ്രമുഖരുടെ സന്ദർശനം
ഗൂഢാലോചനക്കേസില്‍ അഴിയെണ്ണുന്ന ദിലീപിനെ കാണാന്‍ പ്രമുഖരടക്കം പലരാണ് ജയിലിലെത്തിയത്. ഇതിനെതിരെ അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ആലുവ സബ് ജയിലിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്കിനെതിരെ പോലീസ് കോടതിയെ സമീപിക്കുകയുണ്ടായി. കോടതി ഇടപെട്ട് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
മനീഷ വീണ്ടും കോടതിയിൽ
ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയതിനെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ പീച്ചി സ്വദേശിനി മനീഷ എം ചാത്തോലിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഇതേ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപിനെ കോടതി കക്ഷി ചേര്‍ത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.
കോടതി വിശദീകരണം തേടി
ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ദിലീപിനെ കൂടാതെ സംസ്ഥാന പോലീസ് മേധാവി, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി, ജയില്‍ ഡിജിപി, ആലുവ ജയില്‍ സൂപ്രണ്ട് എന്നിവരാണ് മറ്റ് എതിര്‍ കക്ഷികള്‍. ദിലീപിന് വേണ്ടി ജയില്‍ സൂപ്രണ്ട് ബാബുരാജും മറ്റ് ഉദ്യോഗസ്ഥരും വഴിവിട്ട് ഇടപെട്ടുവെന്നാണ് ആരോപണം.
പ്രമുഖരുടെ സന്ദർശനം
തടവറ ജീവിതത്തിന്റെ ആദ്യ ദിനങ്ങളില്‍ ദിലീപിന് സന്ദര്‍ശകര്‍ കുറവായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപ് അനുകൂല തരംഗം പറന്ന് കളിച്ചപ്പോള്‍ കളി മാറി. പ്രമുഖര്‍ അടക്കം ജയിലിലേക്ക് ഒഴുകി. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി രണ്ട് മണിക്കൂര്‍ സമയം അനുവദിച്ചു. ദിലീപ് പുറത്തിറങ്ങുന്നതിന് മുന്‍പ് ജയറാം, കലാഭവന്‍ ഷാജോണ്‍ അടക്കമുള്ളവര്‍ ജയിലിലെത്തി.
നാദിർഷയും കാവ്യയും
കേസിലെ സാക്ഷികൾ കൂടിയായ നാദിർഷയും കാവ്യാ മാധവനും ദിലീപിനെ ജയിലിൽ ചെന്ന് കണ്ടു. ഗണേഷ് കുമാർ എംഎൽഎ, കെപിഎസി ലളിതയും ആലുവ സബ് ജയിലിൽ ചെന്നു. ഗണേഷിന്റെ കൂടിക്കാഴ്ച മണിക്കൂറുകളോളമായിരുന്നു. ദിലീപിനിനെ കണ്ടത് ഒരു സഹപ്രവര്‍ത്തകനും സുഹൃത്തും എന്ന നിലയ്ക്കാണ് എന്നാണ് അന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിലീപിന് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ഗണേഷ് ചെയ്തിരുന്നു.
സിസിടിവി ക്യാമറ പ്രവർത്തിച്ചില്ല
കാവ്യയും നാദിര്‍ഷയും ദിലീപിനെ ചെന്ന് കണ്ട ദിവസം സിസിടിവി ക്യാമറ പ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇവര്‍ സംസാരിക്കുമ്പോള്‍ നിയമപ്രകാരം സമീപത്ത് ഉണ്ടാവേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഗുരുതരമായ ചട്ടലംഘനം
മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ തടവുകാര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കാന്‍ സാധിക്കൂ. ഈ ജയില്‍ ചട്ടം നിലനില്‍ക്കേയാണ് ജയറാം അടക്കമുള്ളവര്‍ ഓണം അവധി ദിനത്തില്‍ പോലും ജയിലിലെത്തി ദിലീപിനെ കണ്ടത്. പ്രമുഖരും അല്ലാത്തവരുമായ പതിമൂന്ന് പേര്‍ക്ക് വരെ ഒരു ദിവസം മാത്രം സന്ദര്‍ശനം അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായ ചട്ടലംഘനമാണ് ദിലീപിന്റെ സന്ദർശകരുടെ കാര്യത്തിൽ നടന്നതെന്ന് വിവരാവകാശ രേഖ പ്രകാരം നേരത്തെ പുറത്ത് വന്നിട്ടുള്ളതാണ്.
വിവരാവകാശ രേഖ പറയുന്നു
അപേക്ഷകള്‍ പോലും വാങ്ങാതെയാണ് ചിലര്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടിരിക്കുന്നത്. നടന്‍ സിദ്ദിഖില്‍ നിന്നും ജയിലില്‍ കയറാന്‍ അപേക്ഷ വാങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമല്ല എന്നതാണ് അത്.കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയത് എന്ന് സന്ദര്‍ശക രേഖകളില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു