വിഎസിന്റെ തലയ്ക്കടിച്ച് പിണറായി ഇറങ്ങുന്നു, പക്ഷേ...
ആലപ്പുഴ: തുടര്‍ച്ചയായി 17 വര്‍ഷം ഇരുന്ന കസേര പിണറായി വിജയന് നാളെ മുതല്‍ ഉണ്ടാകില്ല. കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പാര്‍ട്ടിയുടെ അമരക്കാരനായിരുന്ന് ഒടുവില്‍ സ്ഥാനമൊഴിയുമ്പോള്‍ പിണറായി എവിടെത്തി നില്‍ക്കുന്നു എന്ന ചോദ്യം സ്വാഭാവികമാണ്.
സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 23 തിങ്കളാഴ്ച സമാപിക്കുമ്പോള്‍ പിണറായി വിജയന്‍ ഇരുന്ന കസേരയില്‍ കോടിയേരി ബാലകൃഷ്ണനായിരിക്കും ഇരിക്കുക. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന വിഎസ്-പിണറായി പോരിനും അതോടെ അവസാനമാകും.
സംസ്ഥാന സെക്രട്ടറി പദം ഒഴിയുന്നതിന് മുമ്പായി വിഎസ് അച്യുതാനന്ദന് കനത്ത പ്രഹരം നല്‍കുക എന്ന പിണറായിയുടെ ലക്ഷ്യം ആദ്യ ഘട്ടത്തില്‍ വിജയം കണ്ടു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വിഎസിന് അനുകൂലമാകുന്ന കാഴ്ചയാണ് കണ്ടത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാവുക എന്ന പിണറായി വിജയന്റെ ലക്ഷ്യം പോലും ഇനി പൂര്‍ത്തിയാകുമോ എന്ന് കാത്തിരുന്ന് കാണാം.
അച്യുതാനന്ദന്റെ വലംകൈ
വിഎസ് അച്യുതാനന്ദന്റെ വലംകൈ ആയിട്ടാണ് പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ പിന്നീട് വിഎസും പിണറായിയും എതിര്‍ചേരികളിലായി എന്നത് ചരിത്രസത്യം.
മികച്ച സംഘാടകന്‍
പിണറായി വിജയന്റെ സംഘാടന മികവായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ വിഎസിന് ഇത്തരം ഒരു സംഘാടകനെ ആവശ്യമായിരുന്നു.
വെട്ടിനിരത്തല്‍
പാലക്കാട് സമ്മേളനത്തില്‍ വിഎസ് അച്യുതാനന്‍ പ്രമുഖ നേതാക്കളെ വെട്ടി നിരത്തിയപ്പോള്‍ കൂടെ പിണറായി വിജയനും ഉണ്ടായിരുന്നു. എന്നാല്‍ മലപ്പുറം സമ്മേളത്തിലേക്ക് പാര്‍ട്ടിയെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി.
വിദ്യാര്‍ത്ഥി/യുവജന പ്രസ്ഥാനം
കെഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയും കെഎസ് വൈഎഫിന്റെ സംസ്ഥാന നേതാവും ആയി യുവാക്കളില്‍ വലിയ സ്വാധീനമുണ്ടാക്കിയ നേതാവായിരുന്നു പിണറായി വിജയന്‍.
26-ാം വയസ്സില്‍ എംഎല്‍എ
സംഘടനാപ്രവര്‍ത്തനത്തിന്റെ ചെറുപ്പകാലത്ത് തന്നെ പാര്‍ട്ടി നിയമസഭയിലേക്കയച്ച നേതാവായിരുന്നു പിണറായി. 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് എംഎല്‍എ.
കൊടിയമര്‍ദ്ദനം
അടിയന്തരാവസ്ഥക്കാലത്ത് എംഎല്‍എ ആയിരുന്നു പിണറായി വിജയന്‍. 18 മാസം ജയില്‍വാസം അനുഭവിച്ചു. കൊടിയ മര്‍ദ്ദനമാണ് ഇക്കാലത്ത് പിണറായിക്ക് നേരിടണ്ടി വന്നത്.
കണ്ണൂരിന്റെ കരുത്ത്
എംവി രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുവന്ന ശക്തനായ നേതാവാണ് പിണറായി വിജയന്‍. 1986 ല്‍ 42-ാം വയസ്സില്‍ പിണറായി വിജയന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.
ചടയന്‍ ഗോവിന്ദന്റെ പിന്‍മുറക്കാരന്‍
ചടയന്‍ ഗോവിന്ദനായിരുന്നു പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ച വ്യക്തി. ചടയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞപ്പോഴാണ് പിണറായിക്ക് നറുക്ക് വീണത്. പിന്നീട് സംസ്ഥാന സെക്രട്ടറിയായിരിക്കെ ചടയന്‍ മരിച്ചതോടെ ആ സ്ഥാനവും പിണറായിക്ക് വന്ന് ചേര്‍ന്നു.
സംസ്ഥാന സെക്രട്ടറി
വിഎസിന്റെ ആശീര്‍വാദത്തോടെയാണ് 1998 ല്‍ പിണറായി വിജയനെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാക്കുന്നത്. എന്നാല്‍ കാലക്രമത്തില്‍ വിഎസിന്റെ ഏറ്റവും ശക്തനായ എതിരാളിയായി.
മന്ത്രി
1996 ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയന്‍. രണ്ട് വര്‍ഷം മാത്രമേ അദ്ദേഹം മന്ത്രിസ്ഥാനത്ത് ഇരുന്നുള്ളൂ എങ്കിലും കേരളം കണ്ട ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായി പിണറായി വിജയനെ ഇന്നും വിശേഷിപ്പിക്കുന്നു.
ലാവലിന്‍ അഴിമതി
വൈദ്യുതിമന്ത്രിയായിരിക്കെ ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴില്‍ വീഴ്ത്തിയത്. പിന്നീട് വിഎസ് ഈ ആരോപണം ഉന്നയിച്ചാണ് പിണറായി വിജയനെ പാര്‍ട്ടിയിലും പൊതുസമൂഹത്തിലും നേരിട്ടത്.
കുറ്റപത്രം തള്ളി
ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെ കോടതി കുറ്റക്കാരനെന്ന് വിളിച്ചില്ല. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് കോടതി തള്ളി.
അച്ചടക്കനടപടി
വിഎസ്-പിണറായി തര്‍ക്കം പരസ്യ തര്‍ക്കത്തിലേക്ക് നീണ്ടപ്പോള്‍ പിണറായി വിജയനും അച്ചടക്ക നടപടി നേരിടേണ്ടിവന്നു. 2007 ല്‍ പിണറായിയേും വിഎസിനേയും പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കി.
അപ്രമാദിത്തം
എന്നാല്‍ ആ നടപടിക്ക് ശേഷം പാര്‍ട്ടിയില്‍ പിണറായി വിജയന്റെ അപ്രമാദിത്തം ആയിരുന്നു. വിഎസ് പക്ഷത്തെ കരുത്തരെയെല്ലാം പിണറായി വിഭാഗം വെട്ടി നിരത്തി.
പടിയിറങ്ങുമ്പോള്‍
17 വര്‍ഷത്തോളം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്ന പിണറായി സ്ഥാനമൊഴിയുകയാണ്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി ആയിരിക്കും എന്ന് ഒരു ഘട്ടത്തില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ എങ്ങനെ അവസാനിക്കുമെന്ന് ആര്‍ക്കും പറയാനാകാത്ത സ്ഥിതിയാണ് സിപിഎമ്മില്‍.