കറുത്ത സ്റ്റിക്കർ ഭീതിയിൽ കേരളം.. മോഷണം.. കുട്ടികളെ തട്ടിക്കൊണ്ട് പോകൽ! പ്രചാരണങ്ങളുടെ പിന്നിലെന്ത്
കോഴിക്കോട്: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നാടെങ്ങും കറുത്ത സ്റ്റിക്കറുകളുടെ ഭീതിയിലാണ് വീടുകള്‍. കഴിഞ്ഞ ഡിസംബറില്‍ കോട്ടയത്ത് തുടങ്ങിയ ഈ സ്റ്റിക്കര്‍ പരിപാടി പിന്നെ തിരുവനന്തപുരത്തേക്കും തൊടുപുഴയിലേക്കും കണ്ണൂരിലേക്കും അടക്കം വ്യാപിച്ചു. സോഷ്യല്‍ മീഡിയ വഴി ഈ സ്റ്റിക്കര്‍ പതിപ്പിക്കലുമായി ബന്ധപ്പെട്ട് ഭീതിപ്പെടുത്തുന്ന പല കഥകളും പ്രചരിപ്പിക്കപ്പെട്ടു. വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് മോഷ്ടാക്കളാണെന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ ജനങ്ങള്‍ ഭീതിയിലായി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഫ്ലാറ്റിൽ ആളനക്കമില്ല.. അകത്ത് നിന്നും ദുർഗന്ധം.. പൂട്ട് പൊളിച്ചപ്പോൾ കണ്ട കാഴ്ച!! നഗരം നടുങ്ങി
ഭീതി പരത്തി കറുത്ത സ്റ്റിക്കർ
വീടുകളുടെ ജനലുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നതിന് പിന്നിലെന്താണെന്ന് പോലീസിന് പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലീസിന്റെ പേരില്‍ പല സന്ദേശങ്ങള്‍ പ്രചരിച്ചതും കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. സിസിടിവി കച്ചവടക്കാരാണ് ഈ സ്റ്റിക്കറുകള്‍ക്ക് പിന്നിലെന്ന് ഒരു വാദമുണ്ട്. അതേസമയം ജനല്‍ ഗ്ലാസ്സുകളില്‍ ഇത്തരം സ്റ്റിക്കറുകള്‍ പതിവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ വിശദീകരണം
എന്തായാലും ജനങ്ങളുടെ ഭീതി അകറ്റുന്നതിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി പിണറായി വിജയന്‍ ത്‌ന്നെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി പറയുന്നത് ഇതാണ്: പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്.
ആശങ്കകൾക്ക് അടിസ്ഥാനമില്ല
ഇത്തരമൊരു സാഹചര്യം കഴിഞ്ഞ വര്‍ഷം വടക്കന്‍ കേരളത്തില്‍, വിശേഷിച്ചും മലപ്പുറത്ത് ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് ജില്ലകളിലെ എല്ലാ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്നു നടന്ന പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലായെന്നും അതുസംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായിരുന്നതാണ്.
തടയാൻ നടപടി
സമീപ ദിവസങ്ങളിലായി ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അന്വേഷണം നടക്കുന്നു
ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതു സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി. മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം