മുഖ്യമന്ത്രിയുടെ പേജിലും മോഹൻലാൽ മാത്രം.. വിമർശിച്ച രശ്മി നായർക്ക് ഫാൻസിന്റെ സ്ലട്ട് ഷെയിമിംഗ്!
കോഴിക്കോട്: ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങ് താരനിശയാക്കുന്നതിനെ എതിര്‍ത്തു കൊണ്ടാണ് ഡോ. ബിജു അടക്കമുള്ളവര്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതിനെതിരെ പ്രതിഷേധിച്ചത്. ദിലീപ് വിഷയത്തിലെടുത്ത നിലപാടുകളാണ് മറ്റൊരു കാരണം. എന്നാല്‍ പ്രതിഷേധങ്ങളെ എല്ലാ കാറ്റില്‍പ്പറത്തി ചടങ്ങില്‍ സര്‍ക്കാര്‍ മോഹന്‍ലാലിനെ പങ്കെടുപ്പിച്ചു.
സര്‍ക്കാര്‍ ചെലവില്‍ ഫാന്‍സിനെ കുളിരണിയിക്കുന്ന മാസ് പ്രസംഗം നടത്തി മോഹന്‍ലാല്‍ മടങ്ങിപ്പോവുകയും ചെയ്തു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേജില്‍ ഫോട്ടോയും പോസ്റ്റും വന്നു. അതിലാകട്ടെ അവാര്‍ഡ് ജേതാക്കളുടെ പൊടി പോലുമില്ല കണ്ട് പിടിക്കാന്‍. അതിനിടെ മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ വിമര്‍ശനം ഉന്നയിച്ച രശ്മി ആര്‍ നായരുടെ വില ചോദിക്കാന്‍ തിരക്ക് കൂട്ടുകയാണ് ഫാന്‍സ് വെട്ടുകിളികൾ.
ജേതാക്കളുടെ പൊടി പോലുമില്ല
മികച്ച നടനായ ഇന്ദ്രന്‍സ്, മികച്ച നടിയായ പാര്‍വ്വതി, മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി- ഇവര്‍ മൂവരുമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിലെ പ്രധാനികള്‍. എന്നാല്‍ ചലച്ചിത്ര പുരസ്‌ക്കാരം വിതരണം ചെയ്തു എന്നറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഇവരെ ആരെയും കാണാനില്ല. പകരമുള്ളത് മുഖ്യാതിഥി മോഹന്‍ലാലാണ്.
ആരോപണം ശരി വെയ്ക്കുന്നത്
പുരസ്‌ക്കാരം നേടിയവരാണ് മുഖ്യാതിഥികളെന്നും ഒരു താരത്തെ വിളിച്ച് വരുത്തുക വഴി ജേതാക്കളുടെ തിളക്കം കുറയ്ക്കുകയാണ് എന്ന വിമര്‍ശകരുടെ ആരോപണം ശരിയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടി. അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പമുള്ള ഒരു ചിത്രം പോലും പങ്ക് വെയ്ക്കാതെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്യുന്നു.
വിമർശനം ഉന്നയിച്ച് രശ്മി നായർ
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവും മോഡലുമായ രശ്മി ആര്‍ നായരും മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്‌റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് കൊണ്ടുള്ളതാണ് രശ്മിയുടെ കമന്റ്: ഇക്കൊല്ലത്തെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ആളാകും ഒപ്പം ചിത്രത്തില്‍ അല്ലേ സഖാവേ. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു താര പരിവേഷം അവാര്‍ഡ് ചടങ്ങിനു ഒഴിവാക്കണം എന്ന് ചിലര്‍ പറഞ്ഞത് എന്ന് ഇപ്പോള്‍ മനസിലായി എന്നാണ് കമന്റ്.
അശ്ലീലവും സ്ലട്ട് ഫെയിമിംഗും
ഇതോടെ മോഹൻലാൽ ഫാൻസ് ഒന്നാകെ ഇളകി രശ്മിക്ക് നേരെ ആക്രമണം തുടങ്ങി. തെറിവിളിയും അശ്ലീലവും സ്ലട്ട് ഫെയിമിംഗുമായി ഫാൻസ് അഴിഞ്ഞാട്ടം തന്നെ നടത്തി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ തെമ്മാടിത്തരം എന്നോർക്കണം. തികച്ചും വൃത്തികെട്ട തരത്തിലുള്ള നിരവധി കമന്റുകളാണ് ചാകര പോലെ വന്നടിഞ്ഞിരിക്കുന്നത്.
വില ചോദിക്കുന്ന നിലവാരമില്ലായ്മ
രശ്മി നായരുടെ വില ചോദിക്കുന്നവരും പ്രസിദ്ധീകരണ യോഗ്യം പോലുമല്ലാത്ത തെറി വിളിക്കുന്നവരുമാണ് ഇക്കൂട്ടത്തിൽ ഭൂരിപക്ഷവും. വില അയ്യായിരമാണോ അതോ എട്ടായിരമാണോ എന്ന തരത്തിൽ പൂർണമായ സ്ലട്ട് ഷെയിംമിങ്ങാണ് മുഖ്യന്റെ പേജിൽ രശ്മിക്കെതിരെ നടക്കുന്നത്. ഇത്തരം കമന്റുകൾ ഇതുവരെയും നീക്കം ചെയ്യാൻ പേജിന്റെ അധികാരികൾ തയ്യാറായിട്ടുമില്ല. മാത്രമല്ല സ്ത്രീകളെ ഇത്തരത്തിൽ അപമാനിക്കുന്നത് സൈബർ നിയമപ്രകാരം കുറ്റകരം കൂടിയാണ് എന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേജിൽ പോലും വന്ന് ഫാൻസിന്റെ ഈ അഴിഞ്ഞാട്ടം.
ഇന്നലത്തെ മഴയത്തു കിളിർത്ത പുല്ല് അല്ല
എതിരഭിപ്രായം പറയുന്നവർ, പ്രത്യേകിച്ച് അവർ സ്ത്രീകളാണ് എങ്കിൽ അശ്ലീലം പറഞ്ഞും വില ചോദിച്ചുമൊക്കെ നിശബ്ദരാക്കാം എന്ന എക്കാലവും പയറ്റുന്ന ആക്രമണ തന്ത്രം തന്നെയാണ് മോഹൻലാൽ ഫാൻസ് രശ്മിക്ക് നേരയും പ്രയോഗിക്കുന്നത്. ചില പ്രതികരണങ്ങൾ ഇങ്ങനെയാണ്: 'ഒരുപാടു തവണ വാങ്ങിയ ആളാണ്... സംസ്ഥാന അവാർഡ് മാത്രം അല്ല ദേശിയ അവാർഡും.. അല്ലാതെ ഇന്നലത്തെ മഴയത്തു കിളിർത്ത പുല്ല് അല്ല...വെറും 80 K അല്ല 800 K ഹൃദയത്തിലാണ് ആ മനുഷ്യൻ'.
ലാലേട്ടൻ എന്ന താരസൂര്യൻ
'ഇന്നലത്തെ മഴക്ക് കുരുത്ത ഇത്തിൾ കണ്ണികൾ വിചാരിച്ചാൽ അങ്ങ് അലിഞ്ഞു പോകുന്നതല്ല ലാലേട്ടൻ എന്നാ താരസൂര്യൻ.. ഈ താരപ്രഭ കെടുതികളയാം എന്നുവ്യമോഹം വല്ലതും ആർക്കെങ്കിലും ഉണ്ടെങ്കിൽ വാ അദ്ദേഹത്തിന്റെ കാലിലെ ഒന്നോ രണ്ടോ നഖം വെട്ടിത്തരാം അതുകൊണ്ടുപോയി ചന്ദനമുട്ടിയിൽവെച്ചു കത്തിച്ചു ആശ തീർക്കാം' എന്ന് മറ്റൊരു പ്രതികരണം.
ലാലേട്ടന്റെ ചെലവിൽ വേണോ
പ്രതികരിക്കണം ചേച്ചി.... നമ്മുക്ക് ഒരു ചുബന സമരം കൂടെ നടത്തണം എന്ന് പരിഹാസവുമുണ്ട്. രശ്മി കുഞ്ഞ് ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് സമ്മതിച്ചു,പക്ഷേ അത് ലാലേട്ടന്റെ ചെലവിൽ വേണോ എന്നും പ്രതികരിച്ചിട്ടുണ്ട് ചിലർ. അവകാശത്തോടെ കസേര വലിച്ചിട്ടിരിക്കാം ആരും ക്ഷണിച്ചില്ലെങ്കിലും മലയാളത്തിനു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു മഹാനടൻ തന്നെ ആണ് മോഹൻലാൽ എന്ന് മറ്റൊരു പ്രതികരണം.
ഈ സെല്‍ഫിക്ക് ഡിസ് ലൈക്ക്
അതേസമയം ഫാൻസിന്റെ തെറിവിളിയും അഴിഞ്ഞാട്ടവും മാത്രമല്ല, മുഖ്യമന്ത്രിയെ വിമർശിച്ചും നിരവധി പ്രതികരണങ്ങളുണ്ട്. ചിലത് നോക്കാം: വിജയാ...നിങ്ങള്‍ക്ക് തെറ്റി.. ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടനോടൊപ്പമുള്ള സെല്‍ഫിയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ സെല്‍ഫിക്ക് ഡിസ് ലൈക്ക് എന്നാണ് ഒരു കമന്റ്.
ഇത് കേരളം അംഗീകരിക്കില്ല
അവാര്‍ഡ് വിതരണത്തില്‍ മുഖ്യ അതിഥിയായി മോഹന്‍ലാല്‍ പങ്കെടുത്തത് നല്ലത് തന്നെയാണ് . പക്ഷെ പീഡനത്തിന് ഇരയായ സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി നിലകൊളളുമെന്നും പ്രതിയായി നില്‍കുന്ന ജയിലന്‍ #കോവാലന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞ് ജാമ്യത്തില്‍ നില്‍കുന്നവനെ പിടിച്ച് #അമ്മയെന്ന കറക്ക് കമ്പനിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കൊണ്ട് ഇരുത്താനുളള ലാലിന്‍റെ #മാമാ ഏര്‍പ്പാട് കേരള ജനത അംഗീകരിക്കില്ല പ്രിയ സഖാവെ എന്നാണ് രൂക്ഷമായ മറ്റൊരു പ്രതികരണം.
മുഖ്യമന്ത്രിയുടെ പോസ്റ്റ്
മോഹൻലാലിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മുഖ്യമന്ത്രി പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വായിക്കാം: സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണം. നാൽപ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. വർഗീയത നിർവീര്യമാക്കുന്നതിൽ കലാ, സിനിമാപ്രവർത്തകർക്ക് വലിയ പങ്കുണ്ട്.
ജാഗ്രതയുള്ള ഇടപെടൽ വേണം
ഏതു കലാകാരനും നിർഭയം കലാപ്രവർത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിർത്താനാകണം. മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരൻമാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹത്തിന്റെ ജാഗ്രതാപൂർണമായ ഇടപെടൽ വേണം.
ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവർ
ചലച്ചിത്രരംഗത്തിന്റെ പുരോഗമനസ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാർഡുകൾ. ഉന്നത മാനവമൂല്യം പുലർത്തുന്ന സൃഷ്ടികൾ അംഗീകാരം കിട്ടിയവയിൽ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവർ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാർഡുകളാണിത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ.
ഫേസ്ബുക്ക് പോസ്റ്റ്
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്