പിടിച്ചാൽ കിട്ടാതെ പെട്രോൾ വില! തുടർച്ചയായ 13-ാം ദിവസവും വർദ്ധനവ്, ഒരു ലിറ്റർ പെട്രോളിന് 82.19 രൂപ
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവിലയിൽ തുടർച്ചയായി വർദ്ധനവുണ്ടായത്.
തിരുവനന്തപുരം: തുടർച്ചയായ പതിമൂന്നാം ദിവസവും രാജ്യത്തെ ഇന്ധനവിലയിൽ വർദ്ധനവ്. മെയ് 26 ശനിയാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും വർദ്ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 82.19 രൂപയായി. ഡീസൽ ലിറ്ററിന് 74.80 രൂപയാണ് വില.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 80.71 രൂപയാണ് ശനിയാഴ്ചയിലെ വില. ഡീസൽ 73.35 രൂപ. കോഴിക്കോട് പെട്രോളിന് 81.07 രൂപയും ഡീസലിന് 73.70 രൂപയുമാണ്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവിലയിൽ തുടർച്ചയായി വർദ്ധനവുണ്ടായത്. നേരത്തെ കർണാടക തിരഞ്ഞെടുപ്പിന് മുൻപുള്ള 19 ദിവസം ഇന്ധനവിലയിൽ മാറ്റംവരുത്തിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഓരോ ദിവസവും വില കുതിച്ചുയർന്നു.
Recommended Video
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ധനവില ക്രമാതീതമായി വർദ്ധിക്കുന്നതോടെ വില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു.