വനിതാ മതിലിന് വേണ്ടി ഒരു രൂപ പോലും ഖജനാവിൽ നിന്ന് ചെലവഴിക്കില്ല, പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതില്‍ ഫണ്ട് വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ബജറ്റില്‍ സ്ത്രീ ശാക്തീകരണപദ്ധതികള്‍ക്കായി നീക്കി വെച്ച 50 കോടിയില്‍ നിന്ന് വനിതാ മതിലിന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 50 കോടി ചെലവഴിക്കും എന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കാണെന്നും അതില്‍ നിന്ന് ഒരു രൂപ പോലും വനിതാ മതിലിന് വേണ്ടി എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ പിന്നോട്ട് നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് മതിലെന്നും മതില്‍ യോജിപ്പിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മതിലിന് വേണ്ടി സര്‍ക്കാര്‍ പണം ചെലവാക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്ത് എത്തി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഖജനാവില്‍ നിന്ന് തുക ചെലവിടില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കുന്ന വനിതാ സംഘടനകള്‍ സ്വന്തം നിലയ്ക്ക് പണം സമാഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കയ്യോടെ പിടിക്കപ്പെട്ടത് കൊണ്ടാണ് 50 കോടി രൂപ വകമാറ്റി ചെലവഴിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഖജനാവിലെ പണം ചെലവാക്കില്ലെന്ന് ഇപ്പോള്‍ പറയുന്നത് ജനരോഷം ഭയന്നിട്ടാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഫണ്ട് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി.