ശബരിമല വിധിയില്‍ സാവകാശം തേടുമെന്ന് പിണറായി..... ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കിയേക്കും?
തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സമാധാന യോഗം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുഡിഎഫും ബിജെപിയും അദ്ദേഹത്തിന് പിടിവാശിയാണെന്ന് വരെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ നിലപാട് മയപ്പെടുത്തുകയാണ് സര്‍ക്കാര്‍. വിധിയില്‍ സാവകാശം തേടുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത് തന്നെയായിരുന്നു മന്ത്രി എകെ ബാലനും പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹത്തോട് ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ അനുമതിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി നേരത്തെ അത്തരമൊരു നിലപാട് എടുത്തതെന്നാണ് വ്യക്തമാക്കുന്നത്. അവരുടെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുത്താല്‍ അത് സിപിഎമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് നേട്ടമാകുമെന്നും മുഖ്യമന്ത്രി വിലയിരുത്തിയിരുന്നു.
സര്‍ക്കാര്‍ പിന്നോട്ട്
സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി തള്ളിയിരുന്നു. വിധി നടപ്പാക്കുന്നതില്‍ സാവകാശത്തിനൊന്നും ഇല്ലെന്നായിരുന്നു പിണറായി പറഞ്ഞത്. എന്നാല്‍ പന്തളം രാജകുടുംബവും തന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ നിലപാട് മുഖ്യമന്ത്രി മയപ്പെടുത്തുകയായിരുന്നു. വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് സാവകാശം തേടാമെന്നും തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. ഇതോടെ തന്ത്രിക്കും പന്തളം രാജകുടുംബത്തിനും ഇതിനോട് യോജിക്കേണ്ടി വന്നു.
തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡ്
വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഇനി ദേവസ്വം ബോര്‍ഡിന്റെ കൈയ്യിലാണ്. ദേവസ്വം ബോര്‍ഡ് പിണറായിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിട്ടുണ്ട്. അതേസമയം പിണറായി പ്രതിപക്ഷത്തോട് എന്തിനാണ് കടുംപിടുത്തം നടത്തിയെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. മുഖ്യമന്ത്രി നിലപാട് അറിയിച്ചത് രാജകുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് നിലവിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ കോടതി പരിഗണിച്ചേക്കുമെന്ന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.
കടകംപള്ളിയുടെ പോസ്റ്റ്
പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും തീരുമാനം വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിന് ഇല്ല. ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്ക്ക ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കി. എങ്ങനെയെങ്കിലും യുവതികള്‍ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടത് മുന്നണിക്കില്ലെന്ന് കടകംപള്ളി പറഞ്ഞു.
തൃപ്തി ദേശായിയുടെ പിറകിലാരാണ്
യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍ പോലെ വ്യക്തമാണ്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാവില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്‌നങ്ങള്‍ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡ് സാവകാശം തേടും
വിധി നടപ്പാക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സാവകാശം തേടുമെന്നാണ് സൂചന. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് ദ്മകുമാറും വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ബോര്‍ഡിന്റെ യോഗത്തില്‍ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം ഉടനെ പരസ്യമാക്കും. അതേസമയം പ്രത്യേക ദിവസം യുവതീപ്രവേശം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ബോര്‍ഡിന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം കോടതിയിലെത്തുന്നതിന് മുമ്പ് പന്തളം കൊട്ടാരവുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക ചര്‍ച്ചയും നടത്തിയേക്കും.
ആരാണ് തൃപ്തി ദേശായ്
ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന ചോദ്യത്തിന് തമാശരൂപേണയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തൃപ്തി ദേശായ ആരാണെന്നായിരുന്നു മുഖ്യമന്ത്രി പരിഹാസം. അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അതൊക്കെ നിങ്ങളല്ലേ അന്വേഷിക്കേണ്ടത്. അവര്‍ക്ക് സാധാരണ നിലയില്‍ ലഭിക്കേണ്ട സുരക്ഷയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷമായിരുന്നു തൃപ്തി ദേശായിയെ അദ്ദേഹം പരിഹസിച്ചത്.
കനത്ത സുരക്ഷ
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളാക്കി തിരിച്ച് നാല് ഘടങ്ങളായി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15000 പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചത്. ദക്ഷിണമേഖലാ എഡിജിപി എസ് അനില്‍കാന്തിനും എസ് ആനന്ദകൃഷ്ണനുമാണ് പ്രധാന ചുമതലകള്‍. ഐജി മനോജ് എബ്രഹാം ചീഫ് കോഡിനേറ്ററായിരിക്കും. അതേസമയം അടുത്തിടെ ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
കെടി ജലീലിന് പിന്നാലെ ഷംസീറും, ഭാര്യയുടെ നിയമനത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി
ഖത്തര്‍ പിടിവിട്ട് പറക്കുന്നു; ശരിവച്ച് ഐഎംഎഫ്, തളരാതെ വന്‍ കുതിപ്പ്!! അമീറിന്റെ തന്ത്രങ്ങളുടെ വിജയം