കെഎം മാണിയുടെ റെക്കോർഡുകൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി, മാതൃകയാക്കേണ്ട വ്യക്തിത്വം!
Recommended Video

കെഎം മാണിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മുഖ്യമന്ത്രി കെഎം മാണിയെ കണ്ടിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കേരള രാഷ്ട്രീയത്തിന് കെഎം മാണി നൽകിയ സംഭാവനകൾ മുഖ്യമന്ത്രി ഓർത്തെടുത്തത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വ്വം സമാജികരുടെ നിരയിലാണ് ശ്രീ. കെ.എം. മാണി. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. കെ.എം. മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്. പ്രഗത്ഭനായ ഒരു നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീനേതാവിനെയുമാണ് നഷ്ടപ്പെട്ടത്.

ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിക്കുക, 54 വര്‍ഷത്തോളം തുടര്‍ച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്നിങ്ങനെ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരുപാട് റെക്കോര്‍ഡുകള്‍ കെ.എം. മാണിയുടേതായുണ്ട്. ദീര്‍ഘകാലം നിയമസഭയിലുണ്ടായി എന്നുമാത്രമല്ല, നിയമനിര്‍മാണ വേളയിലടക്കം നിര്‍ണായകമായ പല ഘട്ടങ്ങളിലും മൗലികമായ നിര്‍ദേശങ്ങളിലൂടെ പുതിയ വഴികള്‍ തുറന്നുകൊടുക്കാനും ശ്രീ. കെ.എം. മാണിക്ക് കഴിഞ്ഞു.
ധനകാര്യത്തില്‍ മുതല്‍ നിയമകാര്യത്തില്‍ വരെ വൈദഗ്ധ്യമുണ്ടായിരുന്ന കെ.എം. മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്‍റെ നിലവാരം കൂട്ടുന്നതിനു തുടര്‍ച്ചയായി പ്രയോജനപ്പെടുത്തി. ഭരണഘടനാ വ്യവസ്ഥകള്‍, സഭാനടപടിച്ചട്ടങ്ങള്‍, നിയമവകുപ്പുകള്‍ എന്നിവയിലൊക്കെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ നിയമനിര്‍മാണത്തില്‍ സമയോചിതം പ്രയോജനപ്പെടുത്തി.
കേരളത്തിന്‍റെ പൊതുതാല്പര്യങ്ങള്‍, വിശേഷിച്ച് മലയോര ജനതയുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധവെച്ചു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ സംസ്ഥാനത്തിന്‍റെ താല്പര്യങ്ങള്‍ക്ക് അനുഗുണമായ ഒരുപാട് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. പുതിയ നിയമസഭാ സമാജികര്‍ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം. മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ്.












Click it and Unblock the Notifications