കൊറോണക്കാലത്തെ കുഞ്ഞിന്റെ ചിരി, അങ്കനവാടി ടീച്ചർ ഭക്ഷണവുമായി വീട്ടിലേക്ക്, ചിത്രം വൈറൽ!
തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാന്‍ കടുത്ത മുന്‍കരുതലുകളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. അങ്കനവാടികള്‍ മുതലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അങ്കനവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം സര്‍ക്കാര്‍ വീടുകളിലേക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ഈ നീക്കത്തിന് ലഭിച്ചിരിക്കുന്നത്.
അത്തരത്തില്‍ കുട്ടിയുടെ വീട്ടിലേക്ക് ഭക്ഷണ സാധനങ്ങളുമായി ടീച്ചര്‍ എത്തിയതിന്റെ ഫോട്ടോ മനോരമ പത്രം നല്‍കിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സാധനങ്ങള്‍ അടങ്ങിയ സഞ്ചിയുമായി ടീച്ചര്‍ കുട്ടിയെ ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ് ചിത്രം. കുട്ടിയുടെ സന്തോഷം വിലമതിക്കാനാവാത്തതാണ് എന്നാണ് ചിത്രം ട്വിറ്ററിലടക്കം പങ്കുവെയ്ക്കുന്നവര്‍ പറയുന്നത്. ടീച്ചറമ്മേ കളിക്കാനും കൂടാമോ എന്നാണ് മനോരമയില്‍ അച്ചടിച്ച് വന്ന ചിത്രത്തിന്റെ തലക്കെട്ട്.

അങ്കനവാടി കുട്ടികളുടെ ഭക്ഷണം വീട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് വായിക്കാം: ''
സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇത് നടപ്പിലാക്കിയത്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതുകൂടാതെ 3 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ച് വരുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നത്.
ജില്ലാ വനിത ശിശുവികസന ഓഫീസറുടെ ഏകോപനത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍, സൂപ്പര്‍ വൈസര്‍മാര്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. അങ്കണവാടികള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.












Click it and Unblock the Notifications