കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഞെക്കി പിഴിയുകയാണ്: ആനാവൂര്‍ നാഗപ്പന്‍
ദില്ലി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ ഞെക്കി പിഴിയുകയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ശരാശരി 0.35- 0.40 പൈസയുടെ വർധനവാണ് നിത്യേന വരുന്നത്. ഇതിൽ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി ഒഴിവാക്കിയാൽ ഉപഭോക്താവിന് കിട്ടുന്ന ഇളവ് കേവലം എട്ടു പൈസയാണ്. അതായത് 108.40 പൈസയാണ് വിലയെങ്കിൽ 108.32 രൂപയായി കുറയും. അതുകൊണ്ട് എന്ത് വില കുറവാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നത് കക്കൂസ് നിർമ്മാണത്തിനാണെന്ന പ്രചരണം കേന്ദ്രം പൊടിപൊടിക്കുമ്പോൾ കോർപ്പറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ ഞെക്കി പിഴിയുകയാണെന്നതാണ് യഥാർത്ഥ്യം. 2020 ജൂലൈയിൽ കോർപ്പറേറ്റ് ആദായനികുതി 30ൽ നിന്ന് 22 ശതമാനമായി കുറച്ചു. പുതിയ മാനുഫാക്ചറിങ് കമ്പനികളുടെ ആദായനികുതി 25ൽ നിന്ന് 15 ശതമാനമായി കുറച്ചു. മിനിമം ആൾട്ടർനേറ്റീവ് ടാക്സ് 18 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചു. 1,45,000 കോടിരൂപ ഇത് വഴി കോർപ്പറേറ്റുകൾക്ക് ലഭിച്ചു. കോർപ്പറേറ്റുകളിൽ നിന്നുള്ള നികുതി നിരന്തരം വെട്ടി കുറയ്ക്കുന്നതു മൂലം ധനകമ്മി 6.8 ശതമാനമായി. ഈ കുറവ് പരിഹരിക്കാൻ അക്ഷരാർത്ഥത്തിൽ സാധാരണക്കാരനെ പിഴിഞ്ഞു ഊറ്റുകയാണ് കേന്ദ്രസർക്കാർ. ഇതിനിടെ പാചകവാതക സബ്സിഡിയും നിർത്തലാക്കി.

2014 ൽ മോഡി അധികാരത്തിൽ വരുമ്പോൾ പെട്രോളിന് എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും . ഇപ്പോൾ ഇത് യഥാക്രമം 22.98 രൂപയും 18.83 രൂപയുമാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ പെട്രോളിന്റെ എക്സൈസ് തീരുവ 258 ശതമാനവും ഡീസലിന്റേത് 820 ശതമാനവും വർധിപ്പിച്ചു. ഏറെ രസകരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട അടിസ്ഥാന എക്സൈസ് തീരുവ 2016ൽ 9.48 രൂപയായിരുന്നത് ഇപ്പോൾ 1.40 രൂപയായി കേന്ദ്രം കുറയ്ക്കുകയാണ് ചെയ്തത്. പകരം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ്, സ്പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി, കാർഷിക സെസ് തുടങ്ങിയ ഇനങ്ങളിലായി 31.50 രൂപ വർധിപ്പിച്ചു. 3ലക്ഷം കോടി രൂപയുടെ അധിക വരുമാനം വർഷാവർഷം ഇതുവഴി കേന്ദ്ര സർക്കാരിന് ലഭിക്കുന്നു. നികുതി വർധന വഴി ജനങ്ങളെ പിഴിഞ്ഞ് എടുത്തിരിക്കുന്നത് 21 ലക്ഷം കോടി രൂപയാണ്.
എന്തുകൊണ്ട് കേരളത്തിന് അധിക വരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിച്ചുകൂടാ എന്ന ചോദ്യം ബിജെപിയും കോൺഗ്രസും ഉയർത്തുന്നുണ്ട്. സ്വാഭാവികമായി ഇത് ശരിയല്ലേ എന്ന് പെട്ടെന്ന് കേൾക്കുമ്പോൾ തോന്നും. രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഒന്ന് ബിജെപിയും കോൺഗ്രസും ഭരിക്കുന്ന എത്ര സംസ്ഥാനങ്ങൾ ഇത്തരത്തിൽ അധികവരുമാനം വേണ്ടെന്ന് വെച്ചിട്ടുണ്ട്. അവിടെ ഒന്നും നൽകാത്ത ഇളവ് കേരളത്തിൽ വേണമെന്ന് ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനമെന്താണ് ? രണ്ടാമതായി കഴിഞ്ഞ കുറേ ദിവസങ്ങളായി ശരാശരി 0.35- 0.40 പൈസയുടെ വർധനവാണ് നിത്യേന വരുന്നത്. ഇതിൽ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി ഒഴിവാക്കിയാൽ ഉപഭോക്താവിന് കിട്ടുന്ന ഇളവ് കേവലം എട്ടു പൈസയാണ്. അതായത് 108.40 പൈസയാണ് വിലയെങ്കിൽ 108.32 രൂപയായി കുറയും. അതുകൊണ്ട് എന്ത് വില കുറവാണ് സംഭവിക്കുന്നത്.
ജിഎസ്ടി വീതം പോലും നൽകാതെ കേരളത്തെ വൻതോതിൽ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സർക്കാർ. വികസനപ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുകയും, സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിക്കുകയും ചെയ്യുക ഗൂഡ ലക്ഷ്യം ആണ് ഇതിന് പിന്നിൽ. മണ്ണെണ്ണയുടെ വില ഒറ്റയടിക്ക് 8 രൂപ വർധിപ്പിച്ച് പുതിയ പ്രഹരം ജനങ്ങളുടെ തലയ്ക്കുമുകളിൽ മോഡി നടത്തിയിട്ടുണ്ട്. തീപിടിച്ച വിലക്കയറ്റത്തിൽ ജനങ്ങളെ മുക്കിക്കൊല്ലാൻ തീർച്ചപ്പെടുത്തി മുന്നോട്ട് പോവുകയാണ് മോഡി സർക്കാർ












Click it and Unblock the Notifications