പിണറായിയുടെ മുഖം രക്ഷിക്കാൻ സിപിഎം.. ഹെലികോപ്റ്ററിന് ചെലവായ എട്ട് ലക്ഷം പാർട്ടി നൽകിയേക്കും!
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ ഹെലികോപ്റ്റര്‍ വിവാദം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഒരുപോലെ നാണം കെടുത്തിയിരിക്കുകയാണ്. നേരത്തെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഓഖിയിലെ സര്‍ക്കാര്‍ ഇടപെടലിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഓഖി ഫണ്ടില്‍ നിന്ന് പണമെടുക്കാന്‍ ഉത്തരവിട്ടതാണ് വിവാദമായത്. ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. രൂക്ഷ പ്രതികരണം ഉയര്‍ന്നതോടെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് സിപിഎം.
വിടി ബല്‍റാമിന്റെ മടിയില്‍ 'പുള്ളിക്കാരി'.. നമുക്കൊന്ന് പ്രണയിച്ചാലോ.. വിവാദമായതോടെ പിന്‍വലിച്ചു
സിപിഎം ഇടപെടുന്നു
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രാച്ചെലവ് എട്ട് ലക്ഷം രൂപയായിരുന്നു. ഇത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാനുള്ള ഉത്തരവാണ് വിവാദമായതും പിന്നീട് പിന്‍വലിച്ചതും. വിവാദം അവസാനിപ്പിക്കുന്നതിന് വേണ്ടി സിപിഎം അടിയന്തര ഇടപെടല്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചിട്ടുണ്ട്.
എട്ട് ലക്ഷം പാർട്ടി നൽകും
മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ചെലവായ എട്ട് ലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു. വിവാദമുണ്ടായ സാഹചര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് പാര്‍ട്ടി ആലോചിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഉത്തരവ് അറിഞ്ഞില്ലെന്ന്
വ്യാഴാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിവാദ ഉത്തരവ് വാര്‍ത്തയായതോടെ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കുകയുണ്ടായി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനാണ് ഉത്തരവിറക്കിയത്.
വൻ പ്രതിഷേധം
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വിവാദ ഉത്തരവിറങ്ങിയ സാഹചര്യം പരിശോധിക്കുമെന്ന് റവ്‌ന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ വീഴ്ചയാവാം എന്നും റവന്യൂ മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷേ നേതാവ് രമേസ് ചെന്നിത്തല, എംഎം ഹസന്‍, കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
സിപിഎമ്മിൽ അതൃപ്തി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇത്രയധികം പണം ചെലവാക്കുന്നത് വന്‍തോതില്‍ സിപിഎമ്മില്‍ തന്നെ വിമര്‍ശിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗുരുതര വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഒഴിവാക്കപ്പെടേണ്ട വിവാദമായിരുന്നു എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നാണ് റിപ്പോര്‍ട്ട്.