''വർഗീയതയും ജനങ്ങൾ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു''
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭ കടന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാർലമെന്റിൽ മുഷ്ക് പ്രയോഗിച്ച് സംഘപരിവാർ പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
നമ്മള്‍ പാകിസ്താനല്ല, നമ്മള്‍ വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണ്; പൗരത്വ ഭേദഗതി തെറ്റായ തീരുമാനം
മതനിരപേക്ഷത എന്ന സങ്കൽപ്പത്തെ തന്നെ നിഷേധിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. 105നെതിരെ 125 വോട്ടുകൾക്കാണ് പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായത്. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബിൽ നിയമമായി മാറും. ഇതോടെ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാർലമെന്റിൽ മുഷ്ക് പ്രയോഗിച്ച് സംഘപരിവാർ പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബിൽ. മതനിരപേക്ഷത എന്ന സങ്കൽപ്പത്തെ തന്നെ നിഷേധിക്കുന്നതാണത്. ജനങ്ങളെ മതത്തിന്റെ പേരിൽ വർഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആർഎസ്എസ് കുതന്ത്രത്തിന്റെ ഉൽപന്നമാണ് ഈ കരിനിയമ നിർമ്മാണം. വർഗീയതയും ജനങ്ങൾ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.
Recommended Video
മതനിരപേക്ഷതയ്ക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇന്നത്തെ വാക്കുകളുടെ പൊരുൾ. ഫാസിസ്റ്റ് വൽക്കരണ നീക്കമാണ് കൃത്യമായി അരങ്ങേറുന്നത്. ഇതിനെതിരെ അതിശക്തമായ പ്രതിരോധം ഉയർത്തേണ്ടതുണ്ട്.