ചികിത്സ കഴിഞ്ഞ് ഊർജ്ജസ്വലനായി മുഖ്യമന്ത്രി, മാധ്യമപ്രവർത്തകരെ വിളിച്ച് വരുത്തി, കാണാതെ തിരിച്ചയച്ചു
തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്നും കരകയറാനുള്ള സംസ്ഥാനത്തിന്റെ പ്രയത്‌നങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയത്. ഇത് ഒരു വിഭാഗം വിവാദമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
പ്രളയ സംബന്ധമായ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
അമേരിക്കൻ യാത്ര
ഓഗസ്റ്റ് 19ന് ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകേണ്ടതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സംസ്ഥാനത്ത് പ്രളയദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്വകാര്യ യാത്ര മാറ്റി വെയ്ക്കുകയായിരുന്നു. പിന്നീട് പ്രളയത്തില്‍ നിന്നും കേരളം കരകയറിത്തുടങ്ങിയ സാഹചര്യത്തിലാണ് സെപ്‌ററംബര്‍ രണ്ടിന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്.
മൂന്നാഴ്ചത്തെ ചികിത്സ
മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ ആയിരുന്നു മൂന്നാഴ്ചത്തെ ചികിത്സ. ഭാര്യ കമല ആയിരുന്നു മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത്. ചികിത്സയ്ക്ക് ശേഷം അമേരിക്കന്‍ മലയാളികള്‍ സംഘടിപ്പിച്ച പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഊര്‍ജത്തോടെ
ഞായറാഴ്ച പുലര്‍ച്ച 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് ക്ലിഫ് ഹൗസിലേക്ക് പോയി. ഞായര്‍ അവധി ആയിരുന്നിട്ട് കൂടി ചികിത്സ കഴിഞ്ഞ് വന്നതിന്റെ ക്ഷീണമൊന്നും കാട്ടാതെ കൂടുതല്‍ ഊര്‍ജത്തോടെ മുഖ്യമന്ത്രി ജോലിയില്‍ പ്രവേശിച്ചു. രാവിലെ തന്നെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു.
കൈ വീശുക മാത്രം
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി വന്നവരെ കണ്ട് പണം സ്വീകരിച്ചു. ഉച്ചയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങി. സെക്രട്ടേറിയറ്റ് പടിക്കല്‍ കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ കൈ വീശുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. തിങ്കളാഴ്ച മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണും എന്നായിരുന്നു അറിയിച്ചിരുന്നത്.
രാവിലെ മുതൽ ചർച്ച
തിങ്കളാഴ്ച രാവിലെ മുതല്‍ ദേവസ്വം, റവന്യൂ മന്ത്രിമാര്‍ അടക്കമുള്ളവരുമായി പ്രളയ സംബന്ധിയായ കാര്യങ്ങളില്‍ ചര്‍ച്ചകളില്‍ മുഴുകി ഇരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയക്കെടുതി നേരിടാനുള്ള സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മുഖ്യമന്ത്രി നടത്തുകയുണ്ടായി.
മാധ്യമങ്ങളെ കാണും
ഉച്ചയ്ക്ക് 12.15ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും എന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് പ്രകാരം അന്‍പതോളം മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കാത്ത് നിന്നു. 12.40 വരെ കാത്തിട്ടും മുഖ്യമന്ത്രി വന്നില്ല. തിരക്കുകള്‍ കാരണം മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണാന്‍ സാധിക്കില്ല എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയ ഉത്തരം.
കാണാതെ തിരിച്ചയച്ചു
ഇന്ന് വാര്‍ത്താ സമ്മേളനമില്ലെന്നും വിവരങ്ങള്‍ പത്രക്കുറിപ്പായി നല്‍കാം എന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച വിശദീകരണം. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുമായി ദില്ലിക്ക് പോകുന്ന മുഖ്യമന്ത്രി അവിടെ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചേക്കും.