രാജീവ് വധം: ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോള്‍, പോലീസിനെ ആദ്യം വിളിച്ച് അറിയിച്ചു, പറഞ്ഞത്...
കേസിലെ ഏഴാം പ്രതിയാണ് അഡ്വ ഉദയഭാനു
തൃശൂര്‍: ചാലക്കുടി രാജീവ് കൊലപാതക്കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിനെ കുടുക്കിയത് ഒരു ഫോണ്‍ കോളാണ്. അദ്ദേഹം തന്നെ വിളിച്ച ഒരു കോളാണ് പിന്നീട് തിരിച്ചടിച്ചത്.
കേസില്‍ ഏഴാം പ്രതിയായ ഉദയഭാനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഡിവൈസ്പിയെ വിളിച്ചു
രാജീവ് കൊല ചെയ്യപ്പെട്ട വിവരം ചാലക്കുടി ഡിവൈഎസ്പി ഷാഹുല്‍ ഹമീദിനെ ആദ്യം ഫോണില്‍ വിളിച്ച് അറിയിച്ചത് ഉദയഭാനുവായിരുന്നു.
ഉദയഭാനു പറഞ്ഞത്
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങാന്‍ പോയപ്പോള്‍ രാജീവിനെ അബോധാവസ്ഥയില്‍ കണ്ടുവെന്നും ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നുമാണ് ഉദയഭാനു ഷാഹുല്‍ ഹമീദിനോട് ഫോണിലൂടെ പറഞ്ഞത്.
നേരത്തേയും പോലീസിനെ സമീപിച്ചു
രാജീവ് കൊല ചെയ്യപ്പെടുന്നതിന് മുമ്പും ഉദയഭാനു പോലീസിനെ സന്ദര്‍ശിച്ചിരുന്നതായാണ് വിവരം. രാജീവുമായി ഭൂമിയിടപാടുണ്ടെന്നും രേഖകള്‍ അനധികൃതമായി അയാള്‍ കൈവശം വച്ചിരിക്കുകയാണെന്നും ഉദയഭാനു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അദ്ദേഹത്തോട് ഇക്കാര്യം പരാതിയായി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു
കള്ളമെന്ന് തെളിഞ്ഞു
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉദയഭാനു പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞത്. ഇതോടെ പോലീസ് ഉദയഭാനുവിനെ കൈയൊഴിയുകയും ചെയ്തു.
ആക്രമിച്ചത് ഗുണ്ടകള്‍
പ്രാദേശിക ഗുണ്ടകളാണ് രാജീവിനെ നേരിട്ടത്. ആരോഗ്യദൃഡഗാത്രനായ രാജീവ് നാലു പേരെയും നേരിട്ടു. ചെറുക്കുന്നതിനിടെ ഗുണ്ടകള്‍ പായ കൊണ്ട് രാജീവിന്റെ മൂക്കും വായയും അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ശ്വാസം കിട്ടാതെയാണ് രാജീവ് മരണപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
കൂടുതല്‍ തെളിവുകള്‍
സംഭവത്തില്‍ ഉദയഭാനുവിന്റെ പങ്കിനെക്കുറിച്ച് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. രാജീവും ഉദയഭാനുവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.