ത്രിപുരയില്‍ തോറ്റതോടെ അസ്വസ്ഥത... പിണറായി വിജയന്‍ ഓടിയത് അപ്പോളോ ആസ്പത്രിയിലെ പിന്‍വാതില്‍ വഴി
ത്രിപുര തെരഞ്ഞെടുപ്പ് തോറ്റതോടെ സിപിഎമ്മിനെ കൊന്ന് കൊലവിളിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ചെങ്കോട്ടയില്‍ കാവി ചുഴലിക്കാറ്റ് വീശിയതോടെ 25 വര്‍ഷം നീണ്ട ഭരണമാണ് സിപിഎമ്മിന് ത്രിപുരയില്‍ നഷ്ടമായത്. കുതന്ത്രങ്ങള്‍ മെനഞ്ഞാണ് ബിജെപി ത്രിപുരയില്‍ വിജയിച്ചതെന്നും ബിജെപിക്കാരായി മാറിയ കോണ്‍ഗ്രസുകാരാണ് ബിജെപിയുടെ വിജയത്തില്‍ ഏറെ പങ്കുവഹിച്ചതെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്.എന്നാല്‍ സിപിഎമ്മിന്‍റെ കാലഹരണപ്പെട്ട നയങ്ങളും ഭരണ വിരുദ്ധ വികാരങ്ങളും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാകാത്തതുമെല്ലാം ത്രിപുരയില്‍ സിപിഎമ്മിനെ ചതിച്ച ഘടകങ്ങളാണെന്ന് പറയാതിരുന്നുകൂട.
എന്തായാലും ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി വിജയന്‍ ആണ് ഇപ്പോള്‍ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി. ഏക മുഖ്യമന്ത്രി എന്നൊക്കെ പോസറ്റീവായി വായിക്കാമെങ്കിലും ഇവിടുത്തെ 'ഏക' എന്നത് സിപിഎമ്മിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ തോല്‍വിയെ കുറിച്ച് പ്രതികരിക്കുമ്പോള്‍ സഖാകള്‍ എല്ലാവരും വിചിത്ര വാദങ്ങള്‍ പറഞ്ഞ് തടിതപ്പുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഇതിനിടയില്‍ ഫലം പുറത്തുവരുന്നതിന് തൊട്ട് മുന്‍പ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആസ്പത്രി വിട്ടു. പക്ഷെ പരാജയത്തെ കുറിച്ച് പ്രതികരിക്കാതിരിക്കാന്‍ പിന്‍വാതില്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം കടന്നെന്നാണ് റിപ്പോര്‍ട്ട്.
ദേഹാസ്വസ്ഥ്യം
മാർച്ച് മൂന്ന് ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് അദ്ദേഹത്തെ ഗ്രീൻസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു വിവരം.
പ്രവേശനം ഇല്ല
വെള്ളിയാഴ്ച അര്‍ധഘരാത്രിയോടെ അപ്പോളോ ആസ്പത്രിയില്‍ എത്തിയ പിണറായിയെ കാണാന്‍ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ഭാഗത്തേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.
രഹസ്യമായി
അതേസമയം പിണറായിയെ കൂടുതല്‍ പരിശോധനയ്ക്കായി അപ്പോളോയില്‍ നിന്ന് തേനംപേട്ടുള്ള അപ്പോളോ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് കൊണ്ടുപോയി എന്നാലും രഹസ്യമായായിരുന്നു അദ്ദേഹത്തെ മാറ്റിയത്.
പിന്‍വശത്തെ കവാടം വഴി
പിണറായിയെ കാണാന്‍ ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ ആസ്പത്രി പ്രദേശത്ത് കാത്ത് നിന്നിരുന്നു. എന്നാല്‍ മാധ്യമങ്ങളെ ഒഴിവാക്കാന്‍ ആസ്പത്രിയുടെ പിന്‍വശത്തൂടെയുള്ള കവാടം വഴിയായിരുന്നു തേനംപേട്ടയിലേക്ക് കൊണ്ടുപോയത്.തിരിച്ച് വന്നതും രഹസ്യമായിട്ടായിരുന്നു.
കാത്ത് നിന്നത് രണ്ട് മണിക്കൂര്‍
തേനംപേട്ടയില്‍ നിന്ന് വന്ന മുഖ്യനെ കാത്ത് രണ്ട് മണിക്കൂറോളം മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരുന്നു. അദ്ദേഹത്തിന് ആസ്പത്രി വിടാന്‍ പോലീസ് വാഹനം സജ്ജമാക്കി നിര്‍ത്തി.
മറ്റൊരു വാഹനത്തില്‍
എന്നാല്‍ കുറച്ച് സമയത്തിന് ശേഷം പോലീസ് പൈലറ്റ് വാഹനം വേഗത്തില്‍ പുറത്തേക്ക് പോയതോടെയാണ് മുഖ്യന്‍ ഓടി രക്ഷപ്പെട്ടതാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസിലായത്.
കമലഹാസനുമായി കൂടിക്കാഴ്ച
ആസ്പത്രി വിട്ട പിണറായി നടന്‍ കമലഹാസനുമായി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇത് രഹസ്യമായിട്ടായിരുന്നു. മാധ്യമപ പ്രവര്‍ത്തകര്‍ ഇത് അറിഞ്ഞിരുന്നില്ല.
കനത്ത സുരക്ഷ
അതേസമയം ചെന്നൈയില്‍ കഴിയുന്ന പിണറായിക്ക് കനത്ത സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.