ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കുമാവില്ല, കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: ചരിത്രമാകുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന വനിതാ മതിലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമലയിലെ സ്ത്രീ പ്രവേശന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് വനിതാ മതില്‍ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പത്മകുമാറിന്റെയും നിലപാടുകള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയെ തള്ളി മുഖ്യമന്ത്രി
ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കുന്നത് വരെ സ്ത്രീകള്‍ വരരുത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുത് എന്ന് പറയാന്‍ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോകണമോ വേണ്ടയോ എന്ന് സ്ത്രീകളാണ് തീരുമാനിക്കേണ്ടത്. എത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുക തന്നെ ചെയ്യും.
എങ്ങനെയും കയറ്റൽ അല്ല
സര്‍ക്കാരിന് താല്‍പര്യമില്ലാത്തത് കൊണ്ടാണ് ശബരിമലയിലേക്ക് സ്ത്രീകള്‍ കയറാത്തത് എന്ന കടകംപള്ളിയുടെ പ്രസ്താവനയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഏത് മന്ത്രിയും സര്‍ക്കാര്‍ നിലപാട് മാത്രമേ പറയാന്‍ പാടുളളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ത്രീയെ, ഏതെങ്കിലും മാര്‍ഗത്തിലൂടെ ശബരിമലയില്‍ കയറ്റുക എന്നതല്ല സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പോലീസിന് പരിമിതി
ശബരിമലയില്‍ പോലീസിന് ചില പരിമിതികളുണ്ട്. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാട് തന്നെയാണ് പോലീസ് സ്വീകരിച്ചത്. എന്നാല്‍ സംഘര്‍ങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്നില്ല എന്ന നിലപാട് സ്ത്രീകള്‍ തന്നെയാണ് എടുത്തത്. മനിതി സംഘത്തെ പോലീസ് നിര്‍ബന്ധിച്ച് മടക്കി അയച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ അക്കൂട്ടതിലാരൊള്‍ വന്ന് കണ്ടു എന്ന് പറയുന്നത് സത്യമല്ലെന്നും പിണറായി പറഞ്ഞു.
സാഹചര്യം മുതലാക്കുന്നു
ശബരിമലയില്‍ പോലീസ് ബലപ്രയോഗത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭക്തരുടെ മറവില്‍ ശബരിമലയില്‍ എത്തുന്ന ക്രിമിനലുകളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ആരാധനാലയ പരിസരത്ത് പോലീസിന് ഇടപെടാന്‍ ചില പരിമിതികളുണ്ട് എന്ന സാഹചര്യത്തെയാണ് സംഘപരിവാര്‍ മുതലാക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വനിതാ മതിൽ വൻ മതിലാകും
വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസ് നിലപാട് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന പാരമ്പര്യമുളള സംഘടന അയ്യപ്പ ജ്യോതിയില്‍ ചേര്‍ന്നതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വനിതാ മതിലില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരു സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പങ്കെടുക്കുന്ന വന്‍ മതിലായി വനിതാ മതില്‍ മാറുമെന്നും ഇത് വര്‍ഗസമരത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.