ജയ്റ്റ്ലി ബിജെപിയിലെ വേറിട്ട മുഖമെന്ന് പിണറായി; അസഹിഷ്ണുതയുടെ ഒരാസ്വമായിരുന്നെന്ന് ഐസക്
തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും. വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്ലിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
നിയമപാണ്ഡിത്യം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്ലി.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലിയെയായിരുന്നു. കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
ഒരാശ്വാസമായിരുന്നു
പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലി. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളിൽ വ്യത്യസ്തനായിരുന്നു ജയ്റ്റ്ലിയെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. അവയ്ക്കൊക്കെ ജനാധിപത്യപരമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൌൺസിലിൽ ഞാൻ നേരിട്ടു മനസിലാക്കിയിരുന്നു. അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്ലി ഒരാശ്വാസമായിരുന്നെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രകോപനത്തിന്റെ ആക്രോശം
പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല. സഭയിലെ ഡിബേറ്റുകളിൽ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടിയിരുന്നു. സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാർലമെന്ററി പ്രവർത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടത് എന്ന് രാജ്യസഭയിൽ നിന്ന് അവർ പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗങ്ങളിൽ രാജ്യം ദർശിച്ചു.
ആ തീരുമാനമുണ്ടായത്
ജിഎസ്ടി നടപ്പിലാക്കിയപ്പോഴും രാഷ്ട്രീയഭൂരിപക്ഷത്തിന്റെ അംഗബലത്തിലല്ല അദ്ദേഹം വിശ്വസിച്ചത്. ലോട്ടറിയുടെ നികുതി നിരക്ക് തീരുമാനിച്ചത് ഉദാഹരണം. പല ബിജെപി നേതാക്കളുടെയും താൽപര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു ജിഎസ്ടി കൌൺസിൽ കൈക്കൊണ്ടത്. സമവായത്തിന് പ്രാധാന്യം നൽകിയ ജെയ്റ്റ്ലിയുടെ നിലപാടു മൂലമാണ് ആ തീരുമാനമുണ്ടായത്.
Recommended Video
രാജ്യം കടന്നുപോകുന്നത്
വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതുവരെ കാണാത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്കാണ് നാം നീങ്ങുന്നത്. ജെയ്റ്റ്ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്. ആ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
തോമസ് ഐസക്
ഫേസ്ബുക്ക് പോസ്റ്റ്
പിണറായി വിജയന്
ഫേസ്ബുക്ക് പോസ്റ്റ്
ജെയ്റ്റ്ലിയുടെ വിയോഗം; ദുഃഖകരമെന്ന് രാഷ്ട്രപതി, നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെയെന്ന് മോദി
തൃത്താല മഹാരാജാവിന്റെ വിളംബരത്തിന് നന്ദിയെന്ന് റഹീം; എണ്ണിയെണ്ണി മറുപടിയുമായി വിടി ബല്‍റാമും