പ്രളയക്കെടുതിക്കു ശേഷമുള്ള വീടുകളുടെ സ്ഥിതി രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ്: ഉറപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട പ്രദേശങ്ങളിലെ ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലെ സ്ഥിതി ഒരു മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെയാണ് ഇത് തയ്യാറാക്കുക. വിവരശേഖരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തദ്ദേശസ്ഥാപനത്തിന്റെ കീഴില്‍ ആവശ്യമായ സാങ്കേതികപിന്തുണ ഏര്‍പ്പെടുത്തിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നിലവിലെ കേടുപാടുകളുടെയും നഷ്ടങ്ങളുടെയും കണക്കുകള്‍ തയ്യാറാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കും.
പ്രാദേശിക സോഷ്യല്‍ ഓഡിറ്റിംഗായി ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശമല്ലെങ്കിലും മഴക്കെടുതി നാശം വിതച്ച എല്ലാ സ്ഥലങ്ങളിലും ഈ സംവിധാനം ഉപയോഗപ്പെടുത്തി നാശനഷ്ടങ്ങളുണ്ടായ വീടുകളുടെ കണക്കെടുക്കും. ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രളയക്കെടുതി മൂലം 7000 ത്തോളം വീടുകള്‍ പൂര്‍ണമായും 50,000 ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കാനും നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് അവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളില്‍ പോകുന്നവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കായി 10,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3800 രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിഹിതവുമാണ്. 14 ജില്ലകളിലായി 391494 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അനുവദിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ 3800 രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് പിന്‍വലിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. ബാക്കിയുള്ള തുകയായ 242.73 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.