ആറിൽ അഞ്ച് വിമാനത്താവങ്ങളും അദാനിക്ക് കിട്ടിയതെങ്ങനെ? ആകെയുള്ള യോഗ്യത മോദിയുടെ പരിചയക്കാരനായത്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയും അദാനിയും തമ്മിൽ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏല്പ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
നരേന്ദ്രമോദിയുടെ പരിചയക്കാരനെന്നതിനപ്പുറം അദാനിക്ക് വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് വിചിത്രമായ കാര്യങ്ങളാണുണ്ടായത്. നാടകം കളിച്ചാണ് കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിക്ക് നേടിക്കൊണ്ടുത്തത്.
അദാനിയെന്ന കുത്തക വിചാരിച്ചാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഒന്നും നടക്കില്ല, സംസ്ഥാന സർക്കാരാണ് വിമാനത്താവളത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കേണ്ടത്. സംസ്ഥാനത്തെ ശത്രു പക്ഷത്ത് നിർത്തി, ഞങ്ങൾ വിജശ്രീലാളിതരായി എന്ന മട്ടിൽ അദാനി വന്നാൽ അതിന് വഴങ്ങുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്ന് അദാനിക്ക് പോലും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം അടക്കം രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ 50 വർഷത്തെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയേക്കും. ഇതിനായി നടത്തിയ ലേലത്തിൽ അഞ്ചിടങ്ങളിലും ലേലത്തിൽ ഒന്നാമത് നിൽക്കുന്നത് അദാനി ഗ്രൂപ്പാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ലേലത്തിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി രണ്ടാമതായി. മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, മംഗലാപുരം എന്നിവിടങ്ങളിലേക്ക് നടന്ന ലേലത്തിലും അദാനിയാണ് മുമ്പിൽ. വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.