പിണറായിയിലെ സൗമ്യ കാമുകന് അയച്ച സന്ദേശങ്ങൾ.. സൗമ്യയ്ക്ക് 5 മൊബൈല്‍ ഫോണുകളും 7 സിം കാര്‍ഡുകളും
പിണറായി: കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളെയും മകളേയും കൂട്ടക്കൊല നടത്തിയ കേസില്‍ പ്രതി സൗമ്യ പോലീസ് കസ്റ്റഡിയിലാണ്. തനിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് സൗമ്യ തുടക്കം മുതല്‍ പോലീസിന് മുന്നില്‍ ആവര്‍ത്തിക്കുന്നത്. എന്നാലിത് പോലീസിന് വിശ്വാസ യോഗ്യമായി തോന്നിയിരുന്നില്ല.
അടുപ്പക്കാരില്‍ നിന്നും സൗമ്യയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പോലീസിന് ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനിടെ സൗമ്യ കാമുകന് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചിരിക്കുന്നു. ഇത് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
സന്ദേശങ്ങൾ പോലീസിന്
മൂത്ത മകളായ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകനായ യുവാവിന് അയച്ച സന്ദേശങ്ങള്‍ അടക്കമുള്ള സൗമ്യയുടെ ഫോണ്‍ രേഖകള്‍ പോലീസിന്റെ പക്കലുണ്ട്. സൗമ്യയുടെ ഫോണ്‍ വിളികളുടെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളുമാണ് സൗമ്യ ഉപയോഗിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിന്റെ കൂടെ ജീവിക്കണമെന്ന ആഗ്രഹം
മകളായ ഐശ്വര്യയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സൗമ്യ കാമുകന് അയച്ച സന്ദേശം ഇതാണ്: എനിക്ക് അച്ഛനേയും മകളേയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസ്സിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കണമെന്ന ആഗ്രഹമുണ്ട് എന്നാണ് മൊബൈല്‍ വഴി കാമുകന് സൗമ്യ സന്ദേശം അയച്ചത്. അച്ഛനായ കുഞ്ഞിക്കണ്ണന്റെയും ഐശ്വര്യയുടേയും മരണം സംബന്ധിച്ച് കാമുകന് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
വീണ്ടും ചോദ്യം ചെയ്തേക്കും
നേരത്തെ സൗമ്യയുമായി ബന്ധമുള്ള നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകങ്ങളുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പല തവണ ചോദ്യം ചെയ്തപ്പോഴും മറ്റാര്‍ക്കും കൊലപാതകങ്ങളില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു സൗമ്യ. സന്ദേശങ്ങള്‍ ലഭിച്ച പശ്ചാത്തലത്തില്‍ സൗമ്യയുടെ കാമുകന്‍മാരെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.
ജാമ്യം വേണ്ട
കഴിഞ്ഞ ദിവസം സൗമ്യയെ പിണറായിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടയിലും എല്ലാവരേയും കൊന്നത് താനൊറ്റയ്ക്കാണ് എന്ന് സൗമ്യ ആവര്‍ത്തിച്ചു. കൊലപാതകത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണ് എന്നും എന്നാല്‍ തനിക്ക് ജാമ്യം വേണ്ടെന്നുമാണ് സൗമ്യ പോലീസിനോട് പറഞ്ഞിരിക്കുന്നത്. നാല് ദിവസമാണ് സൗമ്യ പോലീസ് കസ്റ്റഡിയിലുണ്ടായത്.
ബന്ധങ്ങൾക്ക് തടസ്സമായി
അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ടാണ് സൗമ്യ അച്ഛനായ കുഞ്ഞിക്കണ്ണനേയും അമ്മ കമലയേയും മകള്‍ ഐശ്വര്യയേയും കൊലപ്പെടുത്തിയത്. ആദ്യം അമ്മയെ ആണ് കൊന്നത്. പിന്നാലെ അച്ഛനേയും മകളേയും. ഭക്ഷണത്തില്‍ പതിയെ പതിയെ എലിവിഷം കലര്‍ത്തി നല്‍കി ആയിരുന്നു കൊലപാതക പരമ്പര. കിണറ്റിലെ അമോണിയ കലര്‍ന്ന വെള്ളം കുടിച്ചാണ് മൂവരും മരിച്ചതെന്നാണ് സൗമ്യ ആദ്യം കള്ളം പറഞ്ഞത്.
11ാം മണിക്കൂറിൽ കുറ്റസമ്മതം
എന്നാല്‍ പരിശോധനയില്‍ കിണറ്റിലെ വെള്ളത്തിന് കുഴപ്പം ഇല്ലെന്ന് പോലീസ് കണ്ടെത്തി. ഇതോടെ സൗമ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യമൊക്കെ കൂസലില്ലാതെ ചോദ്യം ചെയ്യലിനെ സൗമ്യ നേരിട്ടു. പതിനൊന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതകങ്ങള്‍ താനാണ് ചെയ്തത് എന്ന് സൗമ്യ കുറ്റസമ്മതം നടത്തിയത്. അവിഹിത ബന്ധം മകള്‍ കണ്ടതോടെയാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ സൗമ്യ തീരുമാനിച്ചത്.
സൈനിക മേധാവികളെ നീചമായി അവഹേളിച്ചത് മോദി.. വായിൽത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ഐസക്
അല്ലു അർജുൻ സിനിമയെ വിമർശിച്ചു.. അപർണ പ്രശാന്തിയെ തെറി വിളിച്ചും അശ്ലീലം പറഞ്ഞും ആക്രമിച്ച് ഫാൻസ്