രോഗവ്യാപനം കുറയുന്നില്ല, കൊവിഡ് അവലോകന യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം കുറയാത്തതില്‍ കൊവിഡ് അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും ഇതുവരെ രോഗവ്യാപനം കുറയാത്തത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി രോഷം കൊണ്ടത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്നതില്‍ വേഗത്തില്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പഠിച്ച് ബുധനാഴ്ചയ്ക്കുളളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവില്‍ ടിപിആര്‍ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. അങ്ങനെ തന്നെ മുന്നോട്ട് പോകണമോ എന്നും പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റ് ശാസ്ത്രീയമായ വഴികള്‍ പരിശോധിക്കണം. വിവിധ മേഖലകളിലുളള ആളുകളുമായി ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും കര്‍ശന നിര്‍ദേശം നല്‍കി.
സായി കലിപ്പൻ, മണിക്കുട്ടന്റെ നെഗറ്റീവുകൾ എന്തൊക്കെ? ബിഗ് ബോസ് താരം സൂര്യയുടെ കലക്കൻ മറുപടി
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തില്‍ ഉദ്യോഗസ്ഥ നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പായില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ബുദ്ധിമുട്ടുന്നതും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗവ്യാപനം കൂടാത്ത തരത്തില്‍ ഉളള ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചുളള നിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ കൊവിഡ് വാക്‌സിന് വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ദിവസം നാല് ലക്ഷം ഡോസ് വാക്‌സിന്‍ കൊടുത്ത് കേരളം റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ വീതം ഒരു മാസം ഒരു കോടി വാക്‌സിന്‍ നല്‍കാനുളള ശേഷി കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.