മുഖ്യമന്ത്രി പിണറായി വിജയന്റെ രോഗവും അമേരിക്കൻ യാത്രയും, പരിഹസിക്കുന്നവർ വായിക്കാൻ, കുറിപ്പ് വൈറൽ
സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴും കേരള മുഖ്യമന്ത്രി ആയപ്പോഴും പിണറായി വിജയന് വിവാദങ്ങളുടെ ഒരു കുറവും ഇല്ലായിരുന്നു. ലാവ്ലിൻ തൊട്ട് കടക്ക് പുറത്ത് വരെ വാക്കുകളും പ്രവൃത്തിയുമായി അത് കാലം തോറും മാറിക്കൊണ്ടിരുന്നു എന്ന് മാത്രം.
പ്രളയകാലത്ത് കേരളത്തെ കൂട്ടിപ്പിടിച്ചതിന്റെ പേരിലാണ് പിണറായിക്ക് പൊതുവേ ഉണ്ടായിരുന്ന നെഗറ്റീവ് ഇമേജ് മാറിക്കിട്ടിയത്. പിണറായിയെ സോഷ്യൽ മീഡിയ ഇത്രയേറെ അഭിനന്ദിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. അതിനിടെ ചികിത്സയ്ക്ക് വേണ്ടി പിണറായി വിജയൻ അമേരിക്കയിലേക്ക് പോകുന്നതും ഒരു കൂട്ടർ വിവാദമാക്കിയിരിക്കുന്നു, പരിഹസിക്കുന്നു. അവർക്ക് മറുപടിയുണ്ട്.
എന്താണ് രോഗം
സോഷ്യല്‍ മീഡിയ കഴിഞ്ഞ കുറച്ച് ദിവസമായി വലിയ കോളിളക്കത്തോടെ ചര്‍ച്ച ചെയ്യുന്നതാണ് പിണറായി വിജയന്റെ രോഗവും ചികിത്സയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അമേരിക്കന്‍ യാത്രയും. നേരത്തെ പോകേണ്ടിയിരുന്നത് പ്രളയം കാരണം മുഖ്യമന്ത്രി മാറ്റി വെച്ചിരിക്കുകയായിരുന്നു. എന്താണ് മുഖ്യമന്ത്രിയുടെ രോഗം എന്ന സംശയം ഒരു കൂട്ടര്‍ക്ക് തീരുന്നതേ ഇല്ല.
എന്തിന് അമേരിക്ക
ആരോഗ്യരംഗത്ത് ഉള്‍പ്പെടെ നമ്പര്‍ വണ്‍ ആയ കേരളത്തില്‍ നിന്നും ഒരു കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ചികിത്സ തേടി അമേരിക്കയിലേക്ക് പോകുന്നു എന്നാണ് ചിലരുടെ അതിശയവും പരിഹാസവും. അത് മാത്രമല്ല പ്രളയകാലത്തെ യാത്ര അനവസരത്തിലുള്ളതാണ് എന്നുള്ള കുറ്റപ്പെടുത്തലുകളും ഒരു വശത്ത് നിന്ന് ഉയരുന്നു.
കൈവിട്ട പ്രചരണങ്ങൾ
പിണറായി വിജയന്റെ രോഗം എന്താണ് എന്ന് അദ്ദേഹമോ പാര്‍ട്ടിയോ സര്‍ക്കാരോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ സ്വകാര്യ കാര്യമാണ് എന്നത് കൊണ്ട് തന്നെ തുറന്ന് പറയേണ്ട ആവശ്യവും ഇല്ല. എന്നാലും ചിലര്‍ക്ക് ഞരമ്പ് രോഗത്തിന് ഒരു കുറവും ഇല്ല. ഇന്ത്യയില്‍ ചികിത്സിച്ചാല്‍ മാറാത്ത എന്തോ മാരക രോഗമാണ് എന്ന് മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് വേണ്ടിയുള്ള അമേരിക്കന്‍ യാത്രയെക്കുറിച്ച് ചിലര്‍ പ്രചരിപ്പിക്കുന്നത്.
ടിപിയെക്കുറിച്ച് പറഞ്ഞത്
വിവാദത്തെ കുറിച്ച് എഴുത്തുകാരനായ ലിജീഷ് കുമാർ എഴുതിയത് വായിക്കാം: പഴയൊരു പത്ര സമ്മേളനം ഇന്നലെ ഓർമ്മ വന്നു. പത്തമ്പത്തൊന്ന് വെട്ടുകൾ മുഖത്തേറ്റ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നു. പിണറായി വിജയൻ അന്ന് സി.പി.ഐ.എം പാർട്ടി സെക്രട്ടറിയാണ്. ആ ശവശരീരം കണ്ടെന്ത് തോന്നുന്നു എന്ന പത്രക്കാരുടെ ചോദ്യത്തിന് 'അതൊക്കെ കാണുന്നവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ചിരിക്കും' ! എന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. എന്തെന്നില്ലാത്ത അസ്വസ്ഥയും സങ്കടവും തോന്നി.
പിണറായി ക്ഷീണിച്ചിട്ടുണ്ട്
ഈ മനുഷ്യരെന്താണിങ്ങനെ എന്ന് നടുക്കം തോന്നി. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പിണറായി വിജയൻ ക്ഷീണിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് അമേരിക്കക്ക് പോകുമ്പോൾ എതിരാളികൾ പലരും പരിഹസിച്ച് ചിരിക്കുന്നുണ്ട്. ക്രൂരമാണത്. കാണുമ്പോൾ അസ്വസ്ഥയും സങ്കടവും തോന്നുണ്ട്. ഈ മനുഷ്യരെന്താണിങ്ങനെ എന്ന് നടുക്കം തോന്നുന്നുണ്ട്. രോഗാതുരനായ ഒരാളുടെ മുഖം നിങ്ങളെ വേട്ടയാടില്ലേ എന്ന ചോദ്യത്തിന് 'അതൊക്കെ കാണുന്നവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ചിരിക്കും' എന്ന് തന്നെയാവും അവരുടെയും ഉത്തരം.
പറഞ്ഞത് തിരികെ പറയാനാവില്ല
ആ മാനസികാവസ്ഥ എന്റെയല്ല. അന്നുമല്ല ഇന്നുമല്ല. വേദനിക്കുന്നൊരാളോട്, തളരരുത് എല്ലാം സുഖമായവസാനിക്കും, പോയി വരൂ എന്ന് പറഞ്ഞാണ് ശീലം. മരിച്ചവരോട് പക്ഷേ എളുപ്പം തിരികെ വരൂ എന്ന് പറയാനാവില്ല. പിണറായി വിജയൻ പറഞ്ഞത്, അദ്ദേഹത്തോടും തിരികെ പറയുക എന്നതിനർത്ഥം സ്വന്തമായി ഒരു ക്യരക്ടർ ഇന്നോളം മോൾഡ് ചെയ്തെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നാണ്.
ഭേദമായി മടങ്ങി വരൂ
നാമൊരിഷ്യൂവിൽ കാണിക്കേണ്ടത് നമ്മളുടെ ക്യാരക്ടറാണ്. നമ്മളോടൊരാൾ പെരുമാറുന്ന പോലല്ല നാമയാളോട് പെരുമാറേണ്ടത്. അയാളുടെ ശീലത്തെ അയാളും നമ്മുടെ ശീലത്തെ നാമും അടയാളപ്പെടുത്തേണ്ടതുണ്ട്. പ്രിയ പിണറായി വിജയൻ, അസുഖമൊക്കെ ഭേദമാക്കി മടങ്ങി വരൂ. ആരോഗ്യപരമായ സംവാദങ്ങൾ നമുക്ക് തുടരേണ്ടതുണ്ട്. ആശംസകൾ എന്നാണ് ലിജീഷ് കുമാറിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്മനാഭസ്വാമി ക്ഷേത്ര നിധിയും ബീഫും.. കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യം, പോസ്റ്റ് വൈറൽ