ക്ലിഫ് ഹൗസിലെ തൊഴുത്തിന് 42 ലക്ഷം: ഇത്തരം അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
'തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോകുകയാണ്. കാലിത്തൊഴുത്തിൽ പാട്ട് ഉണ്ട് എന്നായിരുന്നു വിമർശനം'

തിരുവനന്തപുരം ∙ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നത് പോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോകുകയാണ്. കാലിത്തൊഴുത്തിൽ പാട്ട് ഉണ്ട് എന്നായിരുന്നു വിമർശനം.
മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണം. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതിൽ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചതും തുക അനുവദിച്ചതും. താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ കുടിശികയായ 7100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന സിഎജി റിപ്പോർട്ടിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, സിഎജി കണക്കു നോക്കുമ്പോൾ പ്രശ്നങ്ങൾ ഉന്നയിക്കാറുണ്ടെന്നും പിഎസി (പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി) പരിശോധിച്ചശേഷമാണ് അവസാന തീരുമാനം ഉണ്ടാകുകയെന്നും പറഞ്ഞു.
വേറെ മാർഗം ഇല്ലാത്തതിനാലാണ് നികുതി വർധിപ്പിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത വരുമാനം നാടിന് ആവശ്യമുള്ളതിനാലാണ് ജനങ്ങൾ നികുതി വർധനവിനെ അനുകൂലിക്കുന്നത്. നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒന്നിച്ചു നിൽക്കണം. യുഡിഎഫ് ഇന്ധന നികുതി വർധിപ്പിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ നല്ല രീതിയിൽ നടക്കുന്നതായും ആവശ്യമെങ്കിൽ ഏതു പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട്ടിൽ അജ്ഞാതർ ആക്രമണം നടത്തിയത് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസിനെതിരായ സമരത്തിനെതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയിരിക്കുന്നത്. . എണ്ണവില നിർണയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരെ കോൺഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എണ്ണക്കമ്പനികൾക്ക് തരാതരം പോലെ വില കൂട്ടാൻ അധികാരം നൽകിയവരാണ് ഇരു പാർട്ടികളും. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനത്തിന് യുഡിഎഫ് സർക്കാർ ഒരു രൂപ നികുതി ഈടാക്കി. ഇന്നത്തേക്കാൾ പകുതിക്കടുത്ത് വില മാത്രമേ ഇന്ധനത്തിന് ഉണ്ടായിരുന്നുള്ളൂ. ഞെരുക്കി തോൽപ്പിക്കാൻ കേന്ദ്രസർക്കാരും അതിനു കുടപിടിക്കാൻ യുഡിഎഫും എന്നതാണ് അവസ്ഥ.
ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. അവർ ഇതൊന്നും മുഖവിലയ്ക്കെടുക്കില്ല. കേന്ദ്രത്തിന്റെ നയങ്ങളാണ് നികുതി വർധനവിലേക്കു നയിച്ചത്. കേരളം കടക്കെണിയിലാണെന്നും ധനധൂർത്താണെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021-22ൽ 37.01 ശതമാനമായി കുറഞ്ഞു. 2022-23ൽ 36.38 ശതമാനമായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications