അലനെയും താഹയേയും ചായ കുടിക്കാൻ പോയപ്പോൾ പിടികൂടിയതല്ല, യുഎപിഎ കേസിൽ മുഖ്യമന്ത്രി!
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ അടച്ച അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിരെന്തോ പരിശുദ്ധന്മാരാണ് എന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ ഒരു തെറ്റും ചെയ്യാത്തവരാണ് എന്നോ ചായ കുടിക്കാന്‍ പോയപ്പോള്‍ പിടിച്ച് കൊണ്ടുപോയതാണ് എന്നോ ധാരണ വേണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് മഹാപരാധമല്ല. അങ്ങനെ പറയണം എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെ പറയാന്‍ തയ്യാറല്ല. സമയമാകുമ്പോള്‍ അലനും താഹയും ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അലനും താഹയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പേ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. യുഎപിഎ നിയമത്തിന്റെ ഏറ്റവും വലിയ അപകടം കേരള പോലീസിന്റെ പരിധിയിലുളള കേസ് എന്‍ഐഎയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാം എന്നതാണ്. കേസ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. എന്‍ഐഎ കേസ് ഏറ്റെടുത്തത് യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ്.
ഇടതുപക്ഷം യുഎപിഎയ്ക്ക് എതിരാണെന്നും എന്നാല്‍ ഇടത് ഭരണകാലത്ത് ഇതിന് മുന്‍പും യുഎപിഎ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്ന അലനേയും താഹയേയും നേരത്തെ പാര്‍ട്ടി തളളിപ്പറഞ്ഞിരുന്നു. പിന്നാലെ ഇരുവരും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുകയുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലന്റെ അമ്മ സബിത മഠത്തില്‍ രംഗത്ത് വന്നിരുന്നു.