പിണറായിയിലെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്!! ഡയറി കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍
പിണറായി കൂട്ടകൊലക്കേസിലെ ഏക പ്രതി സൗമ്യയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ ഒന്‍പതരയോടെ സൗമ്യയെ കണ്ണൂര്‍ ജയിലിലെ വളപ്പിലെ കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലി ആയിരുന്ന സൗമ്യയ്ക്ക്. പതിവ് പോലെ ഇന്ന് രാവിലേയും പശുക്കള്‍ക്ക് വേണ്ടി പുല്ലരിയാന്‍ പോയപ്പോള്‍ ഉടുത്തിരുന്ന സാരിയില്‍ സൗമ്യ കെട്ടിത്തൂങ്ങുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന കത്തി മരത്തില്‍ കൊത്തി വെച്ച നിലയിലായിരുന്നു. ഇപ്പോള്‍ സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിലെ വിവരങ്ങള്‍ ഇങ്ങനെ
നാടിനെ ഞെട്ടിച്ച അരുംകൊല
വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടികളായ ഐശ്വര, കീര്‍ത്തന എന്നിവരണ് ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.
ഛര്‍ദ്ദി
എല്ലാവരുടേയും മരണ കാരണം ഛര്‍ദ്ദിയായിരുന്നു. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു.ഇതോടെ ഇവര്‍ പോലീസില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.
ഇളയ മകളുടെ മരണം
സൗമ്യയുടെ ഇളയ മകൾ കീർത്തന മരിച്ചപ്പോൾ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. എന്നാല്‍ മാർച്ചിൽ അമ്മ കമല മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു. അപ്പോഴും മരണ കാരണം വ്യക്തമായിരുന്നില്ല. തുടർന്ന് സംശയത്തിന്റെ പേരിൽ എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
വിഷം കഴിച്ചു
കേസില്‍ പിടി വീണേക്കാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തില്‍ സൗമ്യ വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയായിരുന്നു സൗമ്യയുടെ നിര്‍ണായക അറസ്റ്റിന് വഴി വെച്ചത്.11 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
എലിവിഷം കലര്‍ത്തി
അച്ഛനേയും അമ്മയേയും മക്കളേയും കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ എലിവിഷം കൊടുത്തിട്ടാണെന്ന് സൗമ്യ വ്യക്തമാക്കി. മക്കള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്യ്ക്ക് മീന്‍ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയതെന്നായിരുന്നു സൗമ്യയുടെ കുറ്റസമ്മതം.
അവിഹിത ബന്ധം
ഭര്‍ത്താവുമായി ഉണ്ടായിരുന്ന വഴക്കിനെ തുടര്‍ന്ന് സൗമ്യ മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന താമസിച്ചിരുന്നത്. തന്‍റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം നിന്നതാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ കാരണം എന്ന് സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു.
റിമാന്‍റ് പ്രതി
കേസില്‍ അറസ്റ്റിലായ സൗമ്യ റിമാന്‍റ് തടവുകാരിയായി കണ്ണൂര്‍ സബ് ജയിലില്‍ തുടരവേയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 24 നാണ് തടവുകാരിയായ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തുന്നത്. കേസില്‍ വിചാരണ തുടരാനിരിക്കേയായിരുന്നു ആത്മഹത്യ.
ആത്മഹത്യാ കുറിപ്പ്
ജയിലില്‍ നിന്ന് സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും തന്നെ കുടുംബം ഒറ്റപ്പെടുത്തുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
നിരപരാധി
താന്‍ കുറ്റക്കാരിയല്ല, ആരേയും കൊന്നിട്ടില്ല എന്നാണ് സൗമ്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും വന്നില്ലെന്നാണ് വിവരം.
ഡയറി കുറിപ്പുകള്‍
ജയിലില്‍ പരിശോധനയില്‍ പോലീസ് സൗമ്യയുടെ ഡയറി കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. മകളെ അഭിസംബോധന ചെയ്ത് എഴുത്തിയ കുറിപ്പുകളില്‍ താന്‍ ആരോയും കൊന്നിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് സൗമ്യ ആവര്‍ത്തിച്ചിരിക്കുന്നത്.
ജയിലധികൃതര്‍ക്കെതിരെ
അതേസമയം ജയില്‍ അന്തേവാസിയായ സൗമ്യയുടെ ആത്മഹത്യയില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടി വരാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം.
കുറ്റപത്രം ഇങ്ങനെ
വഴിവിട്ട ജീവിതത്തിന് മകളും മാതാപിതാക്കളും തടസ്സമായതോടെ ആസൂത്രണം ചെയ്ത് കൊല നടത്തുകയായിരുന്നുവെന്നാണ് സൗമ്യയ്ക്കെതിരെ കുറ്റപത്രത്തില്‍ പറയുന്നത്. നാടിനെ ഞെട്ടിച്ച കൊലപാതകത്തിലെ ഏക പ്രതിയും അതേ ഞെട്ടല്‍ സമ്മാനിച്ചാണ് ഇപ്പോള്‍ ജീവനൊടുക്കിയിരിക്കുന്നത്.