തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാര്‍ക്ക് ദുരിത യാത്ര: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ക്ക് നാട്ടിലേക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ മടങ്ങേണ്ടിവന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ജോലിക്കായി കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ദക്ഷിണേന്ത്യയില്‍; കൂടെ നില്‍ക്കുന്നവര്‍ ആര്, കൈവിടുന്നവര്‍ ആര്, നാളെ അറിയാം
ഉദ്യോഗസ്ഥരുടെ അഭിമാനം മനുഷ്യാന്തസ്സ് എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വ്വീസിന് നിയോഗിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ലാ എന്നുള്ളത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും സി.ആര്‍.പി.എഫും തയ്യാറാകണം. ബിഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോലീസുകാര്‍ക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ സര്‍വ്വീസിന് നിയോഗിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. ഇത് ചിലപ്പോഴെങ്കിലും പാലിക്കപ്പെടുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്.
ബിഹാറില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഉണ്ടായില്ല. ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഇതര യാത്രക്കാര്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. വിശ്രമരഹിതമായ ജോലിക്ക് തൊട്ടുപിന്നാലെയാണ് ഈ ദുരിതം അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു പിന്നാലെയാണ് ഇവരില്‍ പലരും ബിഹാറിലേയ്ക്ക് പോയത്.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇവരുടെ യാത്രയ്ക്ക് തീവണ്ടിയില്‍ പ്രത്യേക ബോഗി അനുവദിക്കേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, കുറച്ച് സ്ലീപ്പര്‍ ബര്‍ത്തുപോലും ഇവര്‍ക്കായി നീക്കിവയ്ക്കാന്‍ അധികാരികള്‍ തയ്യാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണം.