സ്രാവുകള്‍ക്കൊപ്പം നീന്താനാവാതെ ജേക്കബ് തോമസ്, ഓഖി പരാമര്‍ശം കുരുക്കായി, മാപ്പര്‍ഹിക്കാത്ത കുറ്റം
ജേക്കബ് തോമസിന്റേത് സ്വാഭാവികമായി പറ്റിയ തെറ്റല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കുരുക്കിലാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് നിയമവാഴ്ച്ച പൂര്‍ണമായി തകര്‍ന്നെന്ന ജേക്കബ് തോമസിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ തിരിഞ്ഞു കുത്തുന്നത്. ജേക്കബ് തോമസിന്റെ പ്രസ്താവന മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജേക്കബ് തോമസിന് വിശദമായ കുറ്റപത്രവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്‍പതിന് തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഓഖി ചുഴലിക്കാറ്റിനെയും അഴിമതിയെയും ചേര്‍ത്ത സര്‍ക്കാരിനെതിരായ സംസാരിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
ജേക്കബ് തോമസ് പറഞ്ഞതിങ്ങനെ
കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താല്‍പര്യങ്ങള്‍ എന്ന വിഷയത്തിലാണ് ജേക്കബ് തോമസ് സംസാരിച്ചത്. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്നോ കാണാതായെന്നോ പോലും അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പണക്കാരുടെ മക്കള്‍ കടലില്‍ പോയാല്‍ ഇതാകുമായിരുന്നോ അവസ്ഥ. നിയപരമായ നടപടികളൊന്നും പോലീസ് സ്വീകരിച്ചില്ല. സംസ്ഥാനത്ത് നിയമവാഴ്ച്ചയില്ലാതായി. സുനാമി ഫണ്ടിലടക്കം തിരിമറി ഉണ്ടായി. അഴിമതിയുടെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
നിയമവാഴ്ച്ച തകര്‍ന്നോ
നിയമവാഴ്ച്ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയില്‍ അനുശാസിക്കുന്നത്. ഈ സാഹചര്യമുണ്ടെന്നാണ് ജേക്കബ് തോമസിന്റെ പരാമര്‍ശത്തിലുള്ളത്. ഇത് സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് സര്‍ക്കാരിന് വേണ്ടി കുറ്റപത്രം കൈമാറിയത്.
സ്രാവുകള്‍ക്കൊപ്പം നീന്താന്‍ പറ്റുമോ
ജേക്കബ് തോമസിന്റെ സര്‍വീസ് അനുഭവങ്ങള്‍ അടങ്ങിയ പുസ്തകമാണ് സ്രാവുകള്‍ക്കൊപ്പം നീന്തുക എന്ന കൃതി. ഈ പുസ്തകവും സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിലെ പല പരാമര്‍ശങ്ങളും രാഷ്ട്രീയക്കാരെ പൊതുമധ്യത്തില്‍ അപമാനിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ സര്‍വീസ് നിയമം ലംഘിച്ചെന്നാരോപിച്ച് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ നടപടിക്കും വകുപ്പുതല നടപടിക്കും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു.
കടുത്ത നടപടിയുണ്ടാകും
നിലവില്‍ സസ്‌പെന്‍ഷനിലാണ് ജേക്കബ്‌തോമസ്. ചീഫ് സെക്രട്ടറിയുടെ കുറ്റപത്രത്തില്‍ പറയുന്ന പരാമര്‍ശങ്ങളില്‍ അദ്ദേഹത്തിനെിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പറ്റി ജനങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായമുണ്ടാകാന്‍ കാരണമായെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിലയിരുത്തിയിട്ടുണ്ട്. നേരത്തെ സസ്‌പെന്‍ഷന്‍ ഇതിന്റെ ഭാഗമായിട്ടായിരുന്നു നല്‍കിയത്.
മറുപടി നല്‍കണം
കുറ്റപത്രത്തിന് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ ജേക്കബ് തോമസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മറുപടി നല്‍കിയിട്ടില്ലെങ്കില്‍ എതിര്‍പ്പില്ലെന്ന് കരുതി നടപടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഷന് ശേഷവും സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനം തുടര്‍ന്നത് അതി ഗൗരവമേറിയ കാര്യമാണെന്നും നടപടി ഒഴിവാക്കാന്‍ യാതൊരു കാരണവുമില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
മന:പ്പൂര്‍വമുള്ള പ്രസ്താവന
ജേക്കബ് തോമസിന്റേത് സ്വാഭാവികമായി പറ്റിയ തെറ്റല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏഴുതി കൊണ്ടുവന്ന പ്രസംഗം വായിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് മുന്‍കൂട്ടി തീരുമാനിച്ചതാണ് ഇക്കാര്യമെന്ന് ഉറപ്പാണ്. ഭരണകൂടത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അതില്‍ ജേക്കബ് തോമസ് ഗുരുതരമായ വീഴ്ച്ച വരുത്തിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ അനുമതിയില്ല
സര്‍ക്കാരിന്റെ അനുമതിയോ മറ്റോ വാങ്ങാതെയാണ് ജേക്കബ് തോമസ് പരിപാടിയില്‍ പങ്കെടുത്തത്. ഔദ്യോഗിക ചുമതലകളുടെ ഭാഗമല്ലാത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി. അഖിലേന്ത്യാ സര്‍വീസ് ചട്ട പ്രകാരം ഇതുപറയുന്നുണ്ട്. അതോടൊപ്പം ഓഖി ദുരിതബാധിതര്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം വര്‍ധിക്കാന്‍ ഇടയാക്കിയത് ജേക്കബ് തോമസിന്റെ പ്രസ്താവനയാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.