തടവറയിൽ ശാന്തസ്വഭാവം.. തടവുകാർക്ക് പ്രിയങ്കരി.. പിണറായിയിലെ സൗമ്യയുടെ ജയിൽ ജീവിതം ഇങ്ങനെ!
തലശ്ശേരി: അച്ഛനേയും അമ്മയേും നൊന്ത് പ്രസവിച്ച മകളേയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതിയായ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്. അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് തടസ്സമായതിന്റെ പേരില്‍ മാതാപിതാക്കളേയും മകളേയും കൊന്ന സൗമ്യയുടെ ക്രൂരത സമാനതകളില്ലാത്തതാണ്. എന്നാല്‍ മൂന്ന് കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്ന സൗമ്യ തടവറയില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാണത്രേ. വിവരങ്ങള്‍ ഇങ്ങനെയാണ്.
സമാനതകളില്ലാത്ത കൊല
നേരത്തെ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച സൗമ്യയുടെ ഒരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. അവശേഷിച്ച രണ്ടാമത്തെ മകളെ അമ്മ തന്നെ കൊലപ്പെടുത്തുകയും ചെയ്തു. കൊല നടത്തിയ ശേഷവും നിരപരാധിയെന്ന് നാട്ടുകാര്‍ക്കും പോലീസിനും മുന്നില്‍ അഭിനയിക്കുകയായിരുന്നു സൗമ്യ. പോലീസ് തന്ത്രപരമായി ചോദ്യം ചെയ്ത് സൗമ്യയെ കുടുക്കുകയായിരുന്നു.
ജയിൽ ജീവിതം ഇങ്ങനെ
ജിവിക്കാന്‍ വേണ്ടി അവിഹിത ബന്ധങ്ങളിലേക്ക് തിരിഞ്ഞ സൗമ്യ വഴിവിട്ട ഇടപാടുകള്‍ക്ക് തടസ്സമാകും എന്ന് കണ്ടപ്പോഴാണ് അച്ഛനേയും അമ്മയേയും മകളേയും എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി പതിയെപ്പതിയെ കൊലപ്പെടുത്തിയത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യയെ കണ്ടാല്‍ ഇത്ര ക്രൂരയായ കൊലപാതകിയാണെന്ന് പറയില്ല.
ജയിലിൽ കുടനിർമ്മാണം
ജയിലിലെ സഹതടവുകാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം സൗമ്യ വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജയിലിനകത്ത് സൗമ്യ വളരെ ശാന്ത സ്വഭാവക്കാരിയാണ്. കുടനിര്‍മ്മാണമാണ് ജയിലിനകത്ത് സൗമ്യയുടെ തൊഴില്‍. കുടനിര്‍മ്മിച്ച് ദിവസത്തില്‍ 63 രൂപ സൗമ്യ ജയിലിനകത്ത് സമ്പാദിക്കുന്നുണ്ട്.
നിരപരാധിയാണെന്ന്
കുടനിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ സൗമ്യ പഠിച്ചെടുത്തുവെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയത് താനല്ലെന്ന് സൗമ്യ സഹതടവുകാരോടും ജീവനക്കാരോടും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമില്ലെന്നാണ് വിവരം.
കുറ്റപത്രം ഉടൻ സമർപ്പിക്കും
അതേസമയം പിണറായി കൂട്ടക്കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ്. സൗമ്യയുടെ പക്കലുണ്ടായിരുന്ന അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ച ശേഷമാവും കുറ്റപത്രം സമര്‍പ്പിക്കുക. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് ഫോണുകള്‍ പരിശോധന നടത്തുന്നത്്. അതിനിടെ സൗമ്യയ്ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന വിവരവും പോലീസ് പരിശോധിച്ചിട്ടുണ്ട്.
കൊലയ്ക്ക് സഹായം ലഭിച്ചോ
കൊലപാതകങ്ങളില്‍ തനിക്ക് മാത്രമേ പങ്കുളളൂ എന്നാണ് സൗമ്യ ആവര്‍ത്തിച്ച് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വസിക്കുന്നില്ല. സൗമ്യയുടെ മൊബൈലില്‍ നിന്നും അയച്ച സന്ദേശങ്ങള്‍ കൂടി ലഭിച്ചാലേ മറ്റാരുടെയെങ്കിലും പങ്ക് പോലീസിന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. പ്രദേശത്തുള്ള നിരവധി യുവാക്കളുമായി സൗമ്യക്ക് അടുപ്പമുള്ളതായി കണ്ടെത്തിയിരുന്നു. പലരേയും പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി.
സംശയം നാല് പേരിൽ
സൗമ്യയുടെ കാമുകന്മാരായ നാല് പേരെയാണ് പോലീസ് കൂടുതല്‍ സംശയിക്കുന്നത്. ഇവരെ നിരവധി തവണ ചോദ്യം ചെയ്തുവെങ്കിലും കൊലപാതകത്തില്‍ പങ്കുള്ളതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെയാണ് ഫോണുകള്‍ ശാസ്്ത്രീയ പരിശോധനയ്ക്ക് അയച്ചത്. സൗമ്യയെ ലൈംഗിക തൊഴിലിലേക്ക് ഇറക്കിയെന്ന് പറയപ്പെടുന്ന ഇരട്ടി സ്വദേശിനിയായ സ്ത്രീയെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നു.