എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, ഈ മാസം തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരുന്ന എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര അനുമതി കിട്ടിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. മേയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്. ഈ ദിവസത്തില്‍ തന്നെ പരീക്ഷകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരമുണ്ടാകും. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗതാഗത സൗകര്യം ഒരുക്കും. പ്രത്യേക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പരീക്ഷ മാറ്റിവയ്ക്കാനായിരുന്നു തീരുമാനിച്ചത്. ജൂണ്‍ ആദ്യവാരത്തില്‍ നടത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ കേന്ദ്രത്തിന്‍രെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് അവലോകനത്തിന് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ കുട്ടികള്‍ക്കം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും, ഇക്കാര്യത്തില്‍ രക്ഷിതാക്കളോ വിദ്യാര്‍ത്ഥികളോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നേരത്തെ കേന്ദ്രം അനുമതി നല്‍കിയിരുന്നു സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷ നടത്താന്‍ കേന്ദ്രം അുനമതി നല്‍കിയത്. ഉപാധികളോടെയാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിക്കണം. പരീക്ഷ കേന്ദ്രങ്ങളില്‍ തെര്‍മ്മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം. സാമൂഹിക അകലം പാലിക്കണം എന്നിവയൊക്കെയാണ് പ്രധാന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.












Click it and Unblock the Notifications