പിണറായി കൂട്ടക്കൊലയില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍.. രഹസ്യങ്ങളുടെ ചുരുളഴിച്ച് സൗമ്യയുടെ ഫോണ്‍!
തലശ്ശേരി: പിണറായിയില്‍ അച്ഛനും അമ്മയുംമകളും അടക്കമുള്ളവരെ കൂട്ടക്കൊല നടത്തിയ സൗമ്യയ്ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നത് പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സൗമ്യയുടെ കാമുകന്മാരെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. തുടക്കം മുതല്‍ തന്നെ അത്തരത്തില്‍ അന്വേഷണവും നടക്കുന്നു.
എന്നാല്‍ ഒരു ഘട്ടത്തിലും കാമുകന്മാരെ ഒറ്റ് കൊടുക്കാന്‍ സൗമ്യ തയ്യാറായിരുന്നില്ല. സൗമ്യയുടെ ഫോണ്‍ കോളുകളും മെസ്സേജുകളും കണ്ടെടുത്ത് പരിശോധന നടത്തിയതില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
നിർണായക തെളിവ്
വിവാഹ ബന്ധം വേര്‍പെടുത്തിയ സൗമ്യ പലരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തിന് തടസ്സമാകാതിരിക്കാനാണ് അരുംകൊലകള്‍ നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സൗമ്യ കാമുകനായ 21കാരന് അയച്ച മെസ്സേജുകളിലൊന്ന് പോലീസിന് ഒരു പങ്കാളി കൊലയ്ക്കുണ്ടെന്ന സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഒരു മാസം കൊണ്ട് പ്രശ്‌നം തീരും എന്നാണ് സൗമ്യ ഇയാള്‍ക്ക് മെസ്സേജ് അയച്ചിരിക്കുന്നത്.
ലക്ഷ്യം അറിയില്ലെന്ന്
എന്നാല്‍ ഈ മെസ്സേജ് കൊണ്ട് സൗമ്യ ഉദ്ദേശിച്ചത് മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്താനാണ് എന്ന് തനിക്ക് മനസ്സിലായിരുന്നില്ല എന്നാണ് കാമുകനായ യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്താണ് കാര്യമെന്ന് സൗമ്യയോട് ചോദിച്ചുവെങ്കിലും ഉത്തരമൊന്നും പറഞ്ഞില്ലെന്നും കാമുകന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
16 വയസ്സ് മുതൽ ബന്ധം
16 വയസ്സ് മുതല്‍ സൗമ്യയുമായി ഈ യുവാവിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. അഞ്ചോളം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും സൗമ്യ ഉപയോഗിച്ചിരുന്നു. ഇവയില്‍ ചിലത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇവ കൂടി കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകങ്ങളില്‍ പുറത്ത് നിന്നുള്ള സഹായം സൗമ്യയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസിന് വ്യക്തത വരുത്താന്‍ സാധിക്കൂ.
ഒരു തെളിവും ലഭിച്ചില്ല
35കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ സൗമ്യയ്ക്ക് പദ്ധതി ഉണ്ടായിരുന്നതായി ഫോണ്‍ വിവരങ്ങളില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം 21കാരനായ കാമുകനുമായി ബന്ധം തുടരാനും സൗമ്യ ആഗ്രഹിച്ചിരുന്നുവത്രേ. സൗമ്യയുടെ നാല് കാമുകന്മാരെയാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പ്രധാനമായും സംശയിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് തെളിയിക്കാവുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.
ഫോൺ വിവരങ്ങൾ വീണ്ടെടുത്തു
സൗമ്യയുടെ ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ അടക്കം പോലീസ് തിരിച്ചെടുത്തട്ടുണ്ട്. ഇവയില്‍ നിന്നും കൂട്ടാളികളെക്കുറിച്ച് തെളിവ് ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അതുകൊണ്ട് തന്നെ കൊലപാതകങ്ങള്‍ മൂന്നും സൗമ്യ തനിച്ച് തന്നെയാവും നടത്തിക്കാണുക എന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്. തനിച്ചാണ് കൊല നടത്തിയത് എന്ന് തന്നെയാണ് സൗമ്യയുടേയും മൊഴി.
ഈ മാസം കുറ്റപത്രം
ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയായപ്പോള്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടാം ഘട്ട അന്വേഷണത്തില്‍ മറ്റെന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ ആ വഴിക്ക് അന്വേഷണം നീക്കും. പിണറായി കൂട്ടക്കൊലക്കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
എലിവിഷം കൊടുത്ത് കൊന്നു
സൗമ്യയുമായി ബന്ധമുണ്ടായിരുന്ന പല യുവാക്കളും ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്. തലശ്ശേരി മുതല്‍ ഇരട്ടിയിലും പറശ്ശിനിക്കടവിലുമുള്ള യുവാക്കള്‍ ഇക്കൂട്ടത്തിലുുണ്ട്. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ 8 വയസ്സുകാരി ഐശ്വര്യ എന്നിവരെയാണ് സൗമ്യ അവിഹിത ബന്ധങ്ങള്‍ക്ക് വേണ്ടി ഭക്ഷണത്തില്‍ എലിവിഷം കലക്കി നല്‍കി കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.