സൗമ്യയുടെ ഉള്ളിൽ ക്രൂരയായ കൊലപാതകിയുണ്ടെന്ന് അറിഞ്ഞില്ല.. സഹോദരി സന്ധ്യ വെളിപ്പെടുത്തുന്നു!
കണ്ണൂര്‍: പിണറായിയിലെ കൊലപാതക പരമ്പര ഇത്രയും നാള്‍ ഒളിച്ച് വെയ്ക്കാന്‍ സൗമ്യയെന്ന യുവതിയെ സഹായിച്ചത് വിദഗ്ധമായ അഭിനയം ആയിരുന്നു. ജനുവരിയില്‍ മൂത്ത മകളായ ഐശ്വര്യയെ കൊലപ്പെടുത്തിയപ്പോഴും പിന്നീട് അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയപ്പോഴും സൗമ്യയെ വീട്ടിലുള്ളവരാരും തന്നെ സംശയിച്ചില്ല. അത്ര ഗംഭീരമായിട്ടാണ് സൗമ്യ എല്ലാവര്‍ക്കും മുന്നില്‍ സങ്കടം അഭിനയിച്ചത്.
ഒരു ഘട്ടത്തില്‍ പോലും സൗമ്യയില്‍ സംശയം തോന്നിയിരുന്നില്ല എന്നാണ് സഹോദരിയായ സന്ധ്യ പറയുന്നത്. സൗമ്യയാണ് കൊല നടത്തിയത് എന്ന വെളിപ്പെടുത്തല്‍ കേട്ടതിന്റെ ഞെട്ടല്‍ ഇതുവരെ സന്ധ്യയ്ക്ക് മാറിയിട്ടില്ല. പിണറായിയിലെ കൊലപാതകങ്ങള്‍ നടത്തിയ ശേഷമുള്ള സൗമ്യയുടെ നീക്കങ്ങളെക്കുറിച്ച് സന്ധ്യ പറയുന്നത് ഇതാണ്.
സൗമ്യയുടെ അഭിനയം
സൗമ്യയുടെ ഇളയമകളായ കീര്‍ത്തന 2012ലാണ് മരിച്ചത്. അതിന് ശേഷം പിണറായിയിലെ വീട്ടില്‍ മാതാപിതാക്കളും മൂത്തമകളായ ഐശ്വര്യയുമാണ് സൗമ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഒരുദിവസം രാത്രി വീട്ടില്‍ രണ്ട് പുരുഷന്മാര്‍ക്കൊപ്പം അമ്മയെ കണ്ട ഐശ്വര്യ ഭാവിയില്‍ ഭീഷണിയാകും എന്ന് കണ്ടായിരുന്നു ആദ്യത്തെ കൊലപാതകം. പിന്നീട് അമ്മയേയും ശേഷം അച്ഛനേയും കൊലപ്പെടുത്തി. ഐശ്വര്യ മരിക്കുന്നതിന് മുന്‍പ് രോഗമാണ് എന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാനുള്ള ആസൂത്രണം സൗമ്യ നടപ്പിലാക്കിയിരുന്നുവെന്ന് സന്ധ്യയുടെ വാക്കുകളില്‍ നിന്നും തെളിയുന്നു.
ചിത്രങ്ങൾ അയച്ച് തന്നു
ഐശ്വര്യയുടെ അസുഖത്തെക്കുറിച്ച് സന്ധ്യ സഹോദരിയോട് ചോദിച്ചിരുന്നു. അസുഖം കണ്ടെത്താനുള്ള ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും രോഗം എന്തെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നും ആണ് സൗമ്യ സന്ധ്യയോട് പറഞ്ഞിരുന്നത്. ആശുപത്രിയില്‍ വെച്ച് സൗമ്യ സന്ധ്യയെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ച് സംസാരിക്കുമായിരുന്നു. മാത്രമല്ല ഐശ്വര്യ ഛര്‍ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും സന്ധ്യയ്ക്ക് അയച്ച് കൊടുത്തിരുന്നു.
അമ്മയേയും അച്ഛനേയും
അച്ഛനില്ലാത്തതിന്റെ വിഷമമാണ് മകള്‍ക്കെന്നും അവളെ സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നും സൗമ്യ പറയുമായിരുന്നു. പിന്നീട് അച്ഛനും അമ്മയും ആശുപത്രിയില്‍ ആയപ്പോഴും ഇത്തരത്തില്‍ ചിത്രങ്ങള്‍ അയച്ച് കൊടുക്കുമായിരുന്നു. കിണറ്റിലെ വെള്ളമാണ് അസുഖത്തിനുള്ള കാരണമെന്നും അത് പരിശോധിക്കാന്‍ അയച്ചിരിക്കുകയാണെന്നും സൗമ്യ പറഞ്ഞു. അമ്മയെ കാണാന്‍ വൈക്കത്ത് നിന്നും സന്ധ്യ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീടാണ് ഇതേ അവസ്ഥയില്‍ തന്നെ അച്ഛനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയുന്നത്.
പോസ്റ്റ്‌മോര്‍ട്ടം എതിർത്തു
കുറച്ച് നാള്‍ സന്ധ്യയ്‌ക്കൊപ്പം വൈക്കത്ത് നിന്ന കുഞ്ഞിക്കണ്ണന്‍ നാട്ടിലേക്ക് എത്തിയതോടെ രോഗം മൂര്‍ച്ഛിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യയ്ക്ക് ആരുമില്ലെന്നും നോക്കണമെന്നും കുഞ്ഞിക്കണ്ണന്‍ സന്ധ്യയോട് പറഞ്ഞിരുന്നു. സൗമ്യയ്ക്ക് ആരോടോ ഇഷ്ടമുണ്ടെന്നും അക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും പറഞ്ഞേല്‍്പ്പിച്ചാണ് ആ അച്ഛന്‍ മരിച്ചത്. അച്ഛന്റെയും അമ്മയുടേയും മരണശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെ സൗമ്യ ശക്തമായി എതിര്‍ത്തിരുന്നു.
ശരീരം വെട്ടിക്കീറരുതേ
എന്തിനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് എന്ന് ചോദിച്ച് സൗമ്യ പൊട്ടിക്കരയുകയായിരുന്നുവെന്ന് സന്ധ്യ പറയുന്നു. അച്ഛന്റെയും അമ്മയുടേയും ശരീരം വെട്ടിക്കീറരുതേ എന്ന് സൗമ്യ വിലപിച്ച് സ്‌നേഹം കൊണ്ടാണെന്നാണ് അന്നെല്ലാവരും കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ വിഷാംശം ഉള്ളില്‍ച്ചെന്നാണ് മരണമെന്നത് പുറത്ത് വരുമെന്നും താന്‍ കുടുങ്ങുമെന്നും സൗമ്യയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ ആവശ്യപ്രകാരം നടത്തിയിരുന്നു.
ശരീരത്തിൽ അമോണിയയും
ഇതോടെയാണ് ഇരുവരുടേയും ശരീരത്തില്‍ എലിവിഷത്തില്‍ കാണപ്പെടുന്ന അലൂമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തിയത്. അതേസമയം കുഞ്ഞിക്കണ്ണന്റെ ശരീരത്തില്‍ അമോണിയയുടെ സാന്നധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതെങ്ങെനെ വന്നു എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ശരീരത്തില്‍ 236 ശതമാനമാണ് അമോണിയ കലര്‍ന്നിരുന്നത്. അച്ഛന്‍ ഗുരുതരാവസ്ഥയില്‍ ആയപ്പോഴൊന്നും വിദഗ്ധചികിത്സ നല്‍കാന്‍ കൊണ്ടുപോകാന്‍ സൗമ്യ സമ്മതിച്ചിരുന്നില്ലെന്ന് സന്ധ്യ ഓര്‍ക്കുന്നു. അപ്പോള്‍പ്പോലും ആരും സൗമ്യയെ സംശയിച്ചിരുന്നില്ല.
വിശ്വസിക്കാനാവാതെ സന്ധ്യ
സന്ധ്യ അടക്കമുള്ള ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് കൊല നടത്തിയത് താനാണെന്ന് സൗമ്യ കുറ്റസമ്മതം നടത്തിയത്. ഇതോടെ സൗമ്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ സൗമ്യയ്ക്ക് അത്തരമൊരു മുഖമുണ്ടെന്നത് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ കൊലപാതകം ആസൂത്രണം ചെയ്തത് സൗമ്യ തനിച്ചാണെന്ന് പോലീസ് വിലയിരുത്തുന്നു. നേരത്തെ കസ്‌ററഡിയിലെടുത്ത സൗമ്യയുടെ അടുപ്പക്കാരായ രണ്ട് പേരെ പോലീസ് വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസിന് മുന്നിൽ കാമുകന്മാരെ ഒറ്റുകൊടുക്കാതെ സൗമ്യ.. അരുംകൊലയ്ക്ക് സഹായം ചെയ്തത് ഒരാൾ?
കണ്ടൽക്കാടിനുള്ളിലേക്ക് ലിഗ പോയത് യുവാവിനൊപ്പമെന്ന് സൂചന.. യോഗ അധ്യാപകനെ സംശയിച്ച് പോലീസ്