സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടുപോയി, പുതിയ താവളം നോക്കുകയാണ്, വൈറലായി പ്രസംഗം
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയ പിന്നാലെ നടത്തിയ ആദ്യ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഡിജിപി ടിപി സെൻകുമാറിന്റെ സ്ഥാനചലനം. സർക്കാർ അധികാരത്തിലേറിയ ഉടനെ അപ്രധാന വകുപ്പിലേക്ക് സെൻകുമാറിനെ മാറ്റുകയായിരുന്നു. സർക്കാരിനെതിരെ നിയമയുദ്ധം നടത്തി സെൻകുമാർ ഡിജിപി സ്ഥാനം തിരിച്ചു പിടിച്ചു. എന്നും സിപിഎമ്മിന്റെയും സർക്കാരിന്റെയും കണ്ണിലേ കരടായിരുന്നു ടി പി സെൻകുമാർ.
നിയമസഭയിൽ സെൻകുമാറിനെച്ചൊല്ലി പ്രതിപക്ഷ ഭരണപക്ഷ പോരാട്ടങ്ങൾ നടന്നു. ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ച ശേഷം തന്റെ ബിജെപി ചായ് വ് പല അവസരങ്ങളിലും തുറന്ന് സമ്മതിച്ചിട്ടുണ്ട് സെൻകുമാർ. എന്നാൽ ഡിജിപി ആയിരിക്കെ തന്നെ സെൻകുമാർ ആർഎസ് എസ് ചായ് വ് കാണിക്കുകയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ചാനൽ ചർച്ചയിൽ ആർഎസ്എസ് ബന്ധം ന്യായികരിച്ച സെൻകുമാറിന്റെ പ്രസ്താവന ചർച്ചയായതോടെ നിയമസഭയിൽ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണ ളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സെൻകുമാർ- സർക്കാർ പോര്
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്നതായിരുന്നു പെരുമ്പാവൂർ ജിഷ വധക്കേസ്. അന്ന് ഡിജിപി ആയിരുന്ന ടി പി സെൻകുമാർ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പുററിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ സെൻകുമാറിന്റെ നിലപാടുകൾ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എൽഎഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ഉടനെ സെൻകുമാറിനെ പൊലീസ് ഹൗസിങ് കോർപ്പറേഷൻ എംഡിയാക്കി നിയമിച്ചു.
നിയമപോരാട്ടം
ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചു. 11 മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സെൻകുമാറിന് അനുകൂലമായി സുപ്രീംകോടതി വിധി ലഭിക്കുന്നത്. പുനർനിയമനം വൈകുന്നതിനെതിരെ അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
ബിജെപിയിലേക്ക്
പിണറായി സർക്കാരിന്റെ കടുത്ത വിമർശകനായ സെൻകുമാർ സമീപകാല രാഷ്ട്രീയ വിഷയങ്ങളിൽ ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമല വിഷയത്തിൽ കടുത്ത വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുക്കുന്നുണ്ട്.
കർമ സമിതി അംഗം
ശബരിമല കർമ സമിതി ദേശിയ ഘടകത്തിലെ അംഗമാണ് ടിപി സെൻകുമാർ. സർക്കാരിന്റെ വനിതാ മതിലിനെ പ്രതിരോധിക്കാനായി ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അയ്യപ്പ ജ്യോതി സംഗമത്തിലും സെൻകുമാർ പങ്കെടുക്കുന്നുണ്ട്. സെൻകുമാറിന്റെ പങ്കാളിത്തം വലിയ പ്രധാന്യത്തോടെയാണ് ബിജെപി അവതരിപ്പിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തില്‍ എത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ചാനൽ ചർച്ചയിൽ നടന്നത്
കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ ചാനൽ ചർച്ചയിൽ പങ്കെടുത്ത സെൻകുമാർ ശബരിമലയിലെ ആചാര സംരക്ഷത്തിന് വേണ്ടി ശക്തമായി വാദിക്കുകയായിരുന്നു. ശ്രീ സെന്‍കുമാര്‍ ഇപ്പോള്‍ മുന്‍ ഡിജിപി ആയല്ല സംസാരിക്കുന്നത് അദ്ദേഹം ആർഎസ്എസിന്റെയും സേവാഭാരതിയുടേയുമൊക്കെ വക്താവായാണ് ഇവിടെയിരിക്കുന്നത് എന്നായിരുന്നു ഡിവൈഎഫ്ഐ നേതാവ് എഎ റഹീം പറയുകയായിരുന്നു.
സെൻകുമാറിന്റെ മറുപടി
വിവരം വയ്ക്കുമ്പോൾ ആർഎസ്എസിന്റെയും സേവാ ഭാരതിയുടെയുമൊക്കെ നേതാവാകുമെന്നാണ് റഹീമിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി എന്നായിരുന്നു സെൻകുമാറിന്റെ മറുപടി. ഇതിന് അതുമാത്രമെ മറുപടിയുള്ളുവെന്ന് സെൻകുമാർ പറഞ്ഞു.
ഉടനടി തിരിച്ചടി
'അപ്പോള്‍ താങ്കള്‍ക്ക് വിവരമില്ലാത്ത കാലത്താണോ ഈ സംസ്ഥാനത്തിന്റെ ഡി ജി പി ആയിരുന്നത്? അങ്ങയുടെ സംരക്ഷണത്തിന്റെ ഉറപ്പിലാണ് ഞങ്ങള്‍ കഴിഞ്ഞത് എന്നത് എന്നെ ഭയപ്പെടുത്തുന്നു' എന്നായിരുന്നു റഹീമിന്റെ മറുപടി. ഇരുവരുടെയും ചോദ്യവും ഉത്തരവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തിരുവഞ്ചൂറിന് മറുപടി
ടിപി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി വിജയൻ സെന്‍കുമാർ പുതിയ താവളങ്ങൾ തേടുകയാണെന്ന് ആരോപിച്ചത്.
മുഖ്യമന്ത്രി പറഞ്ഞത്
സെൻകുമാർ പഴയ പിടിയിലല്ല കേട്ടോ വിട്ടുപോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോർമ്മ വേണം. പഴയനിലയിൽ തന്നെ സെൻകുമാർ നിൽക്കുകയാണെന്നധാരണ വേണ്ട. ആ നില മാറി. ഇപ്പോൾ സെൻകുമാർ പുതിയ താവളം നോക്കുകയാണ്. അത് മറക്കേണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
നില മറന്ന് പ്രവർത്തനം
ഈ സംസ്ഥാനത്തിലെ ഡിജിപി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷെ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കയ്യിലായി അതോര്‍മ്മ വേണം'എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
ചെന്നിത്തലയുടെ മറുപടി
പല കേസുകളും നിഷ്പക്ഷനായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെൻകുമാറെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സെൻകുമാറിന്റെ പ്രതികരണവും മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.