'കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലത്'! ചെന്നിത്തലയ്ക്ക് പിണറായിയുടേയും കെകെ ശൈലജയുടേയും മാസ് മറുപടി!
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും. കൊറോണ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിക്കുന്ന ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ ആണെന്നും പ്രതിച്ഛായ വര്‍ധിപ്പിക്കാനുളള ശ്രമം ആണെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Recommended Video
'നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം', ചെന്നിത്തലയ്ക്ക് ചുട്ട മറുപടി നൽകി ഷാൻ അടക്കമുളളവർ!
സോഷ്യല്‍ മീഡിയയില്‍ അടക്കം ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയിരിക്കുന്നത്.
ചിലർ ഇന്ദ്രനെ പോലെ
ആരോഗ്യമന്ത്രിയെക്കുറിച്ച് ചെന്നിത്തലയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ദ്രനെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ആര് തപസ്സ് ചെയ്താലും അത് തന്റെ ഇന്ദ്രപദവി കൈവശപ്പെടുത്താന്‍ കൂടുതല്‍ ശക്തി സമാഹരിക്കാനാണോ എന്ന് അദ്ദേഹം ഭയപ്പെടാറുണ്ട്. അതേ മാനസികാവസ്ഥയിലാണ് ചിലര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
യശസ്സ് കൂടിപ്പോകുമോ എന്ന് ഭയം
കൊവിഡ് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ യശസ്സ് കൂടിപ്പോകുമോ എന്നും അത് ഗൗരവമായി കാണണം എന്നും ചിലര്‍ ചര്‍ച്ച ചെയ്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്തെല്ലാം നിലയിലാണ് നമ്മുടെ നാട് മാറുന്നത് എന്നാണ് നോക്കേണ്ടത് എന്നും പിണറായി പറഞ്ഞു. ആളുകളെ രോഗാവസ്ഥയിലേക്ക് തള്ളി വിട്ട് കൊടുക്കുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
മനുഷ്യന്റെ കൂടെയല്ലേ നില്‍ക്കേണ്ടത്
ഇങ്ങനെയുളള ഒരു മഹാമാരി വരുമ്പോള്‍ അതിന്റെ മുന്നില്‍ ഒരുമിച്ച് നിന്ന് കൊണ്ട് ആവശ്യമായ ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്. അല്ലാതെ ഏത് പക്ഷത്താണ് നിങ്ങള്‍ എന്നോ ഏത് മുന്നണിയാണ് എന്നോ നോക്കുകയല്ല വേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം നോക്കണമെങ്കില്‍ മനുഷ്യന് നാട്ടില്‍ വേണ്ടേ. ആ മനുഷ്യന്റെ കൂടെയല്ലേ നില്‍ക്കേണ്ടത്. അതിനെ കുറിച്ച് കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇമേജ് കൂട്ടാനുളള ശ്രമമില്ല
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇമേജ് വര്‍ധിപ്പിക്കാന്‍ ഒരു ശ്രമവും ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ഈ ഇമേജ് അതേപടി നിലനില്‍ക്കുമെന്ന് കരുതുന്നുണ്ടോ എന്നും നാളെ എന്തെങ്കിലും ചെറിയ പോരായ്മ വന്നാല്‍ ഇതെല്ലാം പോകില്ലേ എന്നും മന്ത്രി മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ചോദിച്ചു. ഇതൊന്നും തന്റെ മിടുക്കല്ല. തനിക്ക് ഒറ്റയ്ക്ക് ഒന്നും കഴിയുകയുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തന്നെ ചുമതലപ്പെടുത്തിയതാണ്
ഇത്തരം ദുരന്തസമയങ്ങളിലെല്ലാം ചെയ്യേണ്ടത് മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒരാള്‍ മാത്രം നല്‍കുക എന്ന രീതിയാണ്. അതിന് തന്നെ ഉദ്യോഗസ്ഥര്‍ തന്നെ ചുമതലപ്പെടുത്തിയതാണ്. കാര്യങ്ങള്‍ മന്ത്രിയില്‍ നിന്ന് നേരിട്ട് അറിയുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം ആകുമെങ്കില്‍ അത്രയേ കരുതുന്നുളളൂ എന്നും കെകെ ശൈലജ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കൊറോണയല്ല ആദ്യത്തെ മഹാമാരി, കോറോണയ്ക്ക് മുൻപ് ലോകത്തെ വിറപ്പിച്ച മഹാമാരികൾ ഇവ