സൗമ്യയ്ക്ക് വിഷം നൽകിയത് ഓട്ടോഡ്രൈവർ, മുഖ്യമന്ത്രിയെ കണ്ടപ്പോൾ വിറച്ചു! ആത്മഹത്യാ നാടകവും
Recommended Video
കണ്ണൂര്‍: സ്വന്തം അച്ഛനമ്മമാരെയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും പതിയെ പതിയെ വിഷം കൊടുത്താണ് താന്‍ കൊലപ്പെടുത്തിയതെന്ന് സൗമ്യ വെളിപ്പെടുത്തിയപ്പോള്‍ കേട്ട് നിന്ന ബന്ധുക്കള്‍ക്കും പോലീസുകാര്‍ക്കും പോലും വിശ്വസിക്കാന്‍ സാധിച്ചില്ല. നാളുകള്‍ നീണ്ട ആസുത്രണത്തിനൊടുവിലാണ് സൗമ്യ ഈ കൊലപാതകങ്ങളെല്ലാം നടത്തിയതെന്ന് പോലീസ് പറയുന്നു. അതും അവിഹിത ബന്ധത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍.
സമാനതകളില്ലാത്തതാണ് ഈ അമ്മയുടെ ക്രൂരത. സ്‌നേഹം പുരട്ടിയെന്ന് നടിച്ച് എലിവിഷം പുരട്ടി ഊട്ടിയാണ് പറക്കമുറ്റാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങളെ അരുംകൊല ചെയ്തിരിക്കുന്നത്. സൗമ്യയെ ഉപേക്ഷിച്ച് പോയ മുന്‍ ഭര്‍ത്താവില്‍ നിന്നാണത്രേ എലിവിഷം എന്ന ഐഡിയ ഇവര്‍ക്ക് ലഭിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ ആത്മഹത്യാ നാടകവും സൗമ്യ നടത്തി.
സൗമ്യയുടെ കുറ്റസമ്മതം
പതിനൊന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അച്ഛനേയും അമ്മയേയും മക്കളേയും കൊലപ്പെടുത്തിയത് താനാണെന്ന് സൗമ്യ പോലീസിനോട് കുറ്റസമ്മതം നടത്തിയത്. പിന്നീട് സൗമ്യ നടത്തിയ വെളിപ്പെടുത്തലുകളിലൂടെ ചുരുളഴിഞ്ഞത് നടുക്കുന്ന ഒരു കൊലപാതക പരമ്പരയുടേതാണ്. മാതാപിതാക്കളും മക്കളും തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സം നിന്നത് കൊണ്ടാണ് നാല് പേരെയും കൊലപ്പെടുത്താന്‍ സൗമ്യ തീരുമാനിച്ചത്. എലിവിഷം സൗമ്യ തെരഞ്ഞെടുത്തതിന് കാരണം മുന്‍ ഭര്‍ത്താവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എലിവിഷത്തിനുള്ള കാരണം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൗമ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് പിണറായിയിലെ വീട്ടില്‍ താമസം. ഒരിക്കല്‍ ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സൗമ്യയെ എലിവിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവമാണ് കൊലപാതകം നടത്താന്‍ എലിവിഷം തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് സൗമ്യ പോലീസിനോട് വെളിപ്പെടുത്തി.
മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഭയന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് അരുംകൊലകള്‍ നടന്നിരിക്കുന്നത്. മരണവീട്ടില്‍ പിണറായി സന്ദര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ടപ്പോഴും സംസാരിച്ചപ്പോഴും സൗമ്യ അസ്വസ്ഥയായിരുന്നുവെന്നാണ് അയല്‍വാസികളടക്കം പറയുന്നത്. തനിക്കെതിരെ അന്വേഷണം നടക്കുമോ എന്ന ഭയം അന്ന് തൊട്ടേ സൗമ്യയ്ക്കുണ്ടായിരുന്നു. കുടുങ്ങാതിരിക്കാന്‍ ആത്മഹത്യാ നാടകവും സൗമ്യ പ്ലാന്‍ ചെയ്ത് നടപ്പിലാക്കി.
ആത്മഹത്യാ നാടകവും
കിണറിലെ വെള്ളത്തിലുണ്ടായ അണുബാധയാണ് വീട്ടിലുള്ളവരുടെ മരണകാരണമെന്നാണ് സൗമ്യ ബന്ധുക്കളേയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന ചില ചെറുപ്പക്കാരുടെ സഹായത്തോടെ ആയിരുന്നു ഈ പ്രചരണം. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തനിക്കും രോഗമുണ്ടെന്ന് നടിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ ഇതൊക്കെ കള്ളമാണ് എന്ന് മനസ്സിലായതോടെയാണ് പോലീസ് സൗമ്യയ്‌ക്കെതിരെ തിരിഞ്ഞത്.
മകളെ കൊല്ലാനുള്ള കാരണം
സൗമ്യയുടെ വീട്ടിലേക്ക് പലസമയങ്ങളിലായി യുവാക്കള്‍ വന്ന് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂത്തമകളായ ഐശ്വര്യ ഒരു ദിവസം നേരിട്ട് കണ്ടിരുന്നു. താനിക്കാര്യം മുത്തച്ഛനോട് പറയുമെന്ന് ഐശ്വര്യ സൗമ്യയോട് പറഞ്ഞു. ഇതോടെയാണ് സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി നല്‍കി മകളെ കൊലപ്പെടുത്തിയത്. ഛര്‍ദിയും അസ്വസ്ഥതയും കാരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഐശ്വര്യ മരിച്ചത്.
സഹായിച്ചത് ഓട്ടോ ഡ്രൈവർ
ജനുവരിയിലായിരുന്നു ഐശ്വര്യ കൊല്ലപ്പെട്ടത്. അതിന് ശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തിയിരുന്നു. ഇത് കമലയും കുഞ്ഞിക്കണ്ണനും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ പല തവണ പ്രശ്‌നങ്ങളുമുണ്ടായി. ഇതേ തുടര്‍ന്നാണ് സൗമ്യ അച്ഛനേയും അമ്മയേയും കൂടി വകവരുത്താമെന്ന തീരുമാനമെടുത്തത്. ഐശ്വര്യയുടെ മരണത്തില്‍ പിടിക്കപ്പെടാത്തത് സൗമ്യയ്ക്ക് ധൈര്യമേകി. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എലിവിഷം വാങ്ങി നല്‍കിയതെന്ന് പോലീസ് കണ്ടെത്തി.
യുവാക്കൾ കസ്റ്റഡിയിൽ
അമ്മയ്ക്ക് മീന്‍കറിയിലും അച്ഛന് രസത്തിലുമാണ് എലിവിഷം കലര്‍ത്തി നല്‍കിയത്. കാമുകന്മാരെ സൗമ്യ ഇക്കാര്യങ്ങളെല്ലാം അപ്പപ്പോള്‍ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് യുവാക്കളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സൗമ്യയ്ക്ക് പ്രേരണ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. എലിവിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗമ്യയുമായി അടുപ്പമുള്ള മറ്റുചിലരും പോലീസ് കസ്റ്റഡിയിലുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഈ കേസിലുണ്ടാകുമെന്നാണ് സൂചന.
കൂസലില്ലാതെ സൌമ്യ
തുടര്‍ച്ചയായ മരണങ്ങള്‍ നാട്ടുകാരില്‍ സംശയം ഉണര്‍ത്തിയതാണ് ക്രൂരമായ കൊലപാതകവിവരം പുറത്ത് വരാനുള്ള കാരണം. മൂന്ന് മരണങ്ങള്‍ക്ക് ശേഷവും യാതൊരു സംശയവും തോന്നിക്കാത്ത തരത്തിലായിരുന്നു സൗമ്യയുടെ ഇടപെടലുകള്‍. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെയും സൗമ്യ കൂസലില്ലാതെയാണ് നേരിട്ടത്. പോലീസ് ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ കാട്ടിയപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ സൗമ്യ കുറ്റം സമ്മതിച്ചത്. സൗമ്യയെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
തൃശൂർ പൂരം പൊതുവഴിയിലെ നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷം! വൈറലായി കുറിപ്പ്
ശ്രീജിത്തിന്റെ തല സെല്ലിന്റെ അഴികളില്‍ ഇടിച്ചു.. ഇരുചെവികളും കൂട്ടിയടിച്ചു! എസ്ഐ ദീപകിന്റെ പൈശാചികത