പെരിയയിലെ സുബൈദ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: പെരിയ ആയമ്പാറയിലെ സുബൈദ(60)യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആറരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.സുള്ള്യ അജ്ജാവര ഗുളുംബയിലെ അസീസ് (30), പട്‌ള കുഞ്ചാര്‍ കോട്ടക്കണിയിലെ കെ.എം അബ്ദുല്‍ ഖാദര്‍(30), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് (23), മാന്യയിലെ ഹര്‍ഷാദ് (30) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ സി.ഐ. വി.കെ വിശ്വംഭരന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 1500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഒമ്പത് സാക്ഷികളുണ്ട്. അന്വേഷണത്തിന് നിര്‍ണ്ണായക തെളിവുകളായ അറുപതോളം മുതലുകളും ഈ കേസിലുണ്ട്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പൊലീസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.
2018 ജനുവരി 19ന് ഉച്ചയോടെയാണ് സുബൈദയുടെ രണ്ടു ദിവസത്തെ പഴക്കമുള്ള മൃതദേഹം ആയമ്പാറ ചെക്കിപ്പാറയിലെ വീട്ടില്‍ കണ്ടെത്തിയിരുന്നത്. കയ്യും കാലും ബുര്‍ഖയുടെ തുണി കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു. മുഖവും വായും മൂടിയിരുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചപ്പോള്‍ ആദ്യം പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് മുഴുവന്‍ ഘാതകരെയും തിരിച്ചറിഞ്ഞത്. ജനുവരി 16ന് വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേന കെ.എല്‍ 60 കെ1111 നമ്പര്‍ വെളുത്ത ഐ-20 കാറില്‍ ആയമ്പാറയിലെത്തിയ സംഘം സുബൈദയെ സമീപിച്ചിരുന്നു. താന്‍ മുമ്പ് നോക്കി നടത്തിയിരുന്ന ക്വാര്‍ട്ടേഴ്‌സ് സുബൈദ കാണിച്ചു കൊടുത്തപ്പോള്‍ പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് സംഘം തിരിച്ചുപോയി.
17ന് ഉച്ചയോടെ കെ.എല്‍14എസ് 9486 നമ്പര്‍ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം സുബൈദയുടെ വീട്ടിലെത്തുകയും കൊല നടത്തുകയുമായിരുന്നു. തുടര്‍ന്ന് സംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം സ്ഥലം വിടുകയാണുണ്ടായത്. സുള്ള്യ അസീസ് അബ്ദുല്‍ ഖാദറാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും മറ്റുള്ളവര്‍ അതിന് വേണ്ട സഹായങ്ങള്‍ നല്‍കിയതായും പൊലീസ് കണ്ടെത്തി. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നാലാം പ്രതിയെ കേസില്‍ മാപ്പുസാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു.