അസാധ്യമെന്നു കരുതിയ പദ്ധതികൾ പലതും സാധ്യമാക്കി, നേട്ടങ്ങൾ നിരത്തി പിണറായി വിജയൻ!
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെയാണ് പിണറായി സർക്കാർ ഭരണത്തിന്റെ അഞ്ചാം വർഷം പൂർത്തിയാക്കിയിരിക്കുന്നത്. കൊവിഡ് വരെ എത്തിനിൽക്കുന്ന നിരവധി വെല്ലുവിളികളാണ് ഈ നാല് വർഷക്കാലം സർക്കാരിന് നേരിടേണ്ടതായി വന്നത്. അതേസമയം സർക്കാരിന് മികച്ച ചില നേട്ടങ്ങളും ഇക്കാലത്ത് കൈവരിക്കാനായിട്ടുണ്ട്. ഭരണനേട്ടങ്ങളുടെ മികവിൽ ഒരു തുടർഭരണമാണ് ഇടതുപക്ഷം ഇക്കുറി ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: '' അസാധ്യമെന്നു കരുതിയ പദ്ധതികൾ പലതും സാധ്യമാക്കിയാണ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്നത്. ഉപേക്ഷിക്കുകയോ മുടങ്ങിക്കിടക്കുകയോ ചെയ്ത പദ്ധതികൾ നിശ്ചയദാർഢ്യത്തോടെ ലക്ഷ്യത്തിലെത്തിച്ചു. കേരളത്തിൻ്റെ വികസനത്തിൽ വൻ കുതിച്ചു ചാട്ടം സൃഷ്ടിക്കാൻ പോകുന്ന ഗെയിൽ പൈപ് ലൈൻ പദ്ധതി ജൂണിൽ കമ്മീഷൻ ചെയ്യും. നടപ്പിലാക്കാൻ കഴിയില്ല എന്ന് കരുതി 39 കിലോമീറ്റർ മാത്രം ഏറ്റെടുത്തിട്ട് ഉപേക്ഷിച്ച പദ്ധതിയാണ് ഗെയിൽ പദ്ധതി. 2016 ജൂണില്‍ പുനരാരംഭിച്ച 444 കി.മീ നീളമുള്ള കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ പൂര്‍ത്തിയായി.
ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കുന്നത് ഒഴികെ എല്ലാ ജോലികളും തീര്‍ന്നു. ഇതിനുപുറമെ കൂറ്റനാട്-വാളയാര്‍ 95 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിടലും പൂര്‍ത്തിയായി. ഇക്കൊല്ലം ആഗസ്ത് 15ന് അത് കമ്മീഷന്‍ ചെയ്യുകയാണ് ലക്ഷ്യം. സാധ്യമാകില്ലെന്ന് കരുതിയിരുന്ന പവർ ഹൈവേ കൂടെ നാടിനു സമ്മാനിക്കാൻ സർക്കാരിനു സാധിച്ചു. ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയാണ് യാഥാർഥ്യമായത്. ആകര്‍ഷകമായ നഷ്ടപരിഹാര പാക്കേജ് അനുവദിക്കുകയും പദ്ധതി പ്രവർത്തനങ്ങളിൽ സർക്കാർ നിരന്തരം ശക്തമായി ഇടപെടുകയും ചെയ്തതാണ് ഈ സര്‍ക്കാര്‍ ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയെ വിജയപഥത്തിൽ എത്തിച്ചത്.
ദശാബ്ദങ്ങളായി മന്ദഗതിയിലായിരുന്ന ദേശിയപാത വികസനത്തിനും തുടക്കമാവുകയാണ്. ഇതിനായി സംസ്ഥാനം 5374 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കലിന്‍റെ 25 ശതമാനം തുകയാണ് സംസ്ഥാനം വഹിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 1200 കിലോമീറ്റര്‍ വരുന്ന 83 റോഡുകള്‍ പൂര്‍ത്തിയാവും. തീരദേശ പാതയും മലയോരപാതയും നിർമ്മാണം പുരോഗമിക്കുന്നു. സർക്കാരിന്റെ മറ്റൊരു പ്രധാന പദ്ധതിയാണ് കോവളം-ബേക്കൽ ദേശീയ ജലപാത. ദേശീയ ജലപാത യാഥാർത്ഥ്യമാകുന്നതോടെ വ്യവസായ-ടൂറിസം മേഖലകളിൽ ഏറെ നേട്ടമുണ്ടാക്കും.