പിഎഫ്ഐ നേതാക്കള്‍ റിമാന്‍ഡില്‍: കാക്കനാട് ജയില്‍ പോര, വിയ്യൂരിലേക്ക് മാറ്റണമെന്ന് എന്‍ഐഎ
കൊച്ചി: കേരളത്തില്‍ നിന്നും എന്‍ ഐ എ അറസ്റ്റ് ചെയ്ത് പതിനൊന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളേയും അടുത്ത മാസം 20 വരെ റിമാന്‍ഡ് ചെയ്തു, കൊച്ചിയിലെ പ്രത്യ എന്‍ ഐ എ കോടതിയുടേതാണ് നടപടി. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. സുരക്ഷ ഭീഷണി ഉള്ളതിനാല്‍ പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ദേശീയ അന്വേഷണ സംഘം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും.
മുസ്ലിം അല്ലെങ്കിലും തട്ടമിടുന്നതിന് കാരണമുണ്ട്; കോഴിക്കോട് എത്തിയത് ആത്മഹത്യക്ക്: ദീപ റാണി
പ്രതികള്‍ക്കെതിരായി ഡിജില്‍ തെളിവുകള്‍ ഉള്‍പ്പടെ ഇനിയും കിട്ടാനുണ്ട്. അത് എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമം നടന്ന് വരികയാണെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു. അടുത്ത ബന്ധുക്കളെ കാണാൻ അഞ്ച് മിനിട്ട് സമയം അനുവദിച്ചു
അതേസമയം, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത് ഉള്‍പ്പടേയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ ഇന്നലെ പോലീസ് ആസ്ഥാനത്തുചേർന്ന ഉന്നതതലയോഗം ചർച്ച ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു.
യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിച്ച് വരികയാണ്. നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാർ നടപടിയെടുക്കും. ഇതിനായി സർക്കാർ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പോലീസ് മേധാവിമാർ വിനിയോഗിക്കും. ജില്ലാ മജിസ്ട്രേട്ടുമാരുമായി ചേർന്നാണ് ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർ തുടർനടപടി സ്വീകരിക്കുന്നത്.
ഈ നടപടികൾ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡി ഐ ജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എഡിജിപി മാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പോലീസ് മേധാവിമാരും പങ്കെടുത്തിരുന്നു.