ഇത് നമ്മളെ കൊണ്ടേ പറ്റു: ഗെയില്‍ പൈപ്പ് ലൈന്‍ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് പിണറായി വിജയന്
തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് 2014 ല്‍ ഗെയില്‍ പിന്മാറിയ ഒരു പദ്ധതി, അധികാരത്തില്‍ വരുമ്പോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന ആ പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
മതിയായ നഷ്ടപരിഹാരം നല്കി, ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും കേരളത്തില്‍ പൈപ്പ് ലൈന്‍ ഇടേണ്ട 410 കിലോമീറ്ററില്‍ 380 കിലോമീറ്റര്‍ ദൂരത്തും ഈ സര്‍ക്കാറിന്റെ കാലത്താണ് പെപ്പ് ലൈന്‍ ഇട്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് 2014 ല്‍ ഗെയില്‍ പിന്മാറിയ ഒരു പദ്ധതി, അധികാരത്തില്‍ വരുമ്പോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന ആ പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്. കൊച്ചി- മംഗലാപുരം പദ്ധതിയാണ് പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നത്.
മതിയായ നഷ്ടപരിഹാരം നല്കി, ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കൊച്ചി- മംഗലാപുരം പാതയിൽ 410 കിലോമീറ്ററിലാണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. ഇതില്‍ 380 കി മീ ദൂരത്തും പൈപ്പ് ലൈൻ ഇട്ടത് ഈ സര്‍ക്കാരിന്റെ കാലത്താണ് . 22 സ്റ്റേഷനുകളും ഈ സര്‍ക്കാരിന്റെ കാലത്ത് പൂർത്തീകരിച്ചു.