16 ഭക്ഷ്യ വിളകൾക്ക് തറവില പ്രഖ്യാപിച്ച് പിണറായി സർക്കാർ, കർഷകർക്ക് കൈത്താങ്ങെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 16 ഭക്ഷ്യ വിളകൾക്ക് അടിസ്ഥാന വില (തറവില) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാജ്യത്താദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ തറവില പ്രഖ്യാപിക്കുന്നത്. മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, കാബേജ്, ബീൻസ് തുടങ്ങിയ എല്ലാ പ്രധാന പച്ചക്കറികളും തറവിലനിർണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിളയുടെയും ഉത്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് അധികമായി ചേർത്തിരിക്കുന്നത്.
വർഷം ഒരു ലക്ഷം മെട്രിക് ടൺ വീതം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അധികമായി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തറവില പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവയ്ക്ക് മികച്ച വിപണി ഉറപ്പാക്കാനും പദ്ധതി തയാറാക്കും. പുതുതായി കൃഷിയിലേക്ക് വന്ന കർഷകർക്കും പരമ്പരാഗത കർഷകർക്കും കൈത്താങ്ങായി അടിസ്ഥാന വില പ്രഖ്യാപനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിച്ചുവരുന്നവർക്ക് കരുത്തുപകരാനാണ് സർക്കാരിന്റെ കരുതൽ നടപടി. രാജ്യത്താകെ കർഷകർ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതും നാം കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഒരു ബദൽ മുന്നോട്ടുവെച്ച് കർഷകരെ പ്രധാനമായും ഉന്നംവെച്ച് കാർഷിക അഭിവൃദ്ധിക്കുതകുന്ന ഒട്ടേറെ നടപടികളുമായാണ് സർക്കാർ നാലരവർഷമായി പ്രവർത്തിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പച്ചക്കറികൾക്ക് നിശ്ചിത വിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടാവുകയാണെങ്കിൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിൽ നൽകും. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയായിരിക്കും കർഷകർക്ക് തറവില നൽകുന്നത്. ഗുണനിലവാരം ഉറപ്പാക്കാൻ സംഭരണപ്രക്രിയയിൽ തന്നെ ഗ്രേഡ് നിശ്ചയിക്കും. കാലാകാലങ്ങളിൽ തറവില പുതുക്കാനുള്ള വ്യവസ്ഥയുമുണ്ട്.
ഒരു കർഷന് ഒരു സീസണിൽ പരമാവധി 15 ഏക്കർ കൃഷിക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൃഷി വകുപ്പിന്റെ പോർട്ടലിൽ നവംബർ ഒന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും. എന്നാൽ പ്രൈമറി അഗ്രികൾചറൽ കെഡ്രിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികൾ വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തത്കാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ല.
തറവില പ്രഖ്യാപിക്കപ്പെട്ടാൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷിവകുപ്പിന്റെ നോട്ടിഫൈഡ് വിപണിയിലേക്കും, സൊസൈറ്റികളിൽ അംഗങ്ങളായവർ നോട്ടിഫൈഡ് സൊസൈറ്റികളിലേക്കും ഉത്പന്നങ്ങൾ എത്തിക്കണം. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രിക്കൾചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കും. കൂടുതലായി വരുന്ന ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.