ശബരിമലയിൽ ശാന്തവും സംഘർഷരഹിതവുമായ തീർത്ഥാടന കാലം; എണ്ണത്തിലും വരുമാനത്തിലും വർധന!
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ശാന്തവും സംഘർഷരഹിതവുമായ തീർത്ഥാടന കാലമായിരുന്നെന്ന് റിപ്പോർട്ട്. തീർത്ഥാടനം സുഗമമായതോടെ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകര വിളക്ക് ഉത്സവ കാലത്തെ നടവരവ് 234 കോടി രൂപയാണ്. അന്തിമ കണക്കിൽ നടവരവ് തുക ഇതിലും ഉയരും.
കഴിഞ്ഞ സീസണിൽ 167 കോടി രൂപയായിരുന്നു നടവരവ്. 2017-18 വർഷത്തിൽ വരുമാനം 260 കോടിയായിരുന്നു. ആ സമയത്ത് വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇത്തവണ തിരക്ക് നിയന്ത്രണങ്ങളിൽ വന്ന പാളിച്ചകളും തീർത്ഥാടകരോടുള്ള പോലീസ് സമീപനത്തിലെ ചില പരാതികളും ഒഴിച്ചാൽ മറ്റ് വലിയ വിവാദങ്ങളൊന്നും ഇപ്രാവശ്യം ഉണ്ടായിരുന്നില്ല. മിക്ക ദിവസങ്ങളിലും ലക്ഷത്തിന് മുകളിൽ പേർ മല ചവിട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് മകരവിളക്ക് കാലത്ത് യുവതീ പ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സർക്കാരിന്റെ നേർ വിപരീതമായിരുന്നു ഇത്തവണത്തെ തീർത്ഥാടന കാലത്തുണ്ടായത്. മുഖ്യമന്ത്രി ഉൾപ്പെടെ ആരപും യുവതികളെത്തിയാൽ മലകയറ്റണമെന്ന നിലപാടെടുത്തില്ല. കഴിഞ്ഞ സീസൺ കാലത്ത് സർക്കാർ നയത്തിനൊപ്പം നിന്ന ദേവസ്വം കമ്മീഷണർ എൻ വാസു ഇത്തവണ ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോഴുണ്ടായ മനംമാറ്റവും ശ്രദ്ധേയമായി.