ബിജെപിയുമായി അന്തർധാരയിലാണ് സിപിഎം; പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ചെന്നിത്തല
കണ്ണൂർ; ബിജെപിയുമായി അന്തർധാരയിലാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധർമ്മടത്തെ എംഎൽഎ പ്രതിയായിരുന്ന ലാവ് ലിൻ അഴിമതിക്കേസ് 20 തവണയാണ് സുപ്രീം കോടതി മാറ്റിവച്ചത്. മോദിയും പിണറായിയും തമ്മിലുള്ള രസതന്ത്രം ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

തില്ലാങ്കേരി മോഡൽ സഖ്യം കേരളത്തിൽ മുഴുവൻ നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. അഴിമതി നടത്തി, മാഫിയാ ഭരണം നടത്തുന്ന സിപിഎമ്മിന്റെ സർക്കാരിന് ഇനി അധികം ആയുസ്സില്ല. വാളയാറിൽ രണ്ടു പിഞ്ചുകുട്ടികളെ കൊന്നപ്പോൾ അതിനെതിരെ സിബിഐ അന്വേഷണം അനുവദിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയവരാണ് പിണറായി സർക്കാർ.കൃപേഷിന്റെയും, ശരത് ലാലിന്റെയും വധക്കേസിലും സിബിഐ അന്വേഷണം തടയാൻ പൊതു ഖജനാവിൽ നിന്നും 2 കോടി മുടക്കി.
മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ഒരു എം.എൽ.എ എന്ന നിലയിൽക്കൂടി സമ്പൂർണ പരാജയമാണ് പിണറായി വിജയൻ. സ്വന്തം നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കെല്ലാം കെട്ടിടമുണ്ടെന്നുറപ്പുവരുത്താൻ പോലും മുഖ്യമന്ത്രിയായിട്ടും ഇവിടുത്തെ എം.എൽ.എക്ക് സാധിച്ചില്ല. ഒരാൾക്കെങ്കിലും ജോലി നൽകുന്ന ഒരു സ്ഥാപനവും ഈ ഭരണകാലയളവിൽ സർക്കാരിന്റെ പരിശ്രമ ഫലമായി ഇവിടെ വന്നിട്ടില്ല.
ചെമ്പിലോട് പഞ്ചായത്തിന് കീഴിൽ വരുന്ന ചക്കരക്കൽ ഉള്ള ഇരിവേരി പി.എച്ച്.സി പൊളിച്ച് ഇട്ടിരിക്കുകയാണ്, നിർമ്മാണം പോലും തുടങ്ങിയിട്ടില്ല.വേങ്ങാട് പഞ്ചായത്തിന് കീഴിൽ വരുന്ന പി.എച്ച് സിയിലെ ഫീഡിങ് റൂമിന്റെയും ടോയ്ലറ്റ് സമുച്ചയത്തിന്റെയും പണി പൂർത്തിയായിട്ടില്ല.പിണറായി പഞ്ചായത്തിലെയും പി. എച്ച്.സിയുടെ പുതിയ ബ്ലോക്ക് നിർമാണം തുടങ്ങിയിട്ടില്ല.
സ്വന്തം മണ്ഡലത്തോടെങ്കിലുമുള്ള ഉത്തരവാദിത്വം പൂർത്തിയാക്കിയ ശേഷമാവാം വാചകക്കസർത്ത്.
യു ഡി എഫ് അധികാരത്തിലെത്തുമ്പോൾ സ്വർണകടത്ത് കേസ് ഉൾപ്പെടെയുള്ള അഴിമതികളിലെ പ്രതികൾ അഴി എണ്ണേണ്ടി വരും എന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.ഐശ്വര കേരള യാത്രയുടെ ലക്ഷ്യം ഐശ്വരമുള്ള, രക്തം വീഴാത്ത, കണ്ണീർ വീഴാത്ത, ശാന്തിയും സമാധാനവുമുള്ള ഒരു കേരളമാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications