ഒമാന്‍ സുല്‍ത്താന്‍റെ വേര്‍പാട്; നഷ്ടമായത് മനുഷ്യസ്നേഹിയായ ഭരണാധികാരിയെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിൽ അനുശോചിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
1970ൽ ഭരണം ഏറ്റെടുത്ത സുൽത്താൻ ഒമാനെ ആധുനിക വത്കരിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. ഒമാന് ഭരണഘടന ഉണ്ടാക്കിയതും മന്ത്രിസഭ രൂപീകരിച്ചതുമൊക്കെ സുൽത്താന്റെ ഭരണമികവിന് ദൃഷ്ടാന്തങ്ങളാണെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുകയും ജനങ്ങൾ ഇഷ്ടപ്പെടുകയും ചെയ്ത സുൽത്താൻ ഒമാന്റെ ഭരണ സാരഥ്യം ദീർഘകാലം വഹിച്ചു.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications