പിണറായിയുടെ നാട്ടിലെ നാല് ദുരൂഹമരണങ്ങൾ.. സൗമ്യയും സുഹൃത്തുക്കളും സംശയത്തിൽ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂരിലെ പിണറായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് ദുര്‍മരണങ്ങളുടെ പേരിലാണ്. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെ പടന്നക്കരയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തുടര്‍ച്ചയായി സംഭവിച്ച മരണങ്ങളുടെ പിന്നിലെന്തെന്നുള്ള ആശങ്കയിലായിരുന്നു പിണറായിയിലെ നാട്ടുകാര്‍.
നാട്ടുകാര്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ മരിച്ചവരുടെ കൂട്ടത്തിലെ ഐശ്വര്യ കിഷോര്‍ എന്ന എട്ട് വയസ്സുകാരിയുടെ മൃതദേഹം പോലീസ് പുറത്തെടുത്ത് പരിശോധിച്ചു. ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൂട്ടമരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഒടുക്കം ചുരുളഴിഞ്ഞ് തുടങ്ങിയിരിക്കുകയാണ്.
ദുരൂഹമായി മരണങ്ങൾ
വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ എന്നിവരും പേരക്കുട്ടികളായ ഐശ്വര, കീര്‍ത്തന എന്നിവരുമാണ് ഒരു വീട്ടില്‍ നിന്നും മരണത്തിന് കീഴടങ്ങിയത്. കീര്‍ത്തന മരണപ്പെടുന്നത് 2012ല്‍ ആയിരുന്നു. ഛര്‍ദിയെ തുടര്‍ന്നായിരുന്നു കീര്‍ത്തനയുടെ മരണം. ഇക്കഴിഞ്ഞ ജനുവരി 21ന് ഐശ്വര്യയും മരിച്ചു. മാര്‍ച്ച് ഏഴിന് കമലയും ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും മരണത്തിന് കീഴടങ്ങി. കീര്‍ത്തനയുടെ ജീവനെടുത്ത ഛര്‍ദി തന്നെയായിരുന്നു മരണ കാരണം. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു.
മരണകാരണം എലിവിഷം
ഇനി ഈ കുടുംബത്തില്‍ ബാക്കിയുള്ളത് കുഞ്ഞിക്കണ്ണന്റെ മകളായ സൗമ്യ മാത്രമാണ്. സൗമ്യയുടെ മക്കളാണ് മരണപ്പെട്ട കീര്‍ത്തനയും ഐശ്വര്യയും. നാല് പേരുടേതും സാധാരണ മരണങ്ങള്‍ അല്ലെന്നും കൊലപാതകമാകാന്‍ സാധ്യത ഉണ്ടെന്നുമുള്ള സംശയത്തെ തുടര്‍ന്ന് സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഛര്‍ദിയെ തുടര്‍ന്ന് സൗമ്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എലിവിഷം അകത്ത് ചെന്നതാണ് നാല് പേരുടേയും മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീണ്ടും പോസ്റ്റ്‌മോര്‍ട്ടം
കമലയുടേയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്നും ശരീരത്തില്‍ വിഷാംശം ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഐശ്വര്യയുടെ മൃതദേഹവും കഴിഞ്ഞ ദിവസം പോലീസ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. മൂന്ന് മണിക്കൂറിലേറെ നേരമാണ് പരിശോധന നടന്നത്. ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്ക് അയച്ചു.
അലൂമിനിയം ഫോസ്‌ഫേഡ് ഉള്ളിൽ
കുഞ്ഞിക്കണ്ണന്റെയും കമലയുടേയും ആന്തരികാവയവങ്ങള്‍ പോലീസ് നേരത്തെ വിദഗ്ധ പരിശോധന നടത്തിയിരുന്നു. അലൂമിനിയം ഫോസ്‌ഫേഡ് ആണ് മരണകാരണം എന്നാണ് കണ്ടെത്തല്‍. എലിവിഷം പോലുള്ളവയില്‍ കാണപ്പെടുന്ന രാസവസ്തുവാണിത്. ചെറിയ അളവില്‍ പോലും ശരീരത്തിന് അകത്ത് ചെന്നാല്‍ ഇത് ഛര്‍ദിക്കും ശ്വാസംമുട്ടലിനും കാരണമായി രക്തസമ്മര്‍ദ്ദം കുറയാനിടയാവുകയും മരണം സംഭവിക്കുകയും ചെയ്യാം. ഇത് തന്നെയാണോ കുട്ടികളുടെ മരണത്തിലേക്കും നയിച്ചത് എന്നറിയുന്നതിന് വേണ്ടിയാണ് ഐശ്വര്യയുടെ മൃതദേഹം പോലീസ് പുറത്തെടുത്ത് പരിശോധന നടത്തിയത്.
കൊലപാതകമെന്ന് സംശയം
തുടര്‍ച്ചയായി മരണങ്ങള്‍ നടന്നപ്പോള്‍ കിണര്‍ വെളളത്തിലെ വിഷാംശവും അണുബാധയുമാകാം മരണകാരണമെന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തിന് കുഴപ്പമൊന്നും ഇല്ലെന്ന് കണ്ടെത്തി. എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന സംശയം പോലീസിന് വര്‍ധിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹബന്ധം വേര്‍പ്പെടുത്തി മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന സൗമ്യയുടെ ചില സുഹൃത്തുക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്. സൗമ്യയുടെ ഫോണ്‍ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
സൗമ്യ പോലീസ് കസ്റ്റഡിയിൽ
വീട്ടിലെ മരണങ്ങളില്‍ സൗമ്യയുടെ നിലപാടുകള്‍ നേരത്തെ തന്നെ നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയതായി പറയുന്നുണ്ട്. ഇവരുടെ ബന്ധുവായ പ്രജീഷാണ് ദുരൂഹ മരണങ്ങളെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്. സൗമ്യയുമായി ബന്ധമുള്ള നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അതിനിടെ പിണറായിയിലെ ദുരൂഹമരണങ്ങളുടെ അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് എസ്പി രഘുരാമനാണ് കേസന്വേഷണത്തിന്റെ ചുമതല.
ലിഗയുടെ മരണത്തിലെ ദുരൂഹത മറനീക്കുന്നു.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിർണായക വിവരം പുറത്ത്
ലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരി