'ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി';വികെ സനോജ്
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇഡി നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി വികെ സനോജ് എംഎൽഎ. പിണറായി വിജയനെതിരെ ആണെങ്കിൽ ഈ നാട്ടിൽ വേറെ നിയമവും വേറെ നീതിയുമാണോയെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും നേതാക്കളെയും വർഷങ്ങളായി മാധ്യമങ്ങളെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുകയാണ്. ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സ:പിണറായി വിജയനെതിരെ ആണെങ്കിൽ ഈ നാട്ടിൽ വേറെ നിയമവും വേറെ നീതിയുമാണോ..? സി.എം.ആർ.എല്ലിൽ നിന്ന് സംഭാവന സ്വീകരിച്ചുവെന്ന് മാധ്യമങ്ങളോട് തുറന്ന് സമ്മതിച്ചവരാണ് ഇന്ന് മന്ത്രിസഭയിലുള്ള ശ്രീ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും. ഒരു നോട്ടീസോ, അന്വേഷണമോ, ചോദ്യം ചെയ്യലോ ഇവർക്കെതിരെ ഉണ്ടായിട്ടുണ്ടോ? ഇല്ല.

പക്ഷേ, പിണറായി വിജയനും സ: മുഹമ്മദ് റിയാസിനും നേരെ മാത്രം നോട്ടീസും അന്വേഷണവും ചോദ്യം ചെയ്യലും. എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോവേണ്ടാ പിണറായി വിജയനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും നേതാക്കളെയും വർഷങ്ങളായി മാധ്യമങ്ങളെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുകയാണ്.
എന്നിട്ട് എന്തുണ്ടായി? ഒന്നുമില്ല.
ED എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി വിജയൻ പിന്നെയാണോ മാധ്യമങ്ങളിലൂടെ ED സ്ഥിരമായി അയക്കുന്ന ഈ ഇണ്ടാസുകൾ?ED രാഷ്ട്രീയ പ്രേരിതമായി ബി.ജെ.പി ഇതര പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന് രാജ്യത്തുടനീളം പ്രസംഗിക്കുന്ന കോൺഗ്രസ്, തങ്ങൾ ഭരിക്കുന്ന കേരളത്തിൽ EDയുടെ നടപടികളോട് സ്വീകരിക്കുന്ന സമീപനം എന്താണെന്ന് കൂടി വ്യക്തമാക്കണം', സനോജ് കുറിച്ചു.
അതിനിടെ സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ ഏത് അന്വേഷണത്തെയും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കങ്ങൾക്ക് പിന്നിലുള്ള രാഷ്ട്രീയ താൽപര്യങ്ങൾ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഏതെല്ലാം തിരക്കഥവെച്ച് മുന്നോട്ടുപോകാൻ നോക്കിയാലും ഒരു അന്വേഷണത്തെയും ഭയപ്പെടില്ലെന്നും റിയാസ് പറഞ്ഞു.
തൻ്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാം പൊതു രേഖയാണ് ആർക്കും പരിശോധിക്കാം.
നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാൾ നൽകിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്.അന്ന് മാധ്യമങ്ങൾക്ക് അതൊരു വാർത്തയായിരുന്നില്ല. ഹർജിക്കാരൻ തുടർന്ന് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയെന്നാണ് മനസ്സിലാക്കുന്നത്.
അങ്ങനെ ആര് കോടതിയെ സമീപിച്ചാലും എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്.അത്തരമൊരു നോട്ടീസ് തിരുവനന്തപുരം സെഷൻസ് കോടതി ഞങ്ങൾക്ക് അയക്കാൻ നിർദേശിച്ചു എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്. ഞങ്ങൾക്ക് അത്തരമൊരു നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോൾ അഭിഭാഷകൻ ഹാജരാകുന്നതാണ് സാധാരണയായി സ്വീകരിക്കുന്ന നിയമനടപടിക്രമം.
കോടതിയുടെ തികച്ചും സ്വാഭാവികമായ നടപടിക്രമത്തെയാണ്
"നേരിട്ട് ഹാജരാകണം" എന്ന തരത്തിൽ ബ്രേക്കിംഗ് ന്യൂസ് നൽകിയും ഓൺലൈനിൽ ഫോട്ടോ വെച്ച് കാർഡ് ഇറക്കിയും വസ്തുതകളെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താൻ ചിലർ ശ്രമിക്കുന്നത്.
മജിസ്ട്രേറ്റ് കോടതി പരാതി തള്ളിയത് വാർത്തയല്ല; അതിനെ തുടർന്നുള്ള തികച്ചും സ്വാഭാവിക കോടതിനടപടി വലിയ വാർത്തയാക്കുന്നു.!!.ഇതിന് പിന്നിലെ താൽപര്യം തിരിച്ചറിയാൻ പ്രയാസമില്ല. കള്ളപരാതികളെയും വ്യാജവാർത്തകളെയും നിയമപരമായി തന്നെ നേരിടും', റിയാസ് പറഞ്ഞു.


Click it and Unblock the Notifications
